Header

ആനക്കോട്ടയിലെ ജൂനിയര്‍ ലക്ഷ്മണന്‍ ചരിഞ്ഞു

ഗുരുവായൂര്‍: ഗുരുവായൂർ ദേവസ്വം ആനക്കോട്ടയിലെ ജൂനിയര്‍ ലക്ഷ്മണന്‍ ചരിഞ്ഞു. 70 വയസായിരുന്നു. ആനക്കോട്ടയിലെ രണ്ടു മോഴകളിൽ ഒന്നാണ് ചരിഞ്ഞ ലക്ഷ്മണൻ. ഇതോടെ ആനക്കോട്ടയിൽ മോഴ ആനയായി ബാലകൃഷ്ണൻ മാത്രമായി. നേരത്തെ മൂന്ന് മോഴ ആനകൾ ഉണ്ടയിരുന്നു ഡൽഹിയിൽ നടന്ന ഏഷ്യാഡിൽ പങ്കടുത്ത ഏഷ്യാഡ്‌ അപ്പു വർഷങ്ങൾക്ക് മുൻപ് ചരിഞ്ഞതോടെ മോഴകളുടെ എണ്ണം രണ്ടായി ചുരുങ്ങിയിരുന്നു.

ഇന്ന് രാവിലെ പത്തേകാലോടെ കെട്ടുംതറക്ക് പുറകിലുള്ള പ്ലാവിന്‍കൊമ്പ് ഒടിച്ചെടുക്കാന്‍ നടത്തിയ ശ്രമത്തിനിടേയാണ് ആന വഴുതി വീണത്. പിന്നീട് ആനയെ എഴുന്നേൽപിക്കാനുള്ള ശ്രമം വിജയിച്ചില്ല.
രാവിലെ 11.50-ഓടെ ആന ചരിഞ്ഞതായി ദേവസ്വം ആന ഡോക്ടര്‍മാരായ ഡോ: ചാരുജിത് നാരായണന്‍, ഡോ: കെ. വിവേക്, ഡോ: സി.ആര്‍. പ്രശാന്ത് എന്നിവര്‍ സ്ഥിരീകരിച്ചു. വാര്‍ദ്ധക്യ സഹജമായുള്ള അസുഖങ്ങളല്ലാതെ ആനയ്ക്ക് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല.
കഴിഞ്ഞ പത്തുവര്‍ഷത്തോളമായി ആന കോട്ടയ്ക്ക് പുറത്ത് പോകാറുണ്ടായിരുന്നില്ല.

ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ഡോ: വി.കെ. വിജയന്‍, ദേവസ്വം ഭരണസമിതിയംഗം സി. മനോജ്, ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി. വിനയന്‍ എന്നിവര്‍ ആനയ്ക്ക് പുഷ്പചക്രമര്‍പ്പിച്ചു.

വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ആനയുടെ ജഡം എറണാകുളം കോടനാട്ടേയ്ക്ക് കൊണ്ടുപോയി. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം, കോടനാട് വനത്തില്‍ സംസ്‌കരിയ്ക്കും.

1979-ആഗസ്റ്റ് 19 ന് ഭാരത് സര്‍ക്കസ്സ് ഉടമ കെ.എസ്. മോഹനനാണ് ജൂനിയര്‍ ലക്ഷ്മണനെ ഗുരുവായൂർ അമ്പലത്തിൽ നടയിരുത്തിയത്.
ജൂനിയര്‍ ലക്ഷ്മണന്റെ വിയോഗത്തോടെ ഗുരുവായൂര്‍ ദേവസ്വത്തിലെ ആനകളുടെ എണ്ണം 42-ആയി കുറഞ്ഞു.

thahani steels

Comments are closed.