വീടിനുള്ളിൽ രാസ ലഹരി വച്ച് കള്ളകേസുണ്ടാക്കാൻ ശ്രമിച്ചയാളും സഹായിയും അറസ്റ്റിൽ

പാവറട്ടി : മുൻവൈരാഗ്യത്തിൻ്റെ പേരിൽ കള്ളകേസുണ്ടാക്കാൻ മുല്ലശ്ശേരി സ്വദേശിനിയുടെ വീട്ടിൽ എം ഡി എം വച്ച കേസിലെ പ്രതികളായ ചാവക്കാട് തൈക്കാട് സ്വദേശി കുളങ്ങരവീട്ടിൽ ഹമീദ് (51), വിയ്യൂർ കോലഴി സ്വദേശി അറയ്ക്കൽ വീട്ടിൽ രഞ്ജിത്ത് (42) എന്നിവരെ പാവറട്ടി പോലീസ് അറസ്റ്റു ചെയ്തു.

ജനുവരി 5 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുല്ലശ്ശേരിയിലെ ഒരു സ്ത്രീയുടെ വീട്ടിൽ എം ഡി എം എ വില്പനയ്ക്കായി സൂക്ഷിച്ചിട്ടുണ്ടെന്നും സ്ത്രീയുടെ മകന് ഇതുമായിബന്ധമുണ്ടെന്നുമുള്ള വിവരം ഡാൻസാഫ് അന്വേഷണ സംഘം സബ് ഇൻസ്പെക്ടർ കെ.വി വിജിത്തിന് ലഭിക്കുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ അന്വേഷണ സംഘം പരിശോധനയിൽ 1.1 ഗ്രാം എം ഡി എം എ കണ്ടെത്തുകയും ചെയ്തു. ലഹരിയുടെ ഉറവിടത്തെ കുറിച്ചുള്ള അന്വേഷണത്തിൽ വീട്ടിലുള്ളവരും മറ്റും ലഹരിയുമായി യാതൊരു ബന്ധമില്ലെന്ന് വ്യക്തമായതോടെ അന്വേഷണം മറ്റൊരു വഴിയിലേക്ക് കടക്കുകയായിരുന്നു.
വ്യക്തമായ മൊഴികളുടേയും സൈബർസെല്ലിൻെറ സാങ്കേതിക സഹായത്തോടെയുമുള്ള അതി വിദഗ്ധമായ അന്വേഷണത്തിലാണ് പ്രതികളായ ഹമീദിനേയും രഞ്ജിത്തിനേയും അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
എം ഡി എം എ കണ്ടെത്തിയ മുല്ലശ്ശേരിയിലെ വീട്ടിലെ സ്ത്രീയുടെ മകനും പ്രതിയായ ഹമീദും തമ്മിലുള്ള മുൻവൈരാഗ്യത്തിൻ്റെ പേരിൽ കള്ളകേസുണ്ടാക്കി കുടുക്കാനായി ഹമീദ് എം ഡി എം എ രഞ്ജിത്ത് മുഖേന മുല്ലശ്ശേരിയിലുള്ള സ്ത്രീയുടെ വീട്ടിൽ വയ്ക്കാൻ നൽകുകയായിരുന്നു. ഈ സഹായത്തിനായി രഞ്ജിത്തിന് വലിയൊരു തുക ഹമീദ് വാഗ്ദാനം നൽകുകയും ചെയ്തു. വില്പനയ്ക്കായി വീട് നോക്കാനെന്ന വ്യാജനേ രഞ്ജിത്തും സ്ത്രീകൾ അടങ്ങുന്ന സംഘവും വീട്ടിലെത്തി വീടിനുള്ളിൽ എം ഡി എം എ വയ്ക്കുകയും ചെയ്തു. പിന്നീട് പോലീസിനെ വിളിച്ചറിയിക്കുകയായിരുന്നു.
അന്വേഷത്തിൻെറ ആദ്യഘട്ടത്തിൽതന്നെ അന്വേഷണ സംഘത്തിന്വി സംശയം തോന്നിയിരുന്നു. തുടർന്ന് നടത്തിയ വിദഗ്ധ അന്വേഷണത്തിലാണ് ഹമീദിൻെറ വൈരാഗ്യവും കള്ളകേസിൽ കുടുക്കാനുള്ള തന്ത്രവും വ്യക്തമായതും പ്രതികൾ പിടിയിലായതും.
പ്രതിയായ ഹമീദിന് വെസ്റ്റ്, ഗുരുവായൂർ, ചാവക്കാട്, പാവറട്ടി, പേരാമംഗലം എന്നീ പോലീസ് സ്റ്റേഷനുകളിലായി ഒൻപതോളം കേസുകൾ നിലവിലുള്ളതായും രഞ്ജിത്തിന് വിയ്യൂർ, വെസ്റ്റ്, ഗുരുവായൂർ ടെമ്പിൾ എന്നീ പോലീസ് സ്റ്റേഷനുകളിലായി എട്ടോളം കേസുകളിലുൾപ്പെട്ടതും കാപ്പചുമത്തിയ പ്രതിയുമാണ്.

Comments are closed.