Header

എൻ കെ അക്ബറിനു ബി ജെ പി യുമായി അന്തർധാര – യു ഡി എഫ്

ചാവക്കാട് : ഇന്ത്യൻ പാർലമെന്റിൽ നരേന്ദ്രമോദിയുടെയും, അമിത്ഷായുടെയും മുഖത്ത് നോക്കി, വിരൽ ചൂണ്ടി രാജ്യത്തെ ജനങ്ങളുടെ വികാരം പ്രകടിപ്പിക്കുകയും, ജനങ്ങൾക്ക് വേണ്ടി സംസാരിക്കുകയും ചെയ്‌തതിൻ്റെ പേരിൽ ബി.ജെ.പി- ആർ. എസ്സ്. എസ്സ്, സംഘപരിവാർ ശക്തികളുടെ കണ്ണിലെ കരടായ ടി. എൻ. പ്രതാപൻ എം.പി. യെ ഗുരുവായൂർ നിയോജകമണ്ഡലത്തിലെ എൽ. ഡി. എഫ്. ഭരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പൊതുപരിപാടികളിൽനിന്നും മനഃപൂർവം ഒഴിവാക്കി നിർത്തുന്നത് ബി.ജെ. പി.യുമായുള്ള എൻ.കെ. അക്‌ബർ എം.എൽ.എ. അടക്കമുള്ളവരുടെ അന്തർധാരയുടെ ഭാഗമാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് യു.ഡി.എഫ്. സ്ഥാനാർത്ഥിയായിരുന്ന കെ.എൻ. എ. ഖാദറിനെ തോൽപ്പിക്കുന്നതിന് ബി. ജെ. പി. യുമായി എൻ.കെ. അക്‌ബർ രഹസ്യ ധാരണ ഉണ്ടാക്കിയിരുന്നു.

കേന്ദ്രസർക്കാറിന്റെ സാമ്പത്തിക പങ്കാളിത്തമുള്ള ഉദ്ഘാടന ചടങ്ങുകളിൽ നിന്നുപോലും ഗുരുവായൂർ നഗരസഭ ഒഴിച്ചുള്ള എൽ. ഡി. എഫ്‌. ഭരിക്കുന്ന എല്ലാ തദ്ദേശ സ്ഥാപനങ്ങളിൽനിന്നും എം.പി.യെ ബോധപൂർവ്വം ഒഴിവാക്കുകയാണ് ചെയ്യുന്നത്. നിരവധി ഉദാഹരണങ്ങൾ അതിന് ചൂണ്ടിക്കാണിക്കാൻ കഴിയും. തദ്ദേശസ്ഥാപനങ്ങൾ വഴി നടപ്പിലാക്കുന്ന 20ൽ പരം പദ്ധതികളിൽ കേന്ദ്ര സർക്കാരിൻ്റെ വിഹിതമുണ്ട്. പദ്ധതികളുടെ പേരുകൾപോലും കേന്ദ്രസർക്കാർ നിർദ്ദേശിച്ച നാമങ്ങളാണ്.

കഴിഞ്ഞ ദിവസം കടപ്പുറം പഞ്ചായത്തിലെ എം.എൽ.എ. ആസ്‌തി വികസന ഫണ്ടിനു പുറമേ സംസ്ഥാന സർക്കാർ വിഹിതംകൂടി ഉൾപ്പെടുത്തി നിർമ്മിച്ച ഐസൊലേഷൻ ബ്ലോക്കിൻ്റെ ഉദ്ഘാടന ചടങ്ങിൽനിന്നും എം.പി.യെ മനപ്പൂർവ്വം ഒഴിവാക്കി. അതിന്റെ പേരിൽ യു. ഡി. എഫ്. ചടങ്ങ് ബഹിഷ്‌കരിക്കുകയുണ്ടായി. ഇത് സംബന്ധിച്ച് ആരോഗ്യമന്ത്രിക്കും, ചീഫ് സെക്രട്ടറിക്കും യു.ഡി.എഫ്. പരാതി നൽകിയിട്ടുള്ളതാണ്.

