യുഡിഎഫ്, ബിജെപി, ജമാഅത്തെ ഇസ്ലാമി സഖ്യം ഗുരുവായൂരിൽ വ്യാപകം – എൽഡിഎഫ്

ചാവക്കാട് : നഗരസഭാ, പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യു ഡി എഫ് – ബിജെപി – ജമാഅത്തെ ഇസ്ലാമി സഖ്യം ഗുരുവായൂർ മേഖലയിൽ വ്യാപകമാണെന്ന് സി പി എം ചാവക്കാട് ഏരിയ സെക്രട്ടറി ടി ടി ശിവദാസൻ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. യു ഡി എഫിന്റെ വര്‍ഗ്ഗീയ ബാന്ധവത്തില്‍ പ്രതിഷേധിച്ച് നിരവധിപേർ കോണ്‍ഗ്രസ്സില്‍നിന്നും മുസ്ലീം ലീഗില്‍ നിന്നും രാജിവെച്ച് സി പി എമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ മുന്നോട്ട് വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലത്തിലെ ഗുരുവായൂർ ചാവക്കാട് നഗരസഭകളിലും പുന്നയൂര്‍ക്കുളം, പുന്നയൂര്‍, ഒരുമനയൂര്‍, പഞ്ചായത്തുകളും ഇടതുപക്ഷം ജനകീയ പിന്തുണയോടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തി മുന്നോട്ട് പോകുകയാണ്. വടക്കേക്കാട് പഞ്ചായത്ത് ഇത്തവണ പിടിച്ചെടുക്കും. കടപ്പുറം പഞ്ചായത്തിൽ നില മെച്ചപ്പെടുത്തും ഇത് യു ഡി എഫ് സംവിധാനത്തെയാകെ വിറളിപിടിപ്പിച്ച സാഹചര്യത്തിലാണ് അവിശുദ്ധ സംഖ്യമുണ്ടാക്കി തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനകുമോ എന്ന പരീക്ഷണം നടത്തുന്നത്.

ചാവക്കാട് നഗരസഭയില്‍ കോണ്‍ഗ്രസിന്റെ ബിജെപി– ജമാഅത്തെ ഇസ്ലാമി അവിശുദ്ധ സഖ്യത്തിനെതിരെ വാര്‍ഡ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ ആയ കോണ്‍ഗ്രസ് ഗുരുവായൂര്‍ ബ്ലോക്ക് ജനറല്‍ സെക്രട്ടറി പി പി പീറ്റര്‍ രാജിവച്ചു. ചാവക്കാട് നഗരസഭയില്‍ ഒരേസമയം ബിജെപിയുമായും ജമാത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ പാര്‍ട്ടിയായ വെല്‍ഫെയര്‍ പാര്‍ട്ടിയുമായും യു ഡി എഫ് നീക്ക് പോക്കുണ്ടെന്ന് വ്യാക്തമായതോടെയാണ് രാജിവെക്കാൻ തീരുമാനിച്ചത്. പുന്നയൂര്‍ പഞ്ചായത്തില്‍ നിരവധി തവണ വിജയിച്ച വാർഡിൽ ബിജെപിക്ക് സ്ഥാനാര്‍ഥിയെ നിര്‍ത്താതെ കോണ്‍ഗ്രസ്സിനെ സഹായിക്കുകയാണ്. വര്‍ഷങ്ങളായി