Header

അമിത നിരക്ക് – ഓട്ടോറിക്ഷക്ക് മേല്‍ പിടി വീഴും

ഗുരുവായൂര്‍: അമിത നിരക്ക് ഈടാക്കുന്ന ഓട്ടോറിക്ഷക്കാര്‍ക്ക് മേല്‍ പോലീസിന്റെ പിടി വീഴും. നിരക്കു കൂടുതല്‍ വാങ്ങിയെന്ന് ബോധ്യപ്പെട്ടാല്‍ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും. ഗുരുവായൂരില്‍ ഓട്ടോറിക്ഷക്കാര്‍ അമിത നിരക്ക് ഈടാക്കുന്നുവെന്നും രാത്രിയില്‍ ഇരട്ടിയിലധികം വാടകവാങ്ങിക്കുന്നുവെന്നുമുള്ള പരാതികള്‍ വ്യാപകമായതിനെ തുടര്‍ന്നാണ്‌ പോലീസ് നടപടി. ആര്‍.ടി.ഒ അധികൃതരുമായി സഹകരിച്ചായിരിക്കും പോലീസ് നടപടികള്‍. ഇതു സംബന്ധിച്ച് ഗുരുവായൂര്‍ ടെമ്പിള്‍ സിഐ എന്‍.രാജേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ വിവിധ തൊഴിലാളിയൂണിയന്‍ നേതാക്കളുമായി ചര്‍ച്ചനടത്തി, തീരുമാനം നേതാക്കളെ അറിയിച്ചു.
രണ്ടാഴ്ച മുമ്പ്സി.പി.എം. ജില്ലാക്കമ്മറ്റിയംഗം സി. സുമേഷിനെതിരെ ഓട്ടോ ഡ്രൈവര്‍ മോശമായി പെരുമാറിയിരുന്നു. അമിത യാത്രാക്കൂലി നല്‍കാത്തതിന്റെ പേരില്‍ രാത്രി ഓട്ടോറിക്ഷാ പാര്‍ക്കിനടുത്ത് ഇറക്കിവിടുകയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് സുമേഷ് പോലീസില്‍ പരാതി നല്‍കിയിരുന്നു. സംഭവം പോലീസ് ഗൗരവമായാണെടുത്തത്. ഗുരുവായൂരില്‍ രാത്രിസമയത്ത് മറ്റുസ്ഥലങ്ങളില്‍നിന്നുള്ള ഓട്ടോറിക്ഷക്കാരും ഓട്ടത്തിനെത്തുന്നുവെന്നാണ് പറയുന്നത്. 30 രൂപ യാത്രാക്കൂലിയുള്ള സ്ഥലത്തേക്ക് 70 രൂപയാണ് വാങ്ങുന്നത്. സ്ഥലം പരിചയമില്ലാത്ത ഭക്തരാണ് അധികമായും ഇവരുടെ ഇരകള്‍.
ഗുരുവായൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ പ്രൊഫ. പി.കെ. ശാന്തകുമാരി 26ന് ഓട്ടോറിക്ഷാക്കാരുടെയും ബന്ധപ്പെട്ട തൊഴിലാളിയൂണിയനുകളുടെയും യോഗം വിളിക്കുന്നുണ്ട്. പോലീസിനെയും ആര്‍.ടി.ഒ.യെയും പങ്കെടുപ്പിക്കും. ഗുരുവായൂരില്‍ പ്രീ-പെയ്ഡ് ഓട്ടോ – ടാക്സി സംവിധാനവും സാധ്യതകളും ചര്‍ച്ചചെയ്യും.

thahani steels

Comments are closed.