ഫെബ്രുവരി 16ന് ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പങ്കെടുത്ത കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലേക്ക് 50 ശതമാനത്തിലേറെ കേന്ദ്ര വിഹിതം ഉണ്ടായതിൻ്റെ അടിസ്ഥാനത്തിൽ മന്ത്രിയുടെ ഓഫീസ് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് എം. പി. യെ നോട്ടീസിൽ ഉൾപ്പെടുത്തിയത്. എന്നാൽ അന്നേദി വസം അതേസമയം ഇരിങ്ങാലക്കുട നഗരസഭയിൽ എം.പി. ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന അംഗനവാടിയുടെ നിർമ്മാണോദ്ഘാടന ചടങ്ങ് മുൻകൂട്ടി നിശ്ചയിച്ചിരുന്നതാണ്. ഈ വിവരം ജൽ ജീവൻ ഉദ്യോഗസ്ഥരെ എം.പി. തന്നെ അറിയിച്ചിരുന്നതുമാണ്.

ഫെബ്രുവരി 17ന് നടന്ന സൈക്ലോൺ ഷെൽട്ടർ ഉദ്ഘാടന ചടങ്ങിലേക്ക് എം.പി.യെ ആരും ക്ഷണിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ പേര് നോട്ടീസിൽ ഉൾപ്പെടുത്തി പരിപാടിക്ക് ക്ഷണിക്കാതിരുന്നത് എം.എൽ.എയുടെ ഗൂഢാലോചനയാണ്. യുഡിഎഫ് ഗവൺമെന്റിന്റെ കാലത്ത് തുടങ്ങിവച്ച പദ്ധതിയായതുകൊണ്ടാണ് പരിപാടി യുഡിഎഫ് ബഹിഷ്‌കരിക്കാതിരുന്നത്.

ഗുരുവായൂർ നിയോജകമണ്ഡലത്തിലെ കേന്ദ്രാവിഷ്‌കൃത പദ്ധതികളിലെ ഉദ്ഘാടന ചടങ്ങുകളിൽ പ്രോട്ടോകോൾ പ്രകാരം പങ്കെടുപ്പിക്കേണ്ട എം.പി.യെ ബോധപൂർവ്വം ഒഴിവാക്കിയാണ് പല ചടങ്ങുകളും നടത്തിയിട്ടുള്ളത്. പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിൽ നാഷണൽ റർബൻ മിഷൻ പദ്ധതിപ്രകാരം നിർമ്മിച്ച കമ്മ്യൂണിറ്റി ഹാളിൻ്റെ ഉദ്ഘാടന ചടങ്ങിൽ എം.പി.യെ ഒഴിവാക്കുകയും ഈ പദ്ധതിയുമായി യാതൊരു ബന്ധവുമില്ലാത്ത മന്ത്രി കെ. രാധാകൃഷ്‌ണനെ ഉദ്ഘാടകനാക്കുകയും ചെയ്തു.

കഴിഞ്ഞ അഞ്ചുവർഷ കാലയളവിൽ ഗുരുവായൂർ നിയോജക മണ്ഡലത്തിൽ എം.പി. ഫണ്ട് ഉപയോഗിച്ച് 4 കോടി 20 ലക്ഷം രൂപയുടെ വികസന പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. ഇവയെല്ലാം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖേനയാണ്. ഇവയുടെ നിർമ്മാണ ഉദ്ഘാടന ചടങ്ങുകളിൽ എൽഡിഎഫിന്റെ ജനപ്രതിനിധികൾ പങ്കെടുക്കുകയും ടി. എൻ. പ്രതാപൻ എം. പി. യെ മുക്തകണ്‌ഠം അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ രണ്ടുവർഷം കോവിഡ് മൂലം പൊതുപ്രവർത്തനങ്ങൾ നിശ്ചല മായിരുന്നിട്ട് പോലും എം.പി.യുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഗുണഫലം ഗുരുവായൂരിലെ ജനങ്ങൾ അനുഭവിച്ചിട്ടുള്ളതാണ്. കമ്മ്യൂണിറ്റി കിച്ചൻ, സൗജന്യ മരുന്ന് വിതരണം, ജീവൻ രക്ഷ ഉപകരണങ്ങൾ എന്നിവ നൽകിയും, വിദ്യാർത്ഥികൾക്ക് നൂറുകണക്കിന് മൊബൈൽ ഫോണുകളും, ടെലിവിഷനുകളും സമ്മാനച്ച് മാതൃക കാണിച്ച പൊതുപ്രവർത്തകനാണ് ടി. എൻ. പ്രതാപൻ എം.പി. ആ കാലഘട്ടത്തിൽ എൽ.ഡി.എഫിൻ്റെ ജനപ്രതിനിധികൾ എന്ത് ചെയ്യുകയായിരുന്നു എന്ന് ജനങ്ങൾക്കറിയാം.

