Header

ലോക കപ്പ് ഇന്ന് – റൊണാള്‍ഡോയുടെ പോർച്ചുഗൽ പട ലോകം ഭരിക്കും.. കാനറി പടയുടെ സാംബാ താളത്തിന് ലോകം ചുവട് വെക്കും

ചാവക്കാട് : ഇന്ന് ഉറക്കമില്ലാത്ത രാത്രി. അർജന്റീനയുടെയും ജർമനിയുടെയും പരാജയം നിരാശയിലാക്കിയ ഫുട്ബോൾ ആരാധകരുടെ ആവേശം വാനോളം ഉയരുന്ന രാത്രി. ഇന്ത്യൻ സമയം രാത്രി ഒൻപതര മുതൽ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോർച്ചുഗൽ പട ലോകം ഭരിക്കും.. പാതി രാത്രിയോടെ ലോകം കാനറി പടയുടെ സാംബാ താളത്തിന് ചുവട് വെക്കും.

ഇന്ന് രാത്രി 9.30ന് നടക്കുന്ന പോരാട്ടത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിന് ആഫ്രിക്കന്‍ കരുത്തന്‍മാരായ ഘാനയാണ് എതിരാളികള്‍. ഒറ്റ തവണയാണ് ഇതിനു മുൻപ് ഇരുടീമും നേർക്കുനേർ ഏറ്റുമുട്ടിയത്. 2014 ലോകകപ്പിലായിരുന്നു അത്. അന്ന് പോർച്ചുഗൽ ഒന്നിനെതിരെ രണ്ട് ഗോളിന് ഘാനയെ തോൽപിച്ചു.

2006 മുതൽ നാല് ലോകകപ്പിൽ കളിച്ചിട്ടുള്ള റൊണാൾഡോ 17 കളിയിൽ ഏഴ് ഗോൾ നേടിയിട്ടുണ്ട്. അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമായ റൊണാൾഡോ 191 കളിയിൽ 117 തവണ പോർച്ചുഗലിനായി ലക്ഷ്യം കണ്ടു. 43 അസിസ്റ്റുകളു റൊണാള്‍ഡോയുടെ പേരിലുണ്ട്. കഴിഞ്ഞ യൂറോ കപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയതും റൊണാൾഡോയാണ്.

നാളെ പുലര്‍ച്ചെ 12.30ന് (ഇന്ന് പാതി രാവിൽ ) നടക്കുന്ന മത്സരത്തിൽ ബ്രസീല്‍ സെര്‍ബിയെ നേരിടും. ആറാം ലോക കിരീടത്തിനിറങ്ങുന്ന ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനക്കാരായ ബ്രസീല്‍ ആദ്യ മത്സരത്തിനിറങ്ങുമ്പോള്‍ 25-ാം സ്ഥാനക്കാരായ സെര്‍ബിയ ആണ് എതിരാളികള്‍.

കഴിഞ്ഞ ലോകകപ്പിലും ഇരു ടീമുകളും ഏറ്റുമുട്ടിയിരുന്നു. അന്ന് 2-0നായിരുന്നു ബ്രസീലിന്‍റെ വിജയം. തുടര്‍ച്ചയായി 15 മത്സരങ്ങളില്‍ പരാജയമറിയാതെയാണ് ബ്രസില്‍ ദോഹയിലെത്തിയിട്ടുള്ളത്. ഈ മത്സരങ്ങളില്‍ ബ്രസീല്‍ നേടിയത് 26 ഗോളുകള്‍. വാങ്ങിയത് രണ്ടെണ്ണം മാത്രം.

ബ്രസീലിന്റെ ക്യാപ്റ്റൻ തിയാഗോ സില്‍വയാണെങ്കിലും ബോളുമായി സാംബാ താളം ചവിട്ടുന്ന നെയ്മറുടെ ബൂട്ടുകളിലാണ് ആരാധകരുടെ പ്രതീക്ഷകൾ. അസാമാന്യ പന്തടക്കം, ഡ്രിബ്ലിംഗ് മികവ്, തെറ്റാത്ത താളവും വേഗവും. ഗോളടിക്കാനും, ഗോളടിപ്പിക്കാനും ഒരേ മിടുക്ക്.
പിഎസ്ജിയിലെ ( Paris Saint-Germain Football Club)തകർപ്പൻ പ്രകടനം നെയ്മർ ജൂനിയർ ഖത്തറിലും ആവർത്തിച്ചാൽ ബ്രസീലിനും ആരാധകർക്കും നിരാശപ്പെടേണ്ടി വരില്ല.

മുന്‍ ചാമ്പ്യന്‍മാരായ യുറുഗ്വേയും ലോകകപ്പിൽ ഇന്ന് ആദ്യ മത്സരത്തിനിറങ്ങും. വൈകീട്ട് ആറരയ്ക്ക് നടക്കുന്ന മത്സരത്തില്‍ ദക്ഷിണ കൊറിയയാണ് എതിരാളികൾ.മൂന്നരക്ക് നടക്കുന്ന ആദ്യ മത്സരത്തില്‍ സ്വിറ്റ്സര്‍ലൻഡ് കാമറൂണിനെ നേരിടും.

thahani steels

Comments are closed.