Header

ഒടുക്കം വില്ലേജ് ഓഫീസർ എത്തി ഡിജിറ്റൽ ആക്സസ് വന്നില്ല – എടക്കഴിയൂരിൽ ഉദ്യോഗസ്ഥരും ജനങ്ങളും വലയുന്നു

എടക്കഴിയൂർ : ആഴ്ചകളായി സ്ഥിരം വില്ലേജ് ഓഫീസർ ഇല്ലാതിരുന്ന എടക്കഴിയൂരിൽ പുതിയ ഓഫീസറെത്തി. പല രേഖകളിലും വില്ലേജ് ഓഫീസറുടെ ഒപ്പിന് വേണ്ടി മറ്റു വില്ലേജ് ഓഫീസുകളിൽ കയറിഇറങ്ങിയ നാട്ടുകാർക്ക് പുതിയ ഓഫീസർ ചാർജടുത്തത് ആശ്വാസം നൽകിയെങ്കിലും അദ്ദേഹത്തിന് ഇതുവരെയും ഡിജിറ്റൽ ആക്സസ് ശരിയായിട്ടില്ലാത്തതിനാൽ ദിവസങ്ങളായി പല അപേക്ഷകളും തീർപ്പാക്കാനാവാതെ കിടക്കുന്നു.

ഓഫീസിലെത്തുന്നവർക്ക് വില്ലേജ് ഓഫീസർ ഇല്ല എന്നതിന് പകരം കമ്പ്യൂട്ടറിൽ വില്ലേജ് ഓഫീസറുടെ വിരലില്ല എന്ന പുതിയ മറുപടിയാണ് ലഭിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് പ്രദീപ് കുമാർ എടക്കഴിയൂർ വില്ലേജ് ഓഫീസറായി ചാർജെടുത്തത്. ഇന്ന് തിങ്കളാഴ്ച ആയിട്ടും അദ്ദേഹത്തിന് ഡിജിറ്റൽ ആക്സസ് ഇല്ല.

എടക്കഴിയൂർ വില്ലേജിൽ നാട്ടുകാരും ഉദ്യോഗസ്ഥരും ഒരു പോലെ വലയുകയാണ്. മൂന്നു കമ്പ്യൂട്ടറുകളിൽ ഒരെണ്ണം മാത്രമേ പ്രവർത്തിക്കുന്നുള്ളൂ. കേടായ രണ്ടെണ്ണം നന്നാക്കുവാനുള്ള യാതൊരു നടപടിയും നാളിതുവരെ ഉണ്ടായിട്ടില്ല.

വില്ലേജ് ഓഫീസിലെ ഉദ്യോഗസ്ഥരായ വില്ലേജ് ഓഫീസർ, വില്ലേജ് അസിസ്റ്റന്റ്, വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് എന്നിവർക്ക് പ്രവർത്തിക്കണമെങ്കിൽ മൂന്നു കമ്പ്യൂട്ടർ ആവശ്യമാണ്‌. നിലവിൽ ഇവിടെ മൂന്നുപേരും ഒരു കമ്പ്യൂട്ടർ മാറി മാറിയാണ് ഉപയോഗിക്കുന്നത്. മൂന്നു പേരുണ്ടെങ്കിലും ഫലത്തിൽ ഒരാളുടെ പണിയെ നടക്കുന്നുള്ളൂ.

സ്ഥാപനങ്ങൾ ഡിജിറ്റൽ ആകുന്നുണ്ടെങ്കിലും സർക്കാർ കാര്യം മുറ പോലെ എന്ന പ്രയോഗത്തിനു മാറ്റം ഒന്നുമില്ല.

thahani steels

Comments are closed.