കോണ്‍ഗ്രസ്സും ബി ജെ പിയും മാറി മാറി വിജയിച്ച വാര്‍ഡായിട്ടും കഴിഞ്ഞ തവണ ഇവിടെ ഇടതുപക്ഷം വിജയിച്ച സാഹചര്യത്തിലാണ് വാര്‍ഡ് തിരിച്ചുപിടിക്കാന്‍ ബി ജെ പി സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ കോണ്‍ഗ്രസ്സിനെ സഹായിക്കുന്നത്. ബി ജെപിയുടെ സംസ്ഥാന നേതാവടക്കം നിരവധി ജില്ലാ, മണ്ഡലം, നേതാക്കള്‍ താമസ്സിക്കുന്ന വാര്‍ഡാണിതെന്നിരിക്കെ എന്തുകൊണ്ട് ബി ജെ പി സ്ഥാനാര്‍ത്ഥിയെ നിര്‍ത്താത്തതെന്ന് ബി ജെപി യും കോണ്‍ഗ്രസ്സും മുസ്ലീം ലീഗും മറുപടി പറയണം. ചാവക്കാട് നഗരസഭ പത്താം വാർഡിൽ ജമാഅത്ത് ഇസ്ലാമി നേതാവ് യു ഡി എഫിന്റെയും വെൽഫെയർ പാർട്ടിയുടെയും സംയുക്ത സ്ഥാനാർത്ഥിയായാണ് മത്സരിക്കുന്നത്. ചാവക്കാട് നഗരസഭയിലെ പത്താം വാർഡ് ഓവുങ്ങൽ വാർഡിലാണ് ജമാഅത്ത് ഇസ്ലാമിയുടെ നേതാവിനെ സ്വതന്ത്രനായി നിർത്തി യുഡിഎഫ് മത്സരിപ്പിക്കുന്നത്. പുന്നയൂർ പഞ്ചായത്തിലെ പത്താം വാർഡ് എടക്കഴിയൂർ ഈസ്റ്റ് വാർഡിലും ജമാഅത്തെ ഇസ്ലാമി നേതാവ് തന്നെയാണ് യുഡിഎഫിന്റെയും വെൽഫെയർ പാർട്ടിയുടെയും സ്ഥാനാർത്ഥി.
വെൽഫെയർ പാർട്ടിയുടെ വനിതാ വിങ്ങിന്റെ ജില്ലാ നേതാവ് സ്വതന്ത്ര ചിഹ്നത്തിലാണ് ഇവിടെ മത്സരിക്കുന്നത്. ഒരുമനയൂർ പഞ്ചായത്തിലെ ഒന്നാം വാർഡ് ഒറ്റ തെങ്ങ് വാർഡിലും യുഡിഎഫ് വെൽഫെയർ പാർട്ടി സംയുക്ത സ്ഥാനാർത്ഥിയാണ് മത്സരിക്കുന്നത്. ബിജെപിയുടെയും വെൽഫെയർ പാർട്ടിയുടെയും പിന്തുണ ഉറപ്പാക്കുന്നതിനാണ് ചാവക്കാട് നഗരസഭ ഏഴാം വാർഡിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ ഔദ്യോഗിക സ്ഥാനാർത്ഥിയായി നാമ നിർദ്ദേശ പത്രിക സമർപ്പിച്ച സ്ഥാനാർത്ഥിയുടെ പത്രിക പിൻവലിച്ചതും ദുരൂഹമാണ്. നഗരസഭയിലെ 9 മുതുവട്ടൂര്‍, 20 മണത്തല, 23 ബ്ലാങ്ങാട് ബീച്ച്, 28 പുത്തന്‍കടപ്പുറം സൗത്ത്, 29 കോട്ടപ്പുറം, 32 പുത്തന്‍കടപ്പുറം, 33 പുത്തന്‍കടപ്പുറം സെന്റര്‍ എന്നീ വാർഡുകളിലും ബിജെപി മത്സരിക്കാതെ കോണ്‍ഗ്രസ്സിനെ സാഹായിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്.
