ചാവക്കാടിന്റെ വികസനക്കുതിപ്പിന് ‘വൈബ്രന്റ് സിറ്റി’; നൂറു കോടിയുടെ പദ്ധതികൾക്കായി ഭൂവുടമകളുടെ യോഗം ചേർന്നു

ചാവക്കാട് : നഗരസഭയുടെ മുഖച്ഛായ മാറ്റാൻ ലക്ഷ്യമിട്ട് ആവിഷ്കരിച്ച ‘വൈബ്രന്റ് സിറ്റി’ പദ്ധതിയുടെ ഭാഗമായി ഭൂവുടമകളുടെ നിർണ്ണായക യോഗം ഇന്ന് ചേർന്നു. 2026-27 നഗരസഭാ ബജറ്റിൽ വിഭാവനം ചെയ്തിട്ടുള്ള വികസന കാഴ്ചപ്പാടുകൾ ചർച്ച ചെയ്യുന്നതിനായി നഗരസഭാ ചെയർപേഴ്‌സന്റെ ചേമ്പറിലായിരുന്നു യോഗം നടന്നത്. ‘മിനി ഗൾഫ്’ എന്ന വിശേഷണത്തിനപ്പുറം വ്യവസായ, വിനോദസഞ്ചാര, കാർഷിക മേഖലകളിൽ ചാവക്കാടിനെ സ്വയംപര്യാപ്തമാക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

നഗരസഭയുടെ പരിമിതമായ ഫണ്ടുകൾക്ക് പുറമെ പുറത്തുനിന്നുള്ള നിക്ഷേപങ്ങൾ കൂടി പ്രയോജനപ്പെടുത്തി പദ്ധതികൾക്കാണ് നഗരസഭ രൂപം നൽകുന്നത്. പദ്ധതികൾക്കാവശ്യമായ ഭൂമി ‘ലാൻഡ് പൂളിംഗ്’ (Land Pooling) സംവിധാനത്തിലൂടെ ഏറ്റെടുക്കുന്നതിനെക്കുറിച്ച് യോഗത്തിൽ വിശദമായ ചർച്ചകൾ നടന്നു. പബ്ലിക് പ്രൈവറ്റ് പാർട്ണർഷിപ്പ് (PPP) മാതൃകയിൽ വലിയ സംരംഭങ്ങൾ കൊണ്ടുവരുന്നതിനും, പ്രവാസികളുടെ നിക്ഷേപ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനും യോഗം മുൻഗണന നൽകി.
കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (CSR) ഫണ്ടുകൾ, മുനിസിപ്പൽ ബോണ്ടുകൾ, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പ്രത്യേക ഗ്രാന്റുകൾ എന്നിവ ഏകോപിപ്പിച്ചുകൊണ്ട് ഏകദേശം100 കോടി രൂപയിലധികം വരും എന്നാണ് പ്രതീക്ഷിക്കുന്നത്. ദീർഘകാലാടിസ്ഥാനത്തിലുള്ള വികസന പ്രവർത്തനങ്ങൾക്കാണ് കൗൺസിൽ തയ്യാറെടുക്കുന്നത്. ചാവക്കാടിനെ ഒരു നിക്ഷേപ സൗഹൃദ നഗരമാക്കി മാറ്റുന്നതിനായുള്ള ക്രിയാത്മകമായ നിർദ്ദേശങ്ങളാണ് യോഗത്തിൽ ഉയർന്നുവന്നത്.

Comments are closed.