കോവിഡിന്റെ പേര് പറഞ്ഞ് രണ്ടുവർഷത്തെ 8 കോടി രൂപ കേന്ദ്ര സർക്കാർ എം.പി.മാരിൽ നിന്ന് തടഞ്ഞു വെച്ചിട്ടും ആകെ ലഭിച്ച 17 കോടിയിൽ നിന്നും ഏഴു നിയമസഭാ മണ്ഡലങ്ങൾ ഉള്ള തൃശൂർ പാർലമെൻ്റ് മണ്ഡലത്തിൽ, ടി. എൻ. പ്രതാപൻ ഗുരുവായൂർ നിയോജക മണ്ഡലത്തിന് നാല് കോടി 20 ലക്ഷം രൂപ നൽകി. ഇതിനുമുമ്പ് 5 കൊല്ലം എംപിയായിരുന്ന സി. എൻ. ജയദേവൻ 25 കോടി രൂപ ലഭിച്ചതിൽനിന്നും ഗുരുവായൂർ നിയോജകമണ്ഡലത്തിൽ എത്ര രൂപ അനുവദിച്ചു എന്ന് എംഎൽഎയും എൽഡിഎഫും വ്യക്തമാക്കണം.

ടി.എൻ. പ്രതാപൻ എം.പി. യുടെ ശ്രമഫലമായി ഗുരുവായൂർ റെയിൽവേ സ്റ്റേഷൻ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി 5.1 കോടി രൂപയുടെ ചിലവിൽ പുതിയ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുകയാണ്. ഇതിൻ്റെ ടെൻഡർ നടപടികൾ പൂർത്തിയായി. റെയിൽവേ സ്റ്റേഷൻ കെട്ടിടത്തിൻ്റെ കവാടവും, മുൻഭാഗവും നവീകരിക്കൽ, മുകൾ നിലയിൽ അമിനിറ്റി സെൻ്റർ, എ.സി. വിശ്രമകേന്ദ്രം, ഡിജിറ്റൽ ഡിസൈൻ ബോർഡുകൾ കൂടുതൽ സൗകര്യങ്ങളോടുള്ള ടിക്കറ്റ് കൗണ്ടറുകൾ, കൂടുതൽ പാർക്കിംഗ് സൗകര്യം, പൂന്തോട്ടം, മികച്ച റോഡുകൾ പ്ലാറ്റ്ഫോമുകളിൽ കൂടുതൽ മേൽക്കൂരകൾ എന്നിവയാണ് 5.1 കോടി രൂപ ചിലവഴിച്ച് നിർമ്മിക്കുന്നത്. നിലവിൽ രണ്ടു കോടി രൂപ ചിലവഴിച്ച് ലിഫ്റ്റുകൾ, ഫാറ്റ്ഫോമുകൾ ഉയരംകൂട്ടൽ, മേൽക്കുരകൾ എന്നിവ ഇതിനുപുറമേ നടപ്പിലാക്കിയിട്ടുണ്ട്. ഫലത്തിൽ ഗുരുവായൂർ റെയിൽവേ സ്റ്റേഷനിൽ ഏഴു കോടിയിലെറെ രൂപയുടെ പദ്ധതികൾ ടി എൻ പ്രതാപൻ എംപി മുൻകൈയെടുത്ത് യാഥാർത്ഥ്യമാക്കി.

