Header

പാലയൂര്‍ തര്‍പ്പണതിരുന്നാള്‍ ജൂലൈ 16,17 തിയ്യതികളില്‍

പാലയൂര്‍ : മാര്‍ത്തോമ അതിരൂപത തീര്‍ഥകേന്ദ്രത്തിലെ ഈ വര്‍ഷത്തെ തര്‍പ്പണ തിരുന്നാള്‍ 16 ,17 ( ശനി,ഞായര്‍ ) തിയ്യതികളില്‍. ജൂലൈ മൂന്നിന് കൊടിയേറ്റത്തോടെ ആരംഭിച്ച ആഘോഷ പരിപാടികള്‍ 18 ന് സമാപിക്കുമെന്ന് റെക്ടര്‍ ഫാ ജോസ് പുന്നോലി പറമ്പില്‍, സഹവികാരി ഫാ ജസ്റ്റിന്‍ കൈതാരത്ത്, ജനറല്‍ കണ്‍വീനര്‍ ഷാജു ചെറുവത്തൂര്‍, പബ്‌ളിസിറ്റി കണ്‍വീനര്‍ ഇ എം ബാബു എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
തിരുന്നാളിനോടനുബന്ധിച്ച് അരങ്ങേറ്റ മഹോല്‍സവവും കുഞ്ഞുങ്ങള്‍ക്കുവേണ്ടിയുള്ള പ്രത്യേകാശീര്‍വാദവും, കുട്ടികളുടെ ആശീര്‍വാദവും മോട്ടോര്‍ വാഹനങ്ങളുടെ വെഞ്ചിരിപ്പും നടന്നുകഴിഞ്ഞു. സൈക്കിളുകളുടെയും, ഗുഡ്‌സ് വാഹനങ്ങളുടെയും വെഞ്ചിരിപ്പ് ബുധനാഴ്ച്ച ഉണ്ടായിരിക്കും. നേതൃസ്ഥാനിയരുടെ തിരുന്നാള്‍ പരിപാടികള്‍ വ്യാഴാഴ്ച നടക്കും.
വെള്ളിയാഴ്ച വൈകീട്ട് 5.15 ന്‌നടക്കുന്ന തിരുകര്‍മ്മങ്ങള്‍ക്ക് ഒല്ലുര്‍ ഫോറോന വികാരി ഫാ ജോണ്‍ അയ്യങ്കാനയില്‍ മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് വൈദ്യുത ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം ചാവക്കാട് സി ഐ ശ്രീ എ ജെ ജോണ്‍സന്‍ നിര്‍വഹിക്കും. തുടര്‍ന്ന് വര്‍ണമഴയും കോമഡി ഷോയും ഉണ്ടാകും.
തിരുന്നാള്‍ തലേദിവസമായ ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമുതല്‍ അമ്പ്, വള, ശൂലം എഴുന്നെള്ളിപ്പ് വീടുകളില്‍ നടത്തുന്നതാണ്. വൈകീട്ട് 5.15 ന് നടക്കുന്ന തിരുകര്‍മ്മങ്ങള്‍ക്കും കൂടുതുറക്കല്‍ ശുശ്രൂഷയ്ക്കും ഇരങ്ങാലക്കുട ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യ കാര്‍മികനാകും. തുടര്‍ന്ന് തിരിപ്രദക്ഷിണം, അമ്പ്, വള എഴുന്നെള്ളിപ്പുകളുടെ സമാപനം തുടര്‍ന്ന് രാത്രി 10 ന് വര്‍ണമഴ .
തിരുന്നാള്‍ ദിവസമായ ഞായറാഴ്ച രാവിലെ 6.30 ന് ദിവ്യബലി . 9.30 ന് ആഘോഷമായ തിരുന്നാള്‍ പാട്ടുകുര്‍ബാനയ്ക്ക് കോട്ടപ്പടി പള്ളി വികാരി ഫാ നോബി അമ്പൂക്കന്‍ മുഖ്യകാര്‍മികനാകും. മേരിമാതാ മേജര്‍ സെമിനാരി യിലെ പ്രഫസര്‍ ഫാ ഫ്രാന്‍സീസ് ആളൂര്‍ സന്ദേശം നല്‍കും. ഉച്ചകഴിഞ്ഞ് രണ്ടിന് തളിയകുളത്തില്‍ സമൂഹ മാമോദീസ, നാലിന് ദിവ്യബലി തുടര്‍ന്ന് ജൂദന്‍കുന്ന് കപ്പേളയിലേയ്ക്ക് പ്രദക്ഷിണം. ഇടവക വൈദീകരായ ഫാ ഫ്രാന്‍സീസ് മുട്ടത്ത്, ഫാ ജോണ്‍പോള്‍ ചെമ്മണ്ണൂര്‍ എന്നിവര്‍ കാര്‍മികത്വം വഹിക്കും. ശനിയാഴ്ച വൈകീട്ട് അഞ്ചു മുതല്‍ രാത്രി പത്തുവരെയും ഞായറാഴ്ച രാവിലെ എട്ടു മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നു വരെയും തിരുന്നാള്‍ ഊട്ട് കഴിക്കുന്നതിനുള്ള സൗകര്യമുണ്ടായിരിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു .
തിരുന്നാള്‍ ചെലവിന്റെ ഒരു ഭാഗം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കും. 15,16,17 തിയ്യതികളില്‍ അഞ്ചു സമയങ്ങളില്‍ വര്‍ണമഴ ഒരുക്കുന്നുണ്ട്. പള്ളിയും പരിസരവും വൈദ്യുത ദീപങ്ങളാല്‍ വര്‍ണാഭമാക്കാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. കുരുത്തോല മെടഞ്ഞുള്ള അരങ്ങാണ് തോരണമായി ഉപയോഗിക്കുന്നത് .
മ്യൂസിയത്തില്‍ പ്രത്യേകമായി ഒരുക്കുന്ന ചരിത്ര പ്രദര്‍ശനവും തിരുന്നാള്‍ ദിവസങ്ങളില്‍ നടക്കും. വിശുദ്ധ തോമാശ്‌ളീഹായുടെ തിരുശേഷിപ്പ് വണങ്ങുന്നതിനും ചരിത്രസ്മാരകങ്ങള്‍ കാണുന്നതിനും പ്രത്യേക വഴിപാടുകള്‍ നടത്തുന്നതിനും സൗകര്യമൊരുക്കിയിട്ടുണ്ട്. മാര്‍തോമ തീര്‍ത്ഥജലവും വിശ്വാസികള്‍ക്ക് ലഭ്യമാണ്.
ട്രസ്റ്റി സി ഡി ലോറന്‍സ്, കണ്‍വീനര്‍മാരായ ജോസ് വടുക്കൂട്ട്, പി ജെ തോമസ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

thahani steels

Comments are closed.