Header

ഗുരുവായൂരപ്പന്റെ ഗജകേസരികള്‍ക്കിനി സുഖ ചികിത്സയുടെ കാലം

ഗുരുവായൂര്‍ : ദേവസ്വം ആനത്തറവാട്ടിലെ ഗജകേസരികള്‍ക്ക് ഇനി സുഖചികിത്സയുടെ നാളുകള്‍. കൊമ്പന്‍ ജൂനിയര്‍ വിഷ്ണുവിന് ഔഷധ ചോറുരുള നല്‍കി ദേവസ്വം മന്ത്രി കടകപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം നിര്‍ന്നഹിച്ചതോടയാണ് ഒരു മാസം നീണ്ട് നില്‍ക്കുന്ന സുഖചികിത്സക്ക് തുടക്കമായത്. ആനത്താവളത്തിലെ 54 ആനകള്‍ക്കാണ് സുഖചികിത്സനല്‍കുന്നത്. ഇതില്‍ 30 ആനകള്‍ക്കുള്ള സുഖചികിത്സയാണ് ഇന്നലെ ആരംഭിച്ചത്. മദപ്പാടില്‍ തളച്ചിട്ടുള്ള 20 ആനകള്‍ക്ക് നീരില്‍ നിന്ന് അഴിച്ചതിനുശേഷമാണ് സുഖചികിത്സ നല്‍കുക. ആനകളുടെ ഓജസ്സിനും, ശരീരപുഷ്ടിക്കും വേണ്ടിയാണ് വര്‍ഷത്തിലൊരിക്കല്‍ സുഖചികിത്സ നടത്തുന്നത്. അഷ്ടചൂര്‍ണം, ച്യവനപ്രാശ്യം, മുതിര, മഞ്ഞപൊടി, ഉപ്പ്, ചെറുപയര്‍, വൈറ്റമിന്‍ ഗുളികകള്‍ എന്നിവ ചേര്‍ത്ത ചോറുരുളകളാണ് സുഖചികിത്സയുടെ ഭാഗമായി നല്‍കുന്നത്. ഇതിനായി 15 ലക്ഷം രൂപയാണ് ദേവസ്വം നീക്കിവെച്ചിട്ടുള്ളത്. വിദഗ്ദ്ധഡോക്ടര്‍മാരടങ്ങുന്ന സംഘത്തിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ആയ്യൂര്‍വ്വേദ ആലോപതി മരുന്നുകള്‍ ചേര്‍ത്ത ചോറുരുള ഓരോ ആനയുടെയും തൂക്കത്തിനുസരിച്ചാണ് നല്‍കുന്നത്. 324 കിലോ ച്യവനപ്രാശം, 162 കിലോ വീതം അഷ്ടചൂര്‍ണ്ണം, മിനലറല്‍ മിക്‌സചര്‍, 4860 കിലോ ഉണങ്ങലരി, 1110 കിലോ ചെറുപയര്‍ എന്നിവയാണ് ഇക്കാലയളവിലെ മെനു. ഇവക്കു പുറമെ മുതിര, റാഗി, മഞ്ഞള്‍പ്പൊടി, ഉപ്പ്, വൈറ്റമിന്‍ ടോണിക്കുകള്‍, എന്നിവയും ഉണ്ടായിരിക്കും. ഒരു മാസത്തെ ചികിത്സ കഴിയുന്നതോടെ ആനകള്‍ക്ക് രോഗപ്രതിരോധ ശേഷി വര്‍ദ്ദിക്കുകയും തൂക്കം കൂടുകയും ചെയ്യും.
എം.എല്‍.എമാരായ കെ.വി അബ്ദുള്‍ഖാദര്‍, ഗീത ഗോപി എന്നിവര്‍ മുഖ്യതിഥികളായി. ദേവസ്വം കമ്മീഷ്ണര്‍ വേണുഗോപാലന്‍, ദേവസ്വം സെക്രട്ടറി ജ്യോതിലാല്‍, കളക്ടര്‍ വി രതീശന്‍, അഡ്മിനിസ്‌ട്രേറ്ററുടെ ചുമതലയുള്ള സബ്ബ് കളക്ടര്‍ ഹരിതാ വി കുമാര്‍, ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയംഗങ്ങളായ കെ ഗോപിനാഥന്‍, മല്ലിശ്ശേരി പരമേശ്വന്‍ നമ്പൂതിരി, ആന വിദഗ്ദസമിതി അംഗങ്ങളായ അവണപറമ്പ് മഹേശ്വരന്‍ നമ്പൂതിരിപ്പാട്, എം .എന്‍ ദേവന്‍ നമ്പൂതിരിപ്പാട്, ഗുരുവായൂര്‍ നഗരസഭാ വെറ്റിനറി സര്‍ജ്ജന്‍ ഡോ.വിവേക് ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ വി മുരളി എന്നിവര്‍ സംസാരിച്ചു.

thahani steels

Comments are closed.