Header

കൊവിഡ് ബാധിച്ച് എത്ര പ്രവാസികൾ മരിച്ചു – കൈ മലർത്തി സർക്കാർ

ചാവക്കാട് : വിദേശകാര്യ മന്ത്രാലയം, ഇന്ത്യൻ മിഷനുകൾ എന്നിവയുമായി ബന്ധപ്പെട്ടും കളക്ടർമാർ മുഖേനെയും അന്യ സംസ്ഥാനങ്ങളിലും ഇന്ത്യക്ക് പുറത്തും കൊവിഡ് ബാധിച്ച് മരിച്ചവരുടെ കണക്ക് എടുക്കാനുള്ള ശ്രമം നടന്നു കൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞിട്ട് ഒരു വർഷം കഴിഞ്ഞിട്ടും മരിച്ച പ്രവാസികളുടെ കണക്ക് ചോദിക്കുമ്പോൾ സർക്കാർ സ്ഥാപനങ്ങൾ കൈ മലർത്തുന്നു. കൊവിഡ് ബാധിച്ച് മരിച്ച പ്രവാസി മലയാളികളുടെ കണക്ക് ചോദിച്ച് നൽകിയ കത്തിനു പ്രവാസി കേരളീയ കാര്യ വകുപ്പ് (നോർക്ക) ഇതുവരെ കൃത്യമായ മറുപടി നൽകിയിട്ടില്ലെന്ന് ദുബായ് ഇന്ത്യൻ കൾച്ചറൽ ആൻഡ് ആർട്‌സ് സൊസൈറ്റി (ഇൻകാസ്) സ്റ്റേറ്റ് സെക്രട്ടറി സി. സാദിഖ് അലി.

കൊവിഡ് മരണങ്ങളിൽ സാങ്കേതിക തടസ്സങ്ങൾ ഉന്നയിച്ച് മൃതദേഹം നാട്ടിലെത്തിക്കാനാവാതെ വിദേശത്ത് അടക്കം ചെയ്യപ്പെട്ടവർ ഉൾപ്പെടെ ഇതുവരെ എത്ര പ്രവാസി മലയാളികൾ മരണപ്പെട്ടു അവർക്ക് സർക്കാർ വാഗ്ദാനം ചെയ്തിരുന്ന സാമ്പത്തിക സഹായം ലഭ്യമാക്കിയോ എന്ന് നോർക്ക സിഇഒയ്ക്ക് എഴുതിയ കത്തിനാണ് തൃപ്തികരമല്ലാത്ത മറുപടി ലഭിച്ചത്.
കൃത്യമായ രേഖകളോടെ വിദേശത്ത് എത്തി ജീവിതം നയിക്കുന്ന പ്രവാസികൾ സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയിൽ ഗണ്യമായ സംഭാവന നൽകുന്നവരായിട്ടും അവരോടുള്ള കടുത്ത അവഗണനയാണിതെന്ന് ഇൻകാസ് കുറ്റപ്പെടുത്തി.

വിദേശത്തും ഇതര സംസ്ഥാനങ്ങളിലുമായി കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ കണക്ക് കൈവശമില്ലെന്ന് മുഖ്യമന്ത്രി തുറന്നു പറഞ്ഞത് ഒരു വർഷം മുൻപാണ്.
സി.ആർ മഹേഷിന്റെ ചോദ്യത്തിന് രേഖാമൂലം നിയമസഭയിൽ നൽകിയ മറുപടിയാണ് ഇത്. വിദേശകാര്യ മന്ത്രാലയം, ഇന്ത്യൻ മിഷനുകൾ എന്നിവയുമായി ബന്ധപ്പെട്ടും കളക്ടർമാർ മുഖേനെയും കണക്ക് എടുക്കാനുള്ള ശ്രമം നടന്നു കൊണ്ടിരിക്കുകയാണെന്ന് 2021 നവംബർ മാസത്തിലായിരുന്നു മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചത്.

കോവിഡ് മൂലം മരിച്ച പ്രവാസികളുടെ കുടുംബങ്ങളെ സഹായിക്കാനായി മൂന്ന് പദ്ധതികൾ ആവിഷ്‌കരിച്ചിരുന്നു. ഒരു ലക്ഷം രൂപ ധനസഹായമായി നൽകുന്ന സാന്ത്വനം പദ്ധതിയാണ് ഇതിൽ പ്രധാനപ്പെട്ടത്. പ്രവാസി ക്ഷേമനിധി അംഗങ്ങൾ കോവിഡ് മൂലം മരണപ്പെട്ടാൽ ആശ്രിതർക്ക് 50,000 രൂപ നൽകുന്നതാണ് മറ്റൊരു പദ്ധതി. മരണപ്പെട്ട പ്രവാസികളുടെ അവിവാഹിതരായ പെൺമക്കൾക്ക് വിവാഹ ധനസഹായമായി 25,000 രൂപ നൽകുന്നതാണ് മറ്റൊരു പദ്ധതി. നോർക്ക റൂട്ട്സ് ഡയറക്ടറും പ്രമുഖ വ്യവസായിയുമായ രവി പിള്ളയുടെ നേതൃത്വത്തിലുള്ള ആർ.പി. ഫൗണ്ടേഷനുമായി ചേർന്നാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

17 ലക്ഷത്തോളം മലയാളികൾ നാട്ടിലേക്ക് മടങ്ങി എന്ന് നോർക്കയുടെ മറുപടി കത്തിൽ പറയുന്നു. അതേ കത്തിലെ കണക്കുകൾ പ്രകാരം 1,60000 ൽ താഴെ പേർക്ക് മാത്രമാണ് ചെറിയ തോതിൽ ധനസാഹായങ്ങൾ എത്തിയിട്ടുള്ളത്. ബാക്കി 15 ലക്ഷത്തിൽപരം പേർക്ക് സർക്കാർ എന്തു ചെയ്തു എന്ന ചോദ്യം ബാക്കി നിൽക്കുന്നു.
കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കണക്ക് പ്രകാരം മരിച്ചവരുടെ ആശ്രിതർക്ക് 50,000 രൂപ ധനസഹായം ലഭിച്ചിട്ടുണ്ട്. എന്നാൽ നോർക്കയുടെ മറുപടിയിൽ ഇങ്ങനെ ഒരു തുകയോ പ്രവാസി ക്ഷേമ സംഘത്തിന് ഉറപ്പ് നൽകിയ ഒരു ലക്ഷം രൂപ വീതമോ നൽകിയതായി പറയുന്നില്ല.

കൊവിഡ് ബാധിച്ച് മരിച്ച പ്രവാസി മലയാളികളുടെ കണക്ക് സർക്കാറിന്റെ കയ്യിൽ ഇല്ലെന്നത് നോർക്കയുടെ കത്തിൽ നിന്നും വ്യക്തമാണ്. കൂടാതെ കോവിഡ് ഭീതി ഒഴിഞ്ഞതിനാലും, അന്താരാഷ്ട്ര വിമാനത്താവളങ്ങൾ സാധാരണഗതിയിൽ പ്രവർത്തനക്ഷമമായതിനാലും ധനസഹായ വിതരണം നിർത്തിവെച്ചെന്നും നോർക്ക പറഞ്ഞു.

thahani steels

Comments are closed.