ചൂണ്ടലിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവതി മരിച്ചു

കുന്നംകുളം: തൃശ്ശൂർ-കുന്നംകുളം റോഡിൽ ചൂണ്ടൽ ജംഗ്ഷന് സമീപം ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരുന്ന യുവതി മരിച്ചു. വേലൂർ തലക്കോട്ടുകര സ്വദേശിനി പള്ളിക്കുളം വീട്ടിൽ മുഹമ്മദ് റാഫിയുടെ മകൾ ഫർസാന (20) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് 11:50 ഓടെയായിരുന്നു അപകടം. കുന്നംകുളം ഭാഗത്തേക്ക് അമിതവേഗതയിൽ വന്ന ലോറി മുന്നിൽ സഞ്ചരിച്ചിരുന്ന സ്കൂട്ടറിന് പിന്നിൽ ഇടിക്കുകയായിരുന്നു. അപകടസമയത്ത് ഫർസാനയാണ് സ്കൂട്ടർ ഓടിച്ചിരുന്നത്. സ്കൂട്ടറിന് പിന്നിലുണ്ടായിരുന്ന ഫർസാനയുടെ ബന്ധുവായ ഫാത്തിമയ്ക്കും (14) പരിക്കേറ്റിട്ടുണ്ട്.അപകടത്തെത്തുടർന്ന് റോഡിൽ തെറിച്ചുവീണ ഫർസാനയെ ഉടൻതന്നെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ രാത്രി എട്ടുമണിയോടെ മരണം സംഭവിച്ചു. കരളിനേറ്റ ഗുരുതരമായ പരിക്ക് മരണകാരണമായതായാണ് പ്രാഥമിക വിവരം. സംഭവത്തിൽ ലോറി ഡ്രൈവർക്കെതിരെ കുന്നംകുളം പോലീസ് കേസെടുത്തു.


Comments are closed.