28 വർഷം മുൻപ് പണിത ലോക കപ്പ് മാതൃകയുമായി ഗുരുവായൂർ സ്വദേശി ശ്രദ്ദേയനാകുന്നു


✍️പാർവ്വതി ഗുരുവായൂർ
ചാവക്കാട് : നാട് ലോകകപ്പ് ലഹരിയിലമരുമ്പോൾ 1994 ൽ നിർമിച്ച ഫിഫ വേൾഡ് കപ്പ് മാതൃകയുമായി ശ്രദ്ധേയനാവുകയാണ് ഗുരുവായൂർ കാരയൂർ സ്വദേശി കളരിക്കൽ വീട്ടിൽ ഉണ്ണികൃഷ്ണൻ. 28 വർഷങ്ങൾക്ക് മുൻപ് അമേരിക്കയിൽ നടന്ന ലോക കാൽപന്തുകളിയുടെ ഓർമ്മകൾ ഉണർത്തുകയാണ് ഈ ഫുട്ബോൾ പ്രേമി.
യഥാർത്ഥ കപ്പിന്റെ അതേ വലുപ്പത്തിലും തൂക്കത്തിലും അന്ന് പണിതീർത്ത ലോകകപ്പ് മാതൃക ഇന്നും സൂക്ഷിച്ചു വച്ചിരിക്കുകയാണ്. 28 വർഷം മുൻപ് തന്റെ ഇരുപതാം വയസ്സിൽ പണിത കപ്പിന് മങ്ങലേറ്റെങ്കിലും ആവേശത്തിന് ഒട്ടും കുറവ് വന്നിട്ടില്ല. സിമന്റ് കൊണ്ട് തീർത്ത കപ്പിന് 30.5 അടി ഉയരവും അഞ്ച് കിലോ തൂക്കവുമാണുള്ളത്. ഭാരമുള്ളതിനാൽ കപ്പ് കയ്യിലേന്താനും എളുപ്പമല്ല.
മമ്മിയൂർ ദേവസ്വം ജീവനക്കാരനായ ഇദ്ദേഹം ഒരു ബ്രസീൽ ആരാധകൻ കൂടിയാണ്. 1994 ലെ ബ്രസീൽ ഇറ്റലിയൻ പോരാട്ടത്തെക്കുറിച്ചും ബ്രസീൽ ജേതാക്കളായതും പറയുവാൻ ഇദ്ദേഹത്തിന് നൂറ് നാവാണ്. കരവിരുതിൽ വിസ്മയം തീർക്കുന്ന ഇദ്ദേഹം മുൻപും നിരവധി രൂപങ്ങൾ നിർമ്മിച്ചിട്ടുണ്ട്.
നാടാകെ ലോക കപ്പ് ആരവമുയരുമ്പോൾ പഴയ കപ്പിന് സ്വർണ്ണ വർണ്ണം പൂശി പുറത്തെടുത്തിരിക്കുകയാണ് ഉണ്ണികൃഷ്ണൻ.

Comments are closed.