Header

ബൈക്കുകള്‍ കത്തിച്ച സംഭവം – വിരലടയാള വിദഗ്ധര്‍ തെളിവെടുപ്പ് നടത്തി

ചാവക്കാട്: തിരുവത്രയില്‍ വീടിനു മുന്നില്‍ നിര്‍ത്തിയിട്ട ബൈക്കും സ്കൂട്ടറും തീ കത്തി നശിച്ച സംഭവത്തില്‍ വിരലടയാള വിദഗ്ധര്‍ തെളിവെടുപ്പ് നടത്തി. തിരുവത്ര പുത്തന്‍കടപ്പുറം ബേബി റോഡില്‍ പാലക്കല്‍ ശംസുദ്ധീന്റെ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കും സ്കൂട്ടറുമാണ് കത്തിയത്. ബൈക്ക് ഷംസുദ്ധീന്‍്റെ മകന്‍ ഖലീലിന്‍്റെ പേരിലും സ്കൂട്ടര്‍ ഇവരുടെ ബന്ധുവും സമീപത്ത് തൊട്ടടുത്ത വീട്ടുകാരനുമായ ആലിപ്പിരി മുഹമ്മദലിയുടേതാണ്. മേഖലയില്‍ മാധ്യമം പത്രത്തിന്‍റെ വിതരണ ഏജന്‍റായ മുഹമ്മദലി മഴക്കാലമായാല്‍ ഈ വീട്ടിലെ കാര്‍ പോര്‍ച്ചിലാണ് സാധാരണയായി സ്കൂട്ടര്‍ നിര്‍ത്തിയിടുന്നത്.
തൃശൂര്‍ ഫിംഗര്‍ പ്രിന്‍്റ് ബ്യൂറോയിലെ വിരലടയാള വിദഗ്ധന്‍ യു രാമനാഥന്റെ നേതൃത്വത്തിലെത്തിയ ഉദ്യോഗസ്ഥരാണ് തെളിവെടുപ്പ് നടത്തിയത്. കത്തിച്ച ബൈക്കുകളുടെ പരിസരത്ത് നിന്നും ലഭിച്ച പെട്രോള്‍ നിറച്ച കുപ്പിയിലെയും മറ്റും വിരലടയാളമാണ് സംഘം ശേഖരിച്ചത്. ബൈക്കുകള്‍ കത്തിയതറിഞ്ഞ് കുന്നംകുളം ഡി.വൈ.എസ്.പി ഫേമസ് വര്‍ഗീസ് സംഭവ സ്ഥലം സന്ദര്‍ശിച്ചു.
സംഭവത്തിനു പുറകില്‍ എ.സി ഹനീഫയുടെ ശത്രുക്കളെന്ന് ഉടമയുടെ ആരോപണം. നിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്ത് വന്നു.
ഖലീലിന്റെന്‍്റെ ബൈക്ക് കത്തിക്കാനാണ് അക്രമികളത്തെിയതെന്ന് വീട്ടുകാര്‍ പറഞ്ഞു. ബൈക്കിലെ തീ ആളിക്കത്തുന്നതിനിടയിലാണ് സ്കൂട്ടറിലേക്കും തീ പടര്‍ന്നത്. വീട്ടുകാരുടെ ബഹളം കേട്ട് ഓടിയത്തിയ നാട്ടുകാര്‍ എത്തുമ്പോഴേക്കും ബൈക്കും സമീപത്തെ ജനല്‍ പാളികളും പൂര്‍ണ്ണമായും കത്തി നശിച്ചു. ബൈക്കിലേക്ക് തീ പടരുന്നത് കണ്ട് നാട്ടുകാരാണ് തീ കെടുത്തിയത്. അതിനാല്‍ സ്കൂട്ടര്‍ ഭാഗികമായാണ് കത്തിയത്. ബുധനാഴ്ച രാവിലെ രണ്ടരയോടെയാണ് സംഭവം. ബൈക്കിന്‍്റെ പെട്രോള്‍ ടാങ്ക് പൊട്ടിത്തെറിച്ച ശബ്ദം കേട്ടാണ് വീട്ടുകാര്‍ എഴുന്നേറ്റത്. സമീപത്തെ മുറിയില്‍ കിടന്നവരാണ് ആദ്യമറിയുന്നത്. ഈ മുറിയിലുള്‍പ്പടെ കറുത്ത പുക കയറി ചുമരെല്ലാം കറുത്തിരണ്ടു.
മുഹമ്മദാലി എ വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. കോണ്‍ഗ്രസ് എ.ഐ ഗ്രൂപ്പ് വഴക്കിനെ തുടര്‍ന്ന് വധിക്കപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എ.സി ഹനീഫയുടെ അടുപ്പക്കാരും അയല്‍വാസികളുമാണ് ശംസുദ്ധീനും കുടുംബവും. ഹനീഫ വധത്തിന്റെ ഒന്നാം വാര്‍ഷിക ദിനമാണ് ബുധനാഴ്ച്. ചൊവ്വാഴ്ച്ച രാത്രി 12 വരെ ഖലീല്‍ ഹനീഫയുടെ വീട്ടിലായിരുന്നു. ഹനീഫ വധത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നവരാണ് തങ്ങളെന്നും അക്കാരണത്താലാണ് അക്രമികള്‍ ബൈക്ക് കത്തിച്ചതെന്നുമാണ് ഖലീല്‍ ആരോപിക്കുന്നത്. എന്നാല്‍ പ്രദേശത്ത് നിലനില്‍ക്കുന്ന സമാധാനാന്തരീക്ഷം തകര്‍ക്കുന്ന ചില സാമൂഹ്യദ്രോഹികളാണ് ബൈക്ക് കത്തിച്ചതിനു പിന്നിലെന്നും ഇത്തരം ചെയ്തികളെ പൊലീസും നാട്ടുകാരും ജാഗ്രതയോടെ കാണണമെന്നും ചാവക്കാട് മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. സമീപ കാലത്ത് തിരുവത്ര മേഖലയിലുണ്ടായ തീവെപ്പ് സംഭവങ്ങളുടെ തുടര്‍ച്ചയാണോ ഇതെന്ന്‍ നിഷ്പക്ഷമായി പൊലീസ് അന്വേഷിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

thahani steels

Comments are closed.