mehandi new

ഗണപതി സ്തുതിയോടെ പഞ്ചരത്ന കീര്‍ത്തനാലാപനം – ചെമ്പൈ സംഗീതോത്സവത്തിന് നാളെ തിരശീല വീഴും

fairy tale

ഗുരുവായൂർ : ഏകാദശി ദശമി ദിനത്തിൽ നൂറോളം സംഗീതജ്ഞര്‍ ചേര്‍ന്ന് ഒരു മണിക്കൂറോളം മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിൽ പഞ്ചരത്ന കീര്‍ത്തനാലാപനം നടത്തി. ഗുരുവായൂര്‍ ഏകാദശിയുടെ ഭാഗമായി ദശമി ദിനമായ ഇന്ന് രാവിലെ ഒന്‍പതിനാണ് പഞ്ചരത്നകീര്‍ത്തനാലാപനം തുടങ്ങിയത്. തിങ്ങി നിറഞ്ഞ സദസ്സിനു മുമ്പില്‍ സൗരാഷ്ട്ര രാഗത്തിൽ ചിട്ടപ്പെടുത്തിയ ഗണപതി സ്തുതിയോടെയായിരുന്നു തുടക്കം. ത്യാഗരാജസ്വാമികളുടെ നാട്ട രാഗത്തിലുള്ള ജഗതാനന്ദ കാരക, ഗൗള രാഗത്തിലെ ദുഡുക്കുഗല എന്ന കീര്‍ത്തനവും സാദിഞ്ജനേയും, വരാളിയില്‍ കനകരുചിരയും, ശ്രീരാഗത്തിലെ എന്തൊരു മഹാനുഭാവലു എന്ന കീര്‍ത്തനവും ആലപിച്ചതോടെ സംഗീതാസ്വാദകര്‍ ആനന്ദ ലഹരിയിലായി.

planet fashion

ഡോ.ചേര്‍ത്തല കെ. എന്‍. രംഗനാഥശര്‍മ്മ, താമരക്കാട് ഗോവിന്ദന്‍ നമ്പൂതിരി, ഡോ.വി.കെ.ദിലീപ് കുമാര്‍, വെച്ചൂര്‍ ശങ്കര്‍ തുടങ്ങീ 26 പുരുഷന്മാരും ഡോ.ബി.അരുന്ധതി, വിജയലക്ഷ്മി സുബ്രമഹണ്യന്‍, മാതംഗി സത്യമൂര്‍ത്തി തുടങ്ങീ 17 വനിതകളും അടക്കം 43 സംഗീതജ്ഞരാണ് പഞ്ചരത്നം ആലപിച്ചത്.

തിരുവിഴ ശിവാനന്ദന്‍, എസ്. ഈശ്വരവര്‍മ്മ, ആറ്റുകാല്‍ ബാലസുബ്രമഹ്ണ്യന്‍ തുടങ്ങീ 14 പേര്‍ വയിലിനിലും പ്രൊഫ. വൈക്കം വേണുഗോപാല്‍, കുഴല്‍മന്ദം രാമകൃഷ്ണന്‍, എന്‍. ഹരി തുടങ്ങീ 14 പേര്‍ മൃദംഗത്തിലും, തിരുവനന്തപുരം വി.കാര്‍ത്തികേയന്‍, മാഞ്ഞൂര്‍ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ഘടത്തിലും, പയ്യന്നൂര്‍ ഗോവിന്ദ പ്രസാദ് മുഖര്‍ശംഖിലും ജ്യോതിദാസ് ഗുരുവായൂര്‍ ഇടയ്ക്കയിലുമായി പക്കമേളം ഒരുക്കി.

ഏകാദശി ദിവസമായ നാളെ രാത്രി ചെമ്പൈയുടെ അഞ്ച് ഇഷ്ടകീര്‍ത്തനങ്ങള്‍ അദ്ദേഹത്തിന്റെ ശിഷ്യന്മാര്‍ ഒത്തുചേര്‍ന്ന് പാടിക്കഴിഞ്ഞാല്‍ 15 ദിവസം നീണ്ടു നിന്ന ചെമ്പൈ സംഗീതോത്സവത്തിന് തിരശീല വീഴും.

Pharmacy wanted Chavakkad

Comments are closed.