Header

കരുണ ഫൗണ്ടേഷന്റെ കാരുണ്യത്തില്‍ ഭിന്നശേഷയിലുള്ള 16 പേര്‍ കൂടി വൈവാഹിക ജീവിതത്തിലേക്ക് പ്രവേശിച്ചു

ഗുരുവായൂര്‍: കരുണ ഫൗണ്ടേഷന്റെ കാരുണ്യത്തില്‍ ഭിന്നശേഷയിലുള്ള 16 പേര്‍ കൂടി വൈവാഹിക ജീവിതത്തിലേക്ക് പ്രവേശിച്ചു. ടൗഹാളില്‍ രാവിലെ 10നും 11നും ഇടയിലുള്ള മുഹൂര്‍ത്തത്തിലായിരുന്നു വിവാഹം നടന്നത്. കരുണ നേരത്തെ നടത്തിയ വൈവാഹിക സംഗമത്തില്‍ നിന്ന് കണ്ടെത്തിയ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വരായിരുന്നു വധു വരന്മാര്‍. ടൌന്‍ഹാള്‍ കവാടത്തില്‍ നിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് വധുവരന്മാരെ വേദിയിലേക്കാനയച്ചത്. ചാവക്കാട് സബ്ബ് ജഡ്ജ് കെ.എന്‍ ഹരികുമാര്‍ ഭദ്രദീപം കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു.

എം.എല്‍.എമാരായ കെ.വി അബ്ദുല്‍ഖാദര്‍, മുരളി പെരുനെല്ലി, നഗരസഭ ചെയര്‍പേഴ്‌സന്‍ പ്രൊഫ പി.കെ.ശാന്തകുമാരി, എ.സി.പി പി ശിവദാസന്‍, ഡി.വൈ.എസ്.പി ആര്‍ ജയചന്ദ്രന്‍പിള്ള, ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ സി.സി ശശീധരന്‍, കവി ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

വധുവരന്മാരുടെ ബന്ധുക്കളടക്കം രണ്ടായിരത്തോളം പേരാണ് സമൂഹ വിവാഹത്തില്‍ സംബന്ധിക്കാനെത്തിയത്. ഓരോ ഇണകള്‍ക്കും വേണ്ട ആഭരണവും വസ്ത്രവും സദ്യയടക്കമുള്ള ചിലവും കരുണയാണ് വഹിച്ചത്. സമൂഹ വിവാഹത്തില്‍ പങ്കാളിയാവാനെത്തിയവരില്‍ ചിലര്‍, ധരിച്ചിരു ആഭരണങ്ങള്‍ ഭിന്നശേഷിയുള്ളവരുടെ വിവാഹം നടത്തുന്ന ചിലിവിലേക്കായി നല്‍കി. ലക്ഷം രൂപയുടെ ആഭരണങ്ങളാണ് പേര് പ്രസിദ്ധപ്പെടുത്താന്‍ ആഗ്രഹമില്ലാത്തവര്‍ സംഭാവനയായി നല്‍കിയത്.

കരുണയുടെ അഞ്ചാമത് സമൂഹ വിവാഹമാണിത്. 196 പേരാണ് കരുണയുടെ വൈവാഹിക സംഗമത്തിലൂടെ വിവാഹിതരായിട്ടുള്ളത്. അടുത്ത വൈവാഹിക സംഗമം ഫെബ്രുവരി നാലിന് നടക്കും. കരുണ ചെയര്‍മാന്‍ ഡോ.കെ.ബി സുരേഷ്, സെക്രട്ടറി രവിചങ്കത്ത്, കോ.ഓര്‍ഡിനേറ്റര്‍ ഫാരിദ ഹംസ, വേണുപ്രാരത്ത്, ശ്രീനിവാസന്‍ ചുള്ളിപറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

thahani steels

Comments are closed.