Header

ആനയോട്ടത്തിൽ ഒമ്പതാം തവണയും കൊമ്പൻ ഗോപികണ്ണൻ ജേതാവായി

ഗുരുവായൂർ : പ്രസിദ്ധമായ ഗുരുവായൂർ ആനയോട്ടത്തിൽ കൊമ്പൻ ഗോപികണ്ണൻ ജേതാവായി. ഇതോടെ ഒമ്പതാം തവണയാണ് ഗോപികണ്ണൻ ആനയോട്ടത്തിൽ വിജയിയാകുന്നത്. ആനപ്രേമികൾക്ക് ഹരം പകർന്ന് ഉച്ചതിരിഞ്ഞ് മൂന്നിനാണ് ആനയോട്ടം ആരംഭിക്കുന്നത്. ക്ഷേത്രനാഴിക മണി മുന്നടിച്ചതോടെ പാരമ്പര്യ അവകാശികളായ കണ്ടിയൂർ പട്ടത്ത് വാസുദേവൻ നമ്പീശൻ അവകാശിയായ മാതേപ്പാട്ട് നമ്പ്യാർക്ക് കുടമണികൾ കൈമാറി. അദ്ദേഹം അത് പാപ്പാന്മാർക്ക് നൽകി. പാപ്പാന്മാർ മഞ്ജുളാൽവരെ ഓടിയെത്തി കുടമണികൾ ആനകളെ അണിയിച്ചു. കാർത്തിക് ജെ മാരാർ ശംഖ് മുഴക്കിയതോടെ ആനകൾ ഓട്ടം തുടങ്ങി. തുടക്കത്തിലേ ഗോപീകണ്ണനായിരുന്നു മുന്നിൽ. കുതിച്ചെത്തി ഗോപുര വാതിൽ കടന്ന് ക്ഷേത്രത്തിനകത്തോക്ക് പ്രവേശിച്ചതോടെ വിജയിയായി പ്രഖ്യാപിച്ചു. ആചാരപ്രകാരം ക്ഷേത്രത്തിനകത്ത് ഏഴ് പ്രദക്ഷിണം പൂർത്തിയാക്കിയ ഗോപികണ്ണനെ പാരമ്പര്യ അവകാശിയായ ചൊവ്വല്ലൂർ നാരായണൻ വാര്യർ ക്ഷേത്രത്തിനകത്ത് നിറപറയും നിലവിളക്കും ഒരുക്കി സ്വീകരിച്ചു. 10 ആനകളാണ് ഇത്തവണ ആനയോട്ട ചടങ്ങിൽ പങ്കെടുത്തത്. ഇതിൽ മൂന്ന് ആനകളാണ് ഓടി മത്സരിച്ചത്. കരുതലായി നിർത്തിയിരുന്ന പിടിയാന ദേവി രണ്ടാമതും കൊമ്പൻ രവി കൃഷ്ണൻ മൂന്നാമതും എത്തി. വിജയിയായ ഗോപിക്കണ്ണൻ മാത്രമാണ് ക്ഷേത്രത്തിനകത്ത് പ്രവേശിച്ചത്. ബാക്കിയുള്ള ആനകൾ ക്ഷേത്രത്തിനു മുന്നിലെത്തി ഗുരുവായൂരപ്പനെ വണങ്ങി തിരിച്ചുപോയി. 2003, 2004, 2009.2010ലും 2016ലും 17ലും ഗോപികണ്ണൻ തന്നെയാണ് വിജയിയായത്. 2019ലും 20ലും ഗോപികണ്ണൻ വിജയം നിലനിർത്തിയിരുന്നു. ഇനി ഉത്സവത്തിന് കൊടിയിറങ്ങുന്നതുവരെ ഗോപികണ്ണൻ ക്ഷേത്രത്തിൽ നിന്ന് പുറത്തിറങ്ങില്ല.  പാപ്പാൻ സുഭാഷ് മണ്ണാർക്കാടാണ് ആനയോട്ട സമയത്ത് മുകളിലിരുന്ന് ഗോപി കണ്ണനെ നിയന്ത്രിച്ചത്. ഏഴുവർഷത്തോളമായി വെള്ളിനേഴി ഹരിനാരായണനാണ് ഗോപികണ്ണൻ്റെ ചട്ടക്കാരൻ. 48 വയസ്സുള്ള കൊമ്പൻ ഗോപികണ്ണനെ തൃശുരിലെ പ്രമുഖ വ്യവസായിയായ ഗോപുനന്തിലത്താണ് ഗുരുവായൂരപ്പന് മുന്നിൽ നടയിരുത്തിയത്.

thahani steels

Comments are closed.