വാഹനങ്ങൾക്ക് കെണി ഒരുക്കി ദേശീയ പാത സർവീസ് റോഡുകളിലെ ഹമ്പുകൾ

ചാവക്കാട് : വാഹനങ്ങൾക്ക് അപകട ഭീഷണി ഉയർത്തി ദേശീയ പാത സർവീസ് റോഡുകളിലെ ഹമ്പുകൾ. ദേശീയ പാത 66 ന്റെ വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പലയിടത്തും സർവീസ് റോഡുകളാണ് പ്രധാന യാത്രാ മാർഗ്ഗം. ഹൈവേയിലൂടെയെന്നവണ്ണം വാഹനങ്ങൾ ചീറിപ്പാഞ്ഞാണ് ഇതിലൂടെ പോകുന്നത്.

എതിർ വശത്തെ റോഡുകളിലേക്ക് പ്രവേശിക്കാനായി രണ്ടു കിലോമീറ്റർ കൂടുമ്പോഴുള്ള വെഹികിൾ അണ്ടർ പാസ്സ്കളാണ് ഉപയോഗിക്കുന്നത്. ഇങ്ങിനെ വരുന്ന വാഹനങ്ങൾ സർവീസ് റോഡിലേക്ക് പ്രവേശിക്കുമ്പോൾ അപകടങ്ങൾ ഉണ്ടാകാതിരിക്കുന്നതിനായി അണ്ടർ പാസുകൾ തുടങ്ങുന്നതിന് ഏതാനും മീറ്ററുകൾ മുൻപായി സർവീസ് റോഡിൽ ഹമ്പുകൾ ( സ്പീഡ് ബ്രേക്കർ ) സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ഈ ഹമ്പുകൾക്ക് കൃത്യമായ അളവോ രൂപമോ ഇല്ല. ഡ്രൈവർമാരുടെ ശ്രദ്ധയിൽ പെടും വിധം വെള്ള അടിക്കുകയോ മറ്റു രീതികളിൽ അടയാളപ്പെത്തുകയോ ചെയ്യാതെ അലക്ഷ്യമായാണ് നിർമിച്ചിട്ടുള്ളത്.
തിങ്കളാഴ്ച പുലർച്ചെ തിരുവത്ര സ്‌കൂളിന് സമീപം കാറിനു പുറകിൽ മറ്റൊരു കാറിടിച്ച് അപകടം സംഭവിച്ചു. വേഗതയിൽ വന്നിരുന്ന കാർ റോഡിലെ ഹംമ്പ് കണ്ട് പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ പുറകിൽ വന്ന കാർ ഇടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്നവർക്ക് നിസ്സാര പരിക്കുകൾ സംഭവിച്ചു.
കഴിഞ്ഞ ദിവസം അമിത വേഗതയിൽ വന്ന ഇരുചക്ര വാഹനം ഹമ്പിൽ കയറി തെറിച്ച് പോവുന്നത് കണ്ടതായി തിരുവത്രയിലെ ആട്ടോറിക്ഷ ഡ്രൈവർമാർ പറഞ്ഞു. തുടർ അപകടങ്ങൾ ഉണ്ടാവാതെ ബൈക്ക് യാത്രികൻ അത്ഭുതകരമായാണ് രക്ഷപ്പെട്ടതെന്ന് ആട്ടോ ഡ്രൈവർ അസീസ് അറബി സാക്ഷ്യപ്പെടുത്തുന്നു. സർവീസ് റോഡിലെ ഹമ്പുകൾ വാഹനങ്ങളുടെ ശ്രദ്ധയിൽ പെടും വിധം കളറടിച്ച് അടയാളപ്പെടുത്തണമെന്ന് ഓട്ടോ ഡ്രൈവേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു.

Comments are closed.