പ്രതിഷേധങ്ങൾക്ക് പുല്ല് വില – മണത്തലയിൽ എൻ എച്ച് 66 പാലത്തിലെ വിള്ളൽ ക്വാറിപ്പൊടിയും ടാറുമൊഴിച്ച് അടച്ചു

ചാവക്കാട് : ദേശീയപാത 66 ചാവക്കാട് മണത്തലയിൽ പാലത്തിൽ രൂപപ്പെട്ട വിള്ളൽ ദേശീയപാതാ അധികൃതർ ക്വാറിപ്പൊടിയിട്ട് ടാറൊഴിച്ച് അടച്ചു. മണത്തല വിശ്വനാഥ ക്ഷേത്രത്തിനു സമീപം പാലത്തിനു മുകളിൽ പടിഞ്ഞാറേ ട്രാക്കിലാണ് അൻപതു മീറ്ററിലധികം നീളത്തിൽ വിള്ളൽ രൂപപ്പെട്ടിട്ടുള്ളത്. ചൊവ്വാഴ്ച വൈകുന്നേരമാണ് പാലത്തിൽ വിളളലുള്ളതായി നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. തുടർന്ന് വാർത്തയായതോടെ രാത്രിയിൽ തന്നെ ക്വാറിപ്പൊടിയിട്ട് ടാറൊഴിച്ച് വിള്ളൽ മറക്കാൻ ശ്രമം നടന്നിരുന്നു മഴകാരണം സാധിച്ചില്ല. ബുധനാഴ്ച അതിരാവിലെ തന്നെ മാധ്യമ പ്രവർത്തകരും നാട്ടുകാരും സംഭവ സ്ഥലത്തെത്തിയതോടെ ഓട്ടയടക്കൽ തന്ത്രം പാളി. വിദഗ്ദ്ധ സംഘം പരിശോധന നടത്തി പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു നാട്ടുകാർ രംഗത്തുവന്നു.

ഇതിനിടെ പാലം പണിയിൽ അഴിമതി ആരോപിച്ച് എൻ കെ അക്ബർ എം എൽ എ ക്കെതിരെ യു ഡി എഫ് പ്രവർത്തകർ പ്രതിഷേധാവുമായി രംഗത്ത് വന്നു. ദേശീയപാത ഉപരോധിച്ച യു ഡി എഫ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
വിള്ളൽ സംഭവിച്ചിടത്ത് അടിയന്തിര പരിശോധന ആവശ്യപ്പെട്ട് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്ഗരി ഉൾപ്പെടെയുള്ള ഉത്തരവാദിത്വപെട്ടവർക്ക് എൻ കെ അക്ബർ ഗുരുവായൂർ എം എൽ എ കത്തയച്ചതായി എം എൽ എ ഓഫീസിൽ നിന്നും അറിയിച്ചു. തൃശൂർ കളക്ടറുടെ അടിയന്തിര ഇടപെടൽ ചാവക്കാട് നഗരസഭ ചെയർപേഴ്സൻ ഷീജാ പ്രശാന്ത് ആവശ്യപ്പെട്ടു.
എന്നാൽ ആളും ബഹളവും ഒതുങ്ങിയപ്പോൾ ഉച്ചതിരിഞ്ഞ് നാലുമണിയോടെ ക്വാറിപ്പൊടിയിട്ട് ടാറും ഒഴിച്ച് വിള്ളൽ അടച്ചു, റോഡ് മുഴുവൻ ടാറും ഒഴിച്ചു, യന്ത്ര സാമഗ്രികളും പണി സാധനങ്ങളും ഒതുക്കിവെച്ച് ദേശീയപാത ഉദ്യോഗസ്ഥരും ജീവനക്കാരും സ്ഥലം വിട്ടു.
ഭയപ്പെടാൻ ഒന്നുമില്ലെന്നും സാധാരണ റോഡ് ക്രാക്ക് മാത്രമാണ് സംഭവിച്ചതെന്നും ശിവാലി കമ്പനി ലൈസൺ ഓഫീസർ ഒ ബിനു പറഞ്ഞു. ബ്രോഡ് ഡാമാജല്ല ബിറ്റുമിൻ ക്രാക്ക് (bitumen crack) മാത്രമാണ് സംഭവിച്ചതെന്ന് പരിശോധനയിലൂടെ വ്യക്തമായി. പാലത്തിന്റെ പണി പൂർണ്ണമായും കഴിഞ്ഞിട്ടില്ലെന്നും ചെറിയ സുശിരങ്ങളിലൂടെ മഴവെള്ളം കയറിയപ്പോൾ മണ്ണൊലിച്ചുണ്ടായ വിള്ളൽ മാത്രമാണതെന്നും. അത് പരിഹരിച്ചതായും അദ്ദേഹം പറഞ്ഞു. ക്രാക്ക് വന്ന പാലത്തിനു നേരെ താഴെ സർവീസ് റോഡിന്റെ ഒരു വശം ഇടിഞ്ഞു താഴ്ന്നിട്ടുണ്ട്. അതിനു പാലത്തിലെ വിളളലുമായി ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. അവിടെ നിലവിൽ പഴയ റോഡാണ് ഉള്ളത്, സർവീസ് റോഡ് പണിതിട്ടല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആറു മീറ്റർ കുഴിച്ച് ഫൗണ്ടേഷൻ പണിത് രണ്ട് വശത്തും ഭിത്തി പണിത് ഉയർത്തകൊണ്ടുവന്നാണ് സർവീസ് റോഡ് പണിയുക എന്നും പറഞ്ഞു.
മണത്തല സ്വദേശിയും പ്രവാസിയുമായ തലക്കാട്ട് അനൂപ് ചൊവ്വാഴ്ച്ച വൈകുന്നേരം കുട്ടികളുമായി നടക്കാനിറങ്ങിയപ്പോഴാണ് പാലത്തിലെ വിള്ളൽ ശ്രദ്ധയിൽപെട്ടത്. നിർമ്മാണ മേഖലയിൽ പ്രവർത്തിക്കുന്ന എഞ്ചിനീയർ കൂടിയായ അനൂപ് ഉടൻ തന്നെ വിള്ളലിന്റെ വീഡിയോ എടുത്ത് സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.

Comments are closed.