Header

ദേശീയപാത ഉദ്യോഗസ്ഥരെത്തി ആശങ്ക തീർത്തു – മണത്തല മുല്ലത്തറയിൽ 25 മീറ്റർ വീതിയുള്ള പാസേജിനു കുറുകെ തടമതിൽ കെട്ടിയ മേൽപ്പാലം – മന്നലാംകുന്ന് സെന്ററിൽ അടിപ്പാത ഇല്ല

ചാവക്കാട് : നാഷണൽ ഹൈവേ 66 നവീകരണവുമായി ബന്ധപ്പെട്ട് ചാവക്കാട് മണത്തല മുല്ലത്തറയിലെ ഫ്ലൈ ഓവർ ഉൾപ്പെടെയുള്ള നിർമ്മാണ പ്രവർത്തികളെ കുറിച്ച് ദേശീയപാത ഉദ്യോഗസ്ഥരുമായി എം എൽ എ ചർച്ച നടത്തി. ദേശീയപാത 66 പ്രൊജക്റ്റ്‌ എഞ്ചിനീയറുടെ നേതൃത്വത്തിൽ എത്തിയ സംഘവുമായി എൻ കെ അക്ബർ എം എൽ എ ചാവക്കാട് റെസ്റ്റ് ഹൌസിൽ കൂടിയിരിക്കുകയും സൈറ്റ് സന്ദർശനം നടത്തുകയും ചെയ്തു.

മുല്ലത്തറയിലെ ഫ്ലൈഓവർ നിർമ്മാണം തടമതിൽ കെട്ടിയാണ് നിർമിക്കുകയെന്നും 25 മീറ്റർ വീതി വഴിയുള്ള റോഡിനു മുകളിലൂടെയാണ് മേൽപ്പാലം പണിയുന്നതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. മുല്ലത്തറയിൽ നിന്നും വടക്ക് ഭാഗത്തേക്ക്‌ മണത്തല വിശ്വനാഥ ക്ഷേത്രത്തിനു മുൻവശമാണ് (ആശുപത്രി ക്കടവ് )അടുത്ത മേൽപ്പാലം വരുന്നത്. മുല്ലത്തറ ജംഗ്ഷനും വിശ്വനാഥ ക്ഷേത്രത്തിനും ഇടക്ക് റോഡ് മുറിച്ചു കടക്കാൻ വാഹനങ്ങൾക്കും കാൽനട യാത്രികർക്കും മറ്റു സൗകര്യങ്ങളുണ്ടാവില്ല. ശിവക്ഷേത്രത്തിനു മുന്നിൽ ചെറുവാഹനങ്ങൾക്ക് കടന്നു പോകാനുള്ള മേൽപ്പാലമായിരിക്കും പണിയുന്നത്. 15 മീറ്റർ നീളത്തിലും നാല് മീറ്റർ ഉയരവും ഉണ്ടാകും

മന്നലാംകുന്ന് സെന്ററിൽ ഫ്ലൈഓവറോ അടിപ്പാതയോ ഉണ്ടാവില്ല. കിഴക്ക് നിന്നും മന്നലാംകുന്ന് പാലം ഇറങ്ങി ചാവക്കാട് ഭാഗത്തേക്ക്‌ വരുന്ന വാഹനങ്ങൾക്ക് ദേശീയപാതയിലേക്ക് നേരിട്ട് പ്രവേശനമാർഗം നൽകാമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
മന്നലാംകുന്ന് ബദർപള്ളിയുടെ ഭാഗത്താണ് മേൽപ്പാലം വരുന്നത്.

ദേശീയപാത 66 ന്റെ നിർമ്മാണ രീതി അനുസരിച്ച് രണ്ടു കിലോമീറ്റർ ഇടവിട്ടാണ് അടിയിലൂടെ വാഹനങ്ങൾക്ക് കടന്നു പോകാൻ സാധ്യമാകുന്ന രീതിയിൽ ദേശീയപാത ഉയർത്തി മേൽപ്പാലം നിർമിച്ച് വഴി ഒരുക്കുന്നത്.

thahani steels

Comments are closed.