Header

ഭാരതീയ പാരമ്പര്യത്തെ ആര്‍ എസ് എസ് എസ് ഹൈന്ദവവത്കരിക്കാന്‍ ശ്രമിക്കുന്നു – വി എസ് സുനില്‍കുമാര്‍

ഗുരുവായൂര്‍: കെ ദാമോദരന്‍ രചിച്ച ഭാരതീയ ചിന്ത ഉള്‍പ്പെടെയുള്ള രചനകള്‍ക്ക് ആധുനിക കാലഘട്ടത്തില്‍ പ്രസക്തി ഏറിവരികയാണെന്ന് കൃഷി വകുപ്പു മന്ത്രി വി എസ് സുനില്‍കുമാര്‍. ഗുരുവായൂരില്‍ കെ. ദാമോദരന്‍ പഠന ഗവേഷണകേന്ദ്രം & വായനശാല കമ്മിറ്റിയും സിപിഐ ഗുരുവായൂര്‍ മണ്ഡലം കമ്മിറ്റിയും ചേര്‍ന്ന് കെ ദാമോദരന്‍ സ്മൃതി ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഭാരതീയ പൈതൃകം ഹൈജാക്ക് ചെയ്യാനുള്ള ആര്‍എസ്എസ് നീക്കത്തെ പ്രതിരോധിക്കുന്നത് കെ ദാമോദരന്റെ രചനകളാണ്. ഭാരതീയ പാരമ്പര്യത്തെ ഹൈന്ദവവത്കരിക്കാനുള്ള ശ്രമമാണ് ആര്‍എസ്എസ് നടത്തുന്നത്. കമ്മ്യൂണിസ്റ്റുകാര്‍ ഭാരതീയ പൈതൃകത്തെക്കുറിച്ച് സംസാരിച്ചാല്‍ അവരെ ആത്മീയവാദികളാണെന്ന് മുദ്രകുത്തുകയാണ് സംഘപരിവാര്‍ ചെയ്യുന്നത്. ഭാരതീയ പാരമ്പര്യം ഹൈന്ദവ സ്വത്താണെന്നാണ് ആര്‍എസ്എസ് പ്രചരിപ്പിക്കുന്നത്. എട്ടാം നൂറ്റാണ്ട് വരെ ഹിന്ദുമതം എന്ന വാക്കുപോലും ഇല്ലായിരുന്നു. ലോക യോഗ ദിനം വിവാദമാക്കിയത് ആര്‍എസ്എസ് ആണ്. യോഗക്ക് ഹിന്ദുമതവുമായി പുലബന്ധം പോലുമില്ല. അതൊരു ജീവിതചര്യയാണ്. ഈ കാലഘട്ടത്തിലാണ് കമ്മ്യൂണിസ്റ്റ് ചിന്തകന്‍ എന്നതിലുപരി ഭാരതത്തിന്റെ ചിന്തകനായ കെ ദാമോദരന്റെ കാഴ്ചപ്പാടുകള്‍ക്ക് പ്രസക്തിയേറുന്നതെന്നും സുനില്‍കുമാര്‍ പറഞ്ഞു.
നഗരസഭ ലൈബ്രറി ഹാളില്‍ നടന്ന ചടങ്ങില്‍ സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് അദ്ധ്യക്ഷത വഹിച്ചു. ഈ വര്‍ഷത്തെ കെ. ദാമോദരന്‍ അവാര്‍ഡ് ജേതാവ് ബീന ഗോവിന്ദിന് മന്ത്രി പുരസ്‌കാരം സമ്മാനിച്ചു. സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പി. പ്രസാദ് പരിസ്ഥിതിയും വികസനവും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. യുവകലാസാഹിതി ജില്ലാ പ്രസിഡന്റ് ഹനീഫ കൊച്ചന്നൂര്‍ പുസ്തക പരിചയവും ജയറാം ആലിക്കല്‍ പ്രശസ്തിപത്ര വായനയും നടത്തി. സിപിഐ ജില്ലാ എക്‌സി. അംഗം കെ കെ സുധീരന്‍, സിപിഐ ഗുരുവായൂര്‍ മണ്ഡലം കമ്മിറ്റി അഡ്വ. മുഹമ്മദ് ബഷീര്‍, സി ഗംഗാധരന്‍, അവാര്‍ഡ് ജേതാവ് ബീന ഗോവിന്ദ്, സി.വി. ശ്രീനിവാസന്‍ എന്നിവര്‍ സംസാരിച്ചു.

thahani steels

Comments are closed.