ഭക്തി നിർഭരമായി ഭഗവാന്റെ ഗ്രാമ പ്രദക്ഷിണം

ഗുരുവായൂര്‍: ഗുരുവായൂർ ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായ പള്ളി വേട്ടയോടനുബന്ധിച്ച് തങ്കതിടമ്പോടുകൂടി ഭഗവാന്‍ ഗ്രാമ പ്രദക്ഷിണത്തിനായി സ്വര്‍ണ്ണക്കോലത്തിലെഴുന്നെള്ളി. നിറപറയും, നിലവിളക്കുമൊരുക്കി നാരായണമന്ത്രമുരുവിട്ട് ഭക്തര്‍ ഭഗവാനെ എതിരേറ്റു.

ഊരാളൻ മല്ലിശ്ശേരിനമ്പൂതിരിപ്പാട് നിറപറ വെച്ച് എതിരേറ്റു തുടർന്ന്, ചെയർ മാൻ ഡോ. വി കെ വിജയൻ, ഭരണ സമിതി അംഗങ്ങൾ, അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ, ക്ഷേത്രം ഡി എ മനോജ് കുമാർ തുടങ്ങിയവർ നെല്ല്, ഉണക്കലരി, മലർ, അവിൽ, ശർക്കര എന്നിവ കൊണ്ട് നിറപറ വെച്ച് ഭഗവാനെ എതിരേറ്റു.
ഫോട്ടോ : നിധിൻ നാരായണൻ
സ്വര്‍ണ്ണകൊടിമരത്തറയ്ക്കരികില്‍ സ്വര്‍ണ്ണപഴുക്കാമണ്ഡപത്തില്‍ കീഴ്ശാന്തി ചെറുതയൂര്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ദീപാരാധന നടത്തിയ ശേഷമായിരുന്നു, ഭഗവാന്‍ ക്ഷേത്രത്തിന് പുറത്തേക്ക് എഴുന്നള്ളിയത്. നാടും, നഗരവും കൊടിതോരണങ്ങളാലും, നിറപറയും, നറുനെയ്യ് നിലവിളക്കുകളും ഒരുക്കി ഭഗവാനെ എതിരേറ്റു.
ഭഗവാന്റെ സ്വര്‍ണ്ണക്കോലം, കൊമ്പന്‍ ഇന്ദ്രസെന്‍ ശിരസ്സിലേയ്‌ക്കേറ്റുവാങ്ങിയതോടെ തടിച്ചുകൂടിയ ഭക്തജനപുരുഷാരം ഹരിനാമ കീര്‍ത്തനങ്ങളോടെ കൈകൂപ്പി വണങ്ങി. പ്രജ കളെ കാണാന്‍ പുറത്തിറങ്ങിയ ഭഗവാന് കൃഷ്ണനാട്ടം കളിയിലെ കലാകാരന്മാര്‍ ആയുധമേന്തി അകമ്പടിയായി. ആലവട്ടം, തഴ, സൂര്യ മറ എന്നിവയുടെ അകമ്പടിയോടും കൂടിയാണ് ഭഗവാൻ ഗ്രാമ പ്രദിക്ഷണത്തിന് ഇറങ്ങിയത്.
അഞ്ചാനകളോടേയുള്ള പ്രൗഢഗംഭീരമായ പുറത്തേയ്‌ക്കെഴുന്നെള്ളിപ്പില്‍ ഇടം പറ്റാനകളായി കൊമ്പന്മാരായ വിഷ്ണുവും, ബാലുവും, വലം പറ്റനാനകളായി സിദ്ധാര്‍ദ്ധനും, ഗോപീകണ്ണനും അണിനിരന്നതോടെ പെരുവനം കുട്ടന്‍മാരാര്‍, തിരുവല്ല രാധാകൃഷ്ണന്‍, കോട്ടപ്പടി സന്തോഷ് മാരാര്‍, ചൊവ്വല്ലൂര്‍ മോഹനന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള മേളത്തിനു തുടക്കമായി.

Comments are closed.