ഗുരുവായൂര്‍ നഗരസഭയില്‍ കോലീബി സഖ്യം പരസ്യമായതോടെ മുസ്ലീം ലീഗ് വാര്‍ഡ് പ്രസിഡന്റടക്കം പ്രദേശിക നേതാക്കള്‍ രാജിവച്ചു. തൈക്കാട് വാര്‍ഡ് പ്രസിഡന്റ് ആര്‍ എച്ച് യുസഫലിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകരും കുടുംബങ്ങളുമാണ് സഖ്യത്തിൽ പ്രതിഷേധിച്ച് ലീഗിൽനിന്നും രാജിവച്ചത്. ഗുരുവായൂര്‍ നഗരസഭയിലെ 14ാം വാര്‍ഡ് തൈക്കാട് വാര്‍ഡില്‍ ബിജെപി സ്ഥാനാർഥിയെ മുസ്ലിംലീഗ് പിന്തുണക്കുകയും ബിജെപി സ്ഥാനാർഥികളെ നിർത്താത്തിടങ്ങളിൽ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് ബിജെപിക്കാർ വോട്ട് ചെയ്യാനുമാണ് യുഡിഎഫ് നേതൃത്വം ബിജെപിയുമായി ധാരണയായിട്ടുള്ളതെന്ന് ആരോപിച്ചാണ് പ്രാദേശിക നേതാക്കള്‍ രാജിവെച്ചത്. ഇടതുപക്ഷം ജയിക്കുന്ന ഗുരുവായൂര്‍ നഗരസഭയിലെ വിവിധ വാര്‍ഡുകളില്‍ യു ഡി എഫിനെ സഹായിച്ച് ഇടതുപക്ഷത്തെ പരാജയപ്പെടുത്താനാകുമോ എന്ന പരീക്ഷണമാണ് ഇപ്പോള്‍ കോണ്‍ഗ്രസ്സ്, മുസ്ലീം ലീഗ്, ബി ജെ പി, വെല്‍ഫയര്‍ പാര്‍ട്ടികളുടെ സംയുക്തകൂട്ടായമിയിലൂടെ ശ്രമിക്കുന്നത്. വ്യക്തമായ സ്വാധീനം ബിജെപിക്ക് അവകാശപ്പെടാനാകുന്ന ജില്ലാ പഞ്ചായത്ത് കടപ്പുറം ഡിവിഷനില്‍ ബിജെപി സ്ഥാനാർഥിയെ നിര്‍ത്താതെ മുസ്ലീം ലീഗിനെ സഹായിക്കുകയാണ് ബി ജെ പി.
കടപ്പുറം പഞ്ചായത്തില്‍ ലീഗിന്റെ സ്വാധീനം കുറഞ്ഞ് വരുന്നതും ഒരുമനയൂര്‍ പഞ്ചായത്ത് ഇടതുപക്ഷം ഭരിക്കുന്നതും, പാവറട്ടിയില്‍ ഇടതുപക്ഷമുന്നേറ്റം പ്രകടമായതിനാലും ഇടതുപക്ഷത്തിന് വലിയ സ്വീധിനമുള്ള വെങ്കിടങ്ങ് പഞ്ചായത്ത്, പാടൂര്‍ മേഖലയിലെ ആറും, എളവള്ളി പഞ്ചായത്ത് ചിറ്റാട്ടുകര മേഖലയിലെ അഞ്ചും, മുല്ലശേരി പഞ്ചായത്തിലെ മൂന്നും വാര്‍ഡുകൾ വരുന്ന മേഖലയും കടപ്പുറം ഡിവിഷനിലാണെന്നതിനാലാണ് ലീഗിനെ വിജയിപ്പിക്കാന്‍ ബി ജെ പി സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ മാറിനില്‍ക്കുന്നത്. വര്‍ഗ്ഗീയ തീവ്ര സംഘടനയായ എസ് ഡി പിഐക്ക് സ്ഥാനാര്‍ത്ഥിയെ സമ്മാനിക്കാനും ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനും യു ഡി എഫിനും മടിയുണ്ടായില്ല എന്നതും പരിശോധിക്ക പ്പെടേണ്ടതാണ്. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് മന്ദലാംകുന്ന് ഡിവിഷനിലെ എസ് ഡിപിഐ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് പൊന്നാനി വെളിയങ്കോട് എംടിഎം കോളേജിലെ മാഗസിന്‍ എഡിറ്ററും ഇപ്പോഴും കെഎസ്‌യു നേതാവുമാണെന്ന് ടി ടി ശിവദാസൻ പറഞ്ഞു. എൻ കെ അക്ബർ എം എൽ എ, സൈതാലിക്കുട്ടി, ഗഫൂർ, ചക്കര കാദർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

Comments are closed.