ലൈഫ് പദ്ധതിയിൽ നിർമ്മിച്ച വീട് സേവാഭാരതി നിർമിച്ചതായി പ്രചരണം – താക്കോൽ ദാനം നിർവഹിക്കാനെത്തിയത് സുരേഷ് ഗോപി

പുന്നയൂർക്കുളം. ലൈഫിൽ നിർമ്മിച്ച വീട് സേവാഭാരതി നിർമിച്ചതായി പ്രചാരണം. സംഭവം വിവാദമായതോടെ തങ്ങളല്ല പ്രചരിപ്പിച്ചതെന്ന് സേവാഭാരതി ഭാരവാഹികൾ. പുന്നയൂർക്കുളം ഉപ്പുങ്ങലാണ് ലൈഫ് പദ്ധതിയിൽ ലഭിച്ച പണം ഉപയോഗിച്ച് പണിത വീടിന്റെ അറ്റകുറ്റ പണികൾ നടത്തിയ ശേഷം തങ്ങൾ നിർമ്മിച്ച് നൽകിയതാണെന്ന അവകാശവാദവുമായി സേവാഭാരതിയും സംഘപരിവാർ സംഘടനകളും സാമൂഹ്യമാധ്യമങ്ങൾ വഴി പ്രചരണം നടത്തിയത്. സേവാഭാരതി നിർമ്മിച്ച വീടിന്റെ താക്കോൽ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി കുടുംബത്തിന് കൈമാറുമെന്നായിരുന്നു പ്രചരണം. കഴിഞ്ഞ നാല് വർഷമായി ഈ കുടുംബം താമസിച്ചുവരുന്നതാണ് വീട്. കുടുംബത്തിലെ അച്ഛനും മകളും മരിച്ച സഹതാപം മുതലെടുത്ത് രാഷ്ട്രീയ ലാഭത്തിനായിരുന്നു സംഘപരിവാർ ശ്രമം. എന്നാൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചാരണം വ്യാപകമായതോടെ പൊതുജനം പ്രചരണത്തിനെതിരെ രംഗത്ത് വരികയായിരുന്നു. പല സ്വകാര്യ വ്യക്തികളും സംഘടനകളും സ്കൂൾ പി ടി എ കളും കുടുംബത്തിന് സഹായം നൽകിയിട്ടുണ്ടെന്നിരിക്കെ അതെല്ലാം മറച്ചവെച്ചായിരുന്നു പ്രചരണം.

ലൈഫിൽ സർക്കാർ സഹായത്തോടെ പണിത വീടാണ് ഇതെന്നും ഇപ്പോൾ കുടുംബം ഇവിടെ താമസിച്ചുവരികയാണെന്നും ഇതിനിടെ ചെറിയ പ്രവർത്തികൾ ചെയ്ത് സേവാഭാരതി നിർമ്മിച്ച വീടാണെന്ന് അവകാശപ്പെട്ട് സംഘപരിവാർ പ്രചരണം സത്യത്തിന് നിരക്കാത്തതാണെന്നും പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷെഹീർ, വൈസ് പ്രസിഡന്റ് ആർ കെ നിഷാർ എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഇതോടെ ന്യായികരണങ്ങളുമായി സേവാഭാരതി ഭാരവാഹികളും മാധ്യമ പ്രവർത്തകരെ കാണുകയായിരുന്നു. സ്റ്റേജിലടക്കം വച്ച ബോർഡിൽ നവീകരിച്ച വീട് സമർപ്പിക്കുമെന്നാണ് എഴുതിയിരുന്നതെന്നും അതിന് മുമ്പ് ആരോ ചിലർ സേവാഭാരതി നിർമ്മിച്ച വീടാണെന്ന് പ്രചരിപ്പിക്കുയായിരുന്നു എന്നുമായിരുന്നു ന്യായീകരണം. എന്നാൽ സേവാഭാരതിയുടേയും ബിജെപിയുടേയും ഉത്തരവാദിത്വപ്പെട്ടവർ തന്നെ ഈ പ്രചരണം ഫേസ് ബുക്കിലും വാട്സ്ആപ് ഗ്രൂപ്പുകളിലും പോസ്റ്റ് ചെയ്തിട്ടുണ്ടല്ലൊ എന്ന ചോദ്യത്തിന് മറുപടി പറയാൻ സേവാഭാരതി ഭാരവാഹികൾക്ക് കഴിഞ്ഞില്ല. ഫർണീച്ചറുകൾ ഉൾപ്പെടെ ഏഴു ലക്ഷം രൂപ ചിലവിലാണ് നവീകരണ പ്രവർത്തികൾ നടത്തിയതെന്നു സേവാഭാരതി ഭാരവാഹികൾ പറഞ്ഞു.

Comments are closed.