mehandi new

പുതിയ വിദ്യാഭ്യാസം തെളിച്ചമുള്ള വിദ്യാർത്ഥി ശബ്ദങ്ങളുടേത് – മന്ത്രി ആർ ബിന്ദു

fairy tale

കിഴൂർ : മുൻകാല വിദ്യാഭ്യാസരീതിയിൽ നിന്ന് തികച്ചും വ്യത്യസ്തമായി വിദ്യാർത്ഥി ശബ്ദങ്ങൾ ഉയർന്നു കേൾക്കേണ്ടതാണ് ഇന്നത്തെ വിദ്യാഭ്യാസ രീതിയെന്നും അതിനുവേണ്ടി കലാലയങ്ങളിൽ ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ള കുന്നംകുളം കിഴുർ ശ്രീ വിവേകാനന്ദ കോളേജിൽ റൂസ 2.0 പദ്ധതി പ്രകാരം നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പഠനം പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് എന്നതിന് പുറമേ തൊഴിൽ ക്ഷമതയ്ക്ക് വേണ്ടുന്ന വൈദഗ്ധ്യം കൂടി നൽകാൻ കലാലയങ്ങൾ ബാധ്യസ്ഥരാണ്. പുതിയകാല നാലുവർഷ ബിരുദ കോഴ്സുകൾ അത്തരത്തിൽ രൂപകല്പന ചെയ്തതാണെന്നും മന്ത്രി പറഞ്ഞു. വിദ്യാർത്ഥികൾക്കും കലാലയത്തിനും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾക്ക് വേണ്ട പരിപൂർണ പിന്തുണ നൽകുമെന്ന് മന്ത്രി പ്രഖ്യാപിച്ചു.

വിവേകാനന്ദ കോളേജിലെ വിദ്യാർത്ഥികൾക്കായി ശുചിമുറി സൗകര്യങ്ങൾ മെച്ചപ്പെടുത്തുമെന്ന് ചടങ്ങിന് അധ്യക്ഷത വഹിച്ച എ സി മൊയ്തീൻ എംഎൽഎ ഉറപ്പുനൽകി. കോളേജിന്റെ ആവശ്യങ്ങൾ പരിശോധിച്ച് വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് കെ രാധാകൃഷ്ണൻ എം പി മുഖ്യപ്രഭാഷണത്തിൽ പങ്കുവെച്ചു. ചടങ്ങിൽ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ. എം കെ സുദർശൻ, മെമ്പർ പ്രേമരാജ്  ചൂണ്ടാലത്ത്, കമ്മീഷണർ എസ് ആർ ഉദയകുമാർ, കോളേജ് പ്രിൻസിപ്പൽ ഡോ. കെ എസ് രജിത്ത്, സംസ്ഥാന നിർമ്മിതികേന്ദ്ര റീജണൽ എൻജിനീയർ സതീദേവി, പിടിഎ വൈസ് പ്രസിഡന്റ് രാജകുമാർ മധു, കോളേജ് ഹെഡ് അക്കൗണ്ടന്റ് കെ സേതുനാഥ്, റൂസ കോഡിനേറ്റർ ഡോ. വി ദേവി രാജ്, അധ്യാപകർ, വിദ്യാർഥികൾ, റിട്ടയേർഡ് അധ്യാപകർ, സ്റ്റാഫുകൾ എന്നിവർ പങ്കെടുത്തു.

planet fashion

Comments are closed.