പോക്സോ കേസിലെ പ്രതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ജയിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി

ചാവക്കാട്: ചാവക്കാട് സബ് ജയിലിൽ പോക്സോ കേസിലെ പ്രതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ജയിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി. സബ് ജയിലിലെ സൂപ്രണ്ടിൻറെ ചുമതല വഹിച്ചിരുന്ന ഡെപ്യൂട്ടി പ്രിസൺ ഓഫീസർ ജേഷ് കുമാറിനെ സസ്‌പെൻഡ് ചെയ്തു. രണ്ട് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി.

നവംബർ 26-ന് ഉച്ചക്ക് 12 മണിക്ക് പോക്സോ കേസിലെ പ്രതി കുട്ടനെല്ലൂർ കുരുതുകുളങ്ങര വീട്ടിൽ ബെൻസൺ (22) തൂങ്ങി മരിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് നടപടി. ജയിലിലെ വീഡിയോ കോൺഫറൻസ് ഹാളിലെ ഫാനിൽ തൂങ്ങി മരിക്കുകയായിരുന്നു.
കഴിഞ്ഞ 13 നാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി ബെൻസൺ റിമാൻഡിൽ ആയത്.
2019 ഒക്‌ടോബര്‍ 15 നാണ് പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ കാണാതായത്. വിയ്യൂര്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ബെന്‍സന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയതാണെന്ന് മനസിലായി. എന്നാല്‍ ഇരുവരെയും കണ്ടെത്താനായില്ല. തുടര്‍ന്ന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയും ഇതിനിടെ പെണ്‍കുട്ടിയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് അച്ഛന്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കുകയും ചെയ്തു. അസിസ്റ്റൻ്റ് കമ്മിഷണര്‍ സി ഡി ശ്രീനിവാസൻ്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം പ്രതിയേയും പെണ്‍കുട്ടിയേയും കര്‍ണാടകത്തിലെ തൂംകൂര്‍ ജില്ലയിലെ ടാകത്യുര്‍ ഗ്രാമപ്രദേശത്തുനിന്ന് കണ്ടെത്തി.
പെണ്‍കുട്ടിയുമായി പ്രതി പോയതറിഞ്ഞു എട്ടുമാസം ഗര്‍ഭിണിയായ ഇയാളുടെ ഭാര്യ ആത്മഹത്യ ചെയ്തിരുന്നു.

Comments are closed.