Header

പാലയൂര്‍ തീര്‍ഥകേന്ദ്രത്തിലെ തര്‍പ്പണ തിരുന്നാളിന് കൊടിയേറി ; സാസ്‌കാരിക സദസ് നാളെ

ചാവക്കാട് : ഭാരതത്തില്‍ ഇതരമതങ്ങള്‍ സജീവമാകുന്നതിനുമുമ്പേ പാലയൂരില്‍ ക്രിസ്തുശിഷ്യനായ സെന്റ്‌തോമസ് ക്രൈസ്തവ വിശ്വാസി സമൂഹത്തിനു രൂപം നല്‍കിയെന്ന ചരിത്രസത്യം ക്രിസ്ത്യാനികള്‍ക്ക് ആവേശം പകരുന്നതാണെന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു . പാലയൂര്‍ തീര്‍ഥകേന്ദ്രത്തിലെ തര്‍പ്പണതിരുന്നാള്‍ കൊടിയേറ്റം നിര്‍വഹിച്ച് കാര്‍മികത്വം നല്‍കിയ ദിവ്യബലി മധ്യേ സന്ദേശം നല്‍കുകയായിരുന്നു അദേഹം. തീര്‍ഥകേന്ദ്രം റെക്ടര്‍ ഫാ ജോസ് പുന്നോലിപറമ്പില്‍, സഹവികാരി ഫാ ജസ്റ്റിന്‍ കൈതാരത്ത് എന്നിവര്‍ സഹകാര്‍മികരായി. തളിയകുളത്തിലെ രക്തസാക്ഷിമണ്ഡപത്തില്‍നിന്നും പ്രദക്ഷിണമായാണ്‌കൊടി തീര്‍ഥകേന്ദ്രത്തിലേയ്ക്ക് കൊണ്ടുവന്നത്. ആര്‍ച്ച് ബിഷപ്പ് കൊടി ആശീര്‍വദിച്ചു. തിരുന്നാള്‍ കഴിഞ്ഞ് പത്താമിടനാളിലാണ് കൊടിതാഴ്ത്തുക. 16,17 ദിവസങ്ങളിലാണ് തിരുന്നാള്‍ .
തിരുന്നാള്‍ ദിനത്തിന്റെ തലേദിവസം വരെ വൈകീട്ട് 5.15 ന് എല്ലാദിവസവും പ്രത്യേക തിരുകര്‍മ്മങ്ങള്‍ നടക്കും. തിരുന്നാള്‍ ദിനങ്ങളില്‍ നടത്തുന്ന കലാ സാസ്‌കാരിക പരിപാടികളിലെ സാംസ്‌കാരിക സദസ് നാളെ (ബുധന്‍) വൈകീട്ട് ആറിന് ടൂറിസം മന്ത്രി എ സി മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും. കെ വി അബ്ദുള്‍കാദര്‍ എം എല്‍ എ , നാടകകൃത്ത് സി എല്‍ ജോസ്, ഗായകന്‍ ഫ്രാങ്കോ എന്നിവര്‍ പങ്കെടുക്കും. തിരുന്നാളിന്റെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന ‘തര്‍പ്പണം’ സ്മരണികയുടെ പ്രകാശനവും നടക്കും.

thahani steels

Comments are closed.