ദേശീയപാതയിലെ ഭൂമിയും കെട്ടിടങ്ങളും വികസനത്തിനുവേണ്ടി നൽകിയ ജനങ്ങൾക്ക് കോൺഗ്രസ് സർക്കാർ കൊണ്ടുവന്ന നഷ്ടപരിഹാര പാക്കേജ് ലഭിക്കുന്നതിന് പാർലമെൻ്റിൽ നിരന്തരം ഇടപെട്ടതിൻ്റെ വീഡിയോ ദൃശ്യങ്ങൾ തെളിവായി ജനങ്ങളുടെ കൈവശമുണ്ട്. അടിപ്പാതയില്ലാത്ത സ്ഥലങ്ങളിൽ അടിപ്പാത ലഭിക്കുന്നതിന് വേണ്ടി നിരന്തരമായി ഇടപെട്ടിട്ടുള്ളതിൻ്റെ തെളിവുകളും എല്ലാവർക്കും അറിയാം.

ചേറ്റുവ മുനക്കകടവ് മത്സ്യബന്ധന കേന്ദ്രങ്ങൾ കേന്ദ്രസർക്കാരിൻ്റെ പുതിയ പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിൻ്റെ അന്തിമഘട്ടമായതും ടി. എൻ. പ്രതാപൻ എം.പി. യുടെ ശ്രമഫലമാണ്.

ഗുരുവായൂർ ദേവസ്വത്തിൻ്റെ പല പരിപാടികളിൽ നിന്നും ദൈവവിശ്വാസി കൂടിയായ എംപിയെ മനപ്പൂർവ്വം ഒഴിവാക്കുകയാണ്. എല്ലാ മാസവും ഗുരുവായൂരിൽ ദർശനത്തിലെത്തുന്ന ടി എൻ പ്രതാപൻ എംപിയെ ഒഴിവാക്കി ക്ഷേത്രത്തിൽപോയി ആരാധന നടത്താത്ത മന്ത്രിയെ ഉൾപ്പെടുത്തി രാഷ്ട്രീയം കളിക്കുകയാണ് എൽ.ഡി.എഫ്. ചെയ്യുന്നത്. ഫെബ്രുവരി 20ന് പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിൽ നാഷണൽ റർബൻ മിഷൻ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച അണ്ടത്തോട് കുടുംബാരോഗ്യ കോന്ദ്രത്തിന്റെ ഉദ്ഘാടന ചടങ്ങിലും ടി. എൻ. പ്രതാപൻ എം.പി.യെ ഒഴിവാക്കിയിരിക്കുകയാണ്. ഇത് കേന്ദ്ര സർക്കാർ ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്നതാണ്.

ബിജെപി ആർഎസ്എസ് – സംഘപരിവാർ ശക്തികളുടെ ശത്രുതാ നടപടിയുടെ ഭാഗമായി അഞ്ചുതവണ പാർലമെൻ്റിൽ നിന്നും സസ്പെൻഡ് ചെയ്യപ്പെട്ട ടി. എൻ. പ്രതാപൻ എം.പി. ക്കെതിരെ എൻ. കെ. അക്‌ബർ എംഎൽഎ ഇപ്പോൾ രംഗത്ത് വന്നത് ബിജെപി – ആർഎസ്എസ് ഫാസിസ്റ്റുകളെ സന്തോഷിപ്പിക്കുന്നതിന് വേണ്ടിയാണ്. ഇത് ഗുരുവായൂർ നിയോജക മണ്ഡലത്തിലെ ജനങ്ങൾ തിരിച്ചറിയുമെന്നും യു ഡി എഫ് ഗുരുവായൂർ നിയോജക മണ്ഡലം ചെയർമാൻ ആർ വി അബ്ദുൽ റഹീം, കൺവീനർ കെ വി ഷാനവാസ് എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

thahani steels

Comments are closed.