Header

ഓട്ടക്കാരന്‍ രാമന്‍കുട്ടിക്ക് കണ്ണീരോടെ വിട

ഗുരുവായൂര്‍ : ആരാധാകരുടെ മനസില്‍ മായാത്ത ഒരു പിടി ഓര്‍മകള്‍ സമ്മാനിച്ചാണ് കൊമ്പന്‍ രാമന്‍കുട്ടി വിടപറഞ്ഞത്. ആനയോട്ടത്തിലെ ഓട്ടക്കാരില്‍ കേമനായ രാമന്‍കുട്ടിയുടെ വിയോഗം ആന പ്രേമികളെ അക്ഷരാര്‍ത്ഥത്തില്‍ കണ്ണീര്‍കയത്തിലാക്കി. ഓണത്തിന്റെ സന്തോഷാരാവത്തില്‍ മതി മറക്കുതിനിടെയാണ് കൊമ്പന്‍രാമന്‍കുട്ടിയുടെ വിയോഗ വാര്‍ത്തയെത്തിയത്. രാമന്‍കുട്ടിയുടെ ആരാധകര്‍ക്കിത് താങ്ങാവുതിലപ്പുറമായിരുന്നു. പാപ്പാന്മാരായ പി രാദാകൃഷ്ണനും എം.കെ. മോഹനനും അടക്കം നിരവധി പേരാണ് രാമന്‍കുട്ടിയുടെ ജഡത്തിനിരികെ വാവിട്ട് കരഞ്ഞത്. ഉച്ചക്ക് ഒരു മണിയോടെ രാമന്‍കുട്ടി വിട പറഞ്ഞതറിഞ്ഞ് ആനത്താവളത്തിലേക്ക് വരവാരംഭിച്ച ആരാധകരുടെ ഒഴുക്ക് വൈകുന്നേരം വരെയും തുടര്‍ന്നു. പലര്‍ക്കും വിശ്വസിക്കാനാവാത്ത വാര്‍ത്തയായിരുന്നുവത്. ആനയോട്ട മെന്നാല്‍ രാമന്‍കുട്ടിക്ക് ഹരമാണ്. 11 തവണയാണ് രാമന്‍കുട്ടി ആനയോട്ടത്തില്‍ ജേതാവായിട്ടുള്ളത്. ഒരു തവണ ഓട്ടം തുടങ്ങുതിന് മുന്‍പേ ഓടി ചരിത്രം സൃഷ്ടിച്ചിരുന്നു. ആനയോട്ടത്തിന് രാമന്‍കുട്ടിയുണ്ടെങ്കില്‍ ഏറ്റവും അധികം പേര്‍ പ്രോത്സാഹനവുമായെത്തുന്നത് ഇവന് വേണ്ടിയായിരുന്നു. മറ്റു ആനകളില്‍ വ്യത്യസ്ഥമായി ഒരുപാട് പ്രത്യകതകളുള്ള ആനയാണ് രാമന്‍കുട്ടി. ആനത്താവളത്തിലെ മറ്റു ആനകളെല്ലാം ദൂരെ സ്ഥലങ്ങളിലേക്ക് ലോറിയില്‍ പോകുമ്പോള്‍ രാമന്‍കുട്ടി നടക്കാറാണ് പതിവ്. ആദ്യ കാലങ്ങളില്‍ ഒന്നു രണ്ടു തവണ രാമന്‍കുട്ടിയെ ലോറിയില്‍ കയറ്റാന്‍ ശ്രമിച്ചെങ്കിലും തയ്യാറായില്ല. രാമന്‍കുട്ടിയുടെ പ്രകൃതം അറിയാവുന്ന പാപ്പാന്മാര്‍ പിന്നെയതിന് മിനക്കെട്ടതുമില്ല. എത്ര ദൂരം വേണമങ്കിലും ഇങ്ങിനെ നടക്കാന്‍ ഈ കൊമ്പന് പരിഭവം ഉണ്ടാകാറില്ലൊണ് പാപ്പാന്മാര്‍ പറയുന്നത്. ലോറിയില്‍ കയറാന്‍ കൂട്ടാക്കാത്ത ദേവസ്വത്തിലെ ഏക ആനയും രാമന്‍കുട്ടിയാണ്. തൃശൂര്‍ പൂരം, പാര്‍ക്കാടി പൂരം, മരുതയൂര്‍ പൂരം, നെന്മാറ-വല്ലങ്കി വേല അടക്കമുള്ള പ്രശസ്തമായ പൂരങ്ങളിലെല്ലാം സജീവ സാനിധ്യം കൂടിയായിരുന്നു രാമന്‍കുട്ടിയുടേത്. ഗുരുവായൂര്‍ ക്ഷേത്രത്തനകത്തെ ചിട്ടവട്ടങ്ങളെല്ലാം രാമന്‍കുട്ടിക്ക് മനപാഠമാണ്. ക്ഷേത്രത്തില്‍ ശീവേലി എഴുള്ളിപ്പിനായി ആനത്താവളത്തിലെ കെട്ടും തറിയില്‍ നിന്നഴിച്ചാല്‍ പിന്നെ പാപ്പാന്മാര്‍ വേണമെന്നില്ല. നേരെ നടെത്തുന്നത് മമ്മിയൂരിലുള്ള വെല്‍ക്കം ഹോമിലിലേക്കാണ്. ഹോട്ടലിന് മുന്നിലെത്തിയാല്‍ സഡന്‍ ബ്രേക്കിട്ടത് പോലയാവും. പി ന്നെ ഹോട്ടലുടമ സി.എ ലോകനാഥന്‍ വച്ചു നീട്ടുന്ന പലഹാരം അകത്താക്കി നേരെ ക്ഷേത്രത്തിലേക്ക്. പതിവ് മെനു കിട്ടിയില്ലെങ്കില്‍ നിന്നിടത്ത് നിന്ന് അനങ്ങുകയുമില്ല. ക്ഷേത്രത്തില്‍ കൊട്ട് തുടങ്ങുമ്പോഴേക്കും ചെവിയാട്ടി നെറ്റിപട്ടം അണിയാന്‍ സമ്മതഭാവത്തില്‍ നിലയുറപ്പിക്കും. എഴുന്നള്ളിപ്പ് കഴിഞ്ഞാല്‍ തിരിച്ച് ആനത്താവളത്തിലേക്ക്. ഇതായിരുന്നു രാമന്‍കുട്ടിയുടെ ചിട്ടവട്ടം . മുന്‍ശുണ്ഡിക്കാരനാണെങ്കിലും അക്രമസ്വഭാവം രാമന്‍കുട്ടിയില്‍ ഇതുവരെ പ്രകടമായിട്ടില്ലെന്നു 20 വര്‍ഷത്തോളമായി ഓന്നാം പാപ്പാനായിരുന്ന പി രാധാകൃഷ്ണന്‍ പറഞ്ഞു. മദപ്പാട് കാലത്ത് പാപ്പാന്‍മാര്‍ക്ക് അടുത്തു ചെല്ലാവു ന്ന അപൂര്‍വ്വം ആനകളില്‍ ഓന്നാണ് രാമന്‍കുട്ടി. ഗജരത്‌നം പത്മനാഭന്‍ കഴിഞ്ഞാല്‍ പിന്നെ ഏറ്റവും കൂടുതല്‍ ആരാധകരുള്ളതും രാമന്‍കുട്ടിക്കാണ്. നിരവധി തവണ സ്വര്‍ണ്ണകോലമേറ്റാനുള്ള ഭാഗ്യ ലഭിച്ചിട്ടുള്ള കൊമ്പന്‍കൂടിയാണ് രാമന്‍കുട്ടി. പരിചയമില്ലാത്തവര്‍ക്ക് തലയെടുപ്പുള്ള കൊമ്പനാണെങ്കില്‍ പരിചിതര്‍ക്ക് വെറും കുട്ടിയാണ് രാമന്‍കുട്ടി

thahani steels

Comments are closed.