Header

കെട്ടിടം സ്മാർട്ടാണ് കാര്യങ്ങൾ അത്ര സ്മാർട്ടല്ല – വില്ലേജ് ഓഫീസർമാർ ഭ്രാന്തെടുത്തു പായുന്നു ജനം നട്ടംതിരിയുന്നു

ചാവക്കാട് : വില്ലേജ് ഓഫീസ് കെട്ടിടങ്ങൾ പലതും പുതുക്കി സ്മാർട്ട് കെട്ടിടങ്ങൾ ആക്കുന്നുണ്ടെങ്കിലും വില്ലേജ് ഓഫീസിലെ കാര്യങ്ങൾ അത്ര സ്മാർട്ടല്ല. ആവശ്യത്തിന് ജീവനക്കാരില്ലാതെ അമിതഭാരം മൂലം വില്ലേജ് ഓഫീസർമാർ ഭ്രാന്തെടുത്തു പായുന്നു. ജീവനക്കാരുടെ അഭാവം മൂലം യഥാസമയം കാര്യങ്ങൾ നടക്കാതെ ജനം നട്ടം തിരിയുന്നു.

1968 ലെ സ്റ്റാഫ് പാറ്റേൺ അനുസരിച്ചാണ് വില്ലേജ് ഓഫീസുകളിൽ ജീവനക്കാരെ ഇപ്പോഴും നിയമിക്കുന്നത്. അറുപതു വർഷങ്ങൾ കഴിഞ്ഞു പ്രവർത്തികൾ നൂറിരട്ടി വർധിച്ചിട്ടും 1968 ലെ സ്റ്റാഫ് പാറ്റേൺ അനുസരിച്ചുള്ള സ്റ്റാഫുകൾ പോലും വില്ലേജുകളിൽ ഇല്ല.
ഒരു വില്ലേജിൽ തന്നെ രണ്ടു വില്ലേജ് ഓഫീസർമാരുടെ പണിയുള്ളപ്പോഴാണ് രണ്ടു വില്ലേജുകളുടെ ഉത്തരവാദിത്തം ഒരു വില്ലേജ് ഓഫീസറെ ഏല്പിക്കുന്ന നടപടി കൂടി കൈകൊള്ളുന്നത്.
സ്ഥിരം വില്ലേജ് ഓഫീസറെ നിയമിക്കാത്ത വില്ലേജുകളുടെ അധികഭാരം കൂടെ ചുമലിൽ വരുന്നതോടെ രാത്രി പന്ത്രണ്ട് മണിക്കും പുലർച്ചെ മൂന്നു മണിമുതലും സർട്ടിഫിക്കേറ്റുകൾ ഇഷ്യു ചെയ്യേണ്ട അവസ്ഥയിലാണ് ഓഫീസർമാർ. ഒഴിവു ദിവസങ്ങളിലും, രാത്രികളിലും തുറന്നിരിക്കുന്ന വില്ലേജ് ഓഫീസുകളും സ്ഥിരം കാഴ്ചയാണ്. കൂലി പ്പണിക്കാർ ഉൾപ്പെടെയുള്ള പൊതുജനം എന്തിനും ഏതിനും ആശ്രയിക്കുന്ന വില്ലേജ് ഓഫീസുകൾ ആവശ്യത്തിന് ജീവനക്കാരെ നിയമിച്ച് ശാക്തീകരിച്ച് സാധാരണക്കാരൻ്റെ ഓഫീസ് സംബന്ധമായ ആവശ്യങ്ങൾ ഉൾപ്പെടെ യഥാസമയം പരിഹരിക്കേണ്ടതുണ്ട്.

വിവിധങ്ങളായ സർട്ടിഫിക്കറ്റുകൾ അനുവദിക്കൽ, കെട്ടിടം അളന്ന് വരച്ച് റിപ്പോർട്ട് നൽകൽ, പോക്കുവരവ്, ഭൂമി തരം മാറ്റം, ബാങ്ക് / കോടതി തുടങ്ങി സർക്കാർ സ്ഥാപനങ്ങളുടെ കിട്ടാക്കടങ്ങളും പിഴകളും ജപ്തി ചെയ്ത് ഈടാക്കുന്ന റവന്യു റിക്കവറി നടപടികൾ, പുറമ്പോക്ക് കയ്യേറ്റം തടയൽ, കാൻസർ / ക്ഷയം തുടങ്ങിയ രോഗങ്ങൾക്കുള്ള പെൻഷൻ, വിവിധ രോഗങ്ങൾക്ക് ധനസഹായം അനുവദിക്കുന്ന CMDRF, പ്രകൃതി ക്ഷോഭ നാശനഷ്ടം നൽകൽ, പാടം തൂർക്കൽ പോലുള്ള നഞ്ചഭൂമി അനധികൃത പരിവർത്തനത്തിനെതിരായ നടപടികൾ,പോലീസിന് കുറ്റകൃത്യസ്ഥലങ്ങളുടെ സ്കെച്ച് വരച്ച് നൽകൽ, പ്രതികളുടെ സ്വത്ത് വിവരം നൽകൽ തുടങ്ങി എണ്ണമറ്റ പ്രവൃത്തികളാണ് പരിമിതമായ സ്റ്റാഫുകളേയും വെച്ച് വില്ലേജ് ജീവനക്കാർ ചെയ്ത് കൂട്ടുന്നത്. റവന്യു വകുപ്പിൻ്റെ അടിത്തറയായ വില്ലേജ് ഓഫീസുകളിൽ കാര്യക്ഷമതയുള്ള ജീവനക്കാരെ അനുവദിച്ച് ജനങ്ങളുടെ പ്രശ്നങ്ങൾക്കുൾപ്പെടെ പരിഹാരം കാണുവാൻ അധികൃതർ ശ്രദ്ധിക്കേണ്ടതുണ്ട്.

കഴിഞ്ഞ ആഴ്ച്ചവരെ വടക്കേക്കാട്, പുന്നയൂർക്കുളം വില്ലേജുകളിൽ സ്ഥിരം വില്ലേജ് ഓഫീസർമാർ ഉണ്ടായിരുന്നില്ല. ഗുരുവായൂർ വില്ലേജിൽ കഴിഞ്ഞ ഒന്നര മാസമായി വില്ലേജ് ഓഫീസറില്ല. നൂറിലേറെ ചട്ടങ്ങളും വകുപ്പുകളും കൈകാര്യം ചെയ്യേണ്ടി വരുന്ന വില്ലേജ് ഓഫീസുകളിൽ കൂടുതൽ ജീവനക്കാരെ അനുവദിക്കേണ്ടതിൻ്റെ അവശ്യകത ശമ്പള പരിഷ്കരണ കമ്മീഷൻ ഉൾപ്പെടെ ചൂണ്ടിക്കാട്ടിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
68 ൽ അനുവദിച്ച സ്റ്റാഫ് പാറ്റേൺ പോലും ഭൂരിഭാഗം വില്ലേജുകളിലും ഇല്ല എന്നതാണ് വാസ്തവം.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
91 799 4987 599
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/

thahani steels

Comments are closed.