Header

മൊബൈൽ ടവറുകളിൽ നിന്നുള്ള റേഡിയേഷൻ ആരോഗ്യത്തെ ബാധിക്കില്ല – ടെലികമ്യൂണിക്കേഷൻസ് വകുപ്പ്


ചാവക്കാട് : വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയത്തിനു കീഴിൽ സ്ഥാപിക്കുന്ന
മൊബൈൽ ടവറുകളിൽ നിന്നുള്ള റേഡിയേഷൻ ആരോഗ്യത്തെ ബാധിക്കില്ല എന്നത് ശാസ്ത്രീയമായ വസ്തുതയാണെന്ന് ടെലികമ്യൂണിക്കേഷൻസ് വകുപ്പ്.

ചാവക്കാടും പരിസര മേഖലകളിലും മൊബൈൽ ടവറുകൾ സ്ഥാപിക്കുന്നതിനെതിരെ ജനരോഷം ഉയരുന്ന സാഹചര്യത്തിലാണ് ടെലകോം വകുപ്പ് മുൻപ് നടത്തിയ വാർത്താ സമ്മേളനത്തിലെ പ്രസക്തഭാഗങ്ങൾ ഇവിടെ നൽകുന്നത്. ജനപ്രതിനിധികളും സാമൂഹ്യ പ്രവർത്തകരും, രാഷ്ട്രീയ നേതാക്കളും മുന്നിൽ നിന്ന് മൊബൈൽ ടവറുകൾക്കെതിരെ സമരം നയിക്കുമ്പോൾ ആരോഗ്യപരമായ ഒരു ചർച്ച ഈ വിഷയത്തിൽ സമൂഹത്തിനു ഗുണം ചെയ്യും.

തിരുവത്ര തിരുവത്ര പുത്തൻകടപ്പുറം ജനവാസകേന്ദ്രത്തിൽ മൊബൈൽ ടവർ നിർമാണം പുരോഗമിക്കുന്നു

മൊബൈൽ ടവർ നിർമ്മിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ബിൽഡിംഗ് പെർമിറ്റാണ് നൽകുന്നത്. ബിൽഡിങ് പെർമിറ്റ് മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടെങ്കിൽ അപേക്ഷ ലഭിച്ച് പതിനഞ്ചു ദിവസത്തിനകം അനുമതി നൽകിയിരിക്കണം.

ടെലികമ്യൂണിക്കേഷൻ സേവനങ്ങളുടെ ഉപയോഗം നാൾക്കുനാൾ വർധിച്ചു കൊണ്ടിരിക്കുന്നതിനാൽ  നെറ്റ്‌വർക്ക് ശൃംഖല കൂടുതൽ വികസിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമായിരിക്കുന്നു. കവറേജ് വർദ്ധിപ്പിക്കുവാനും ഉയർന്ന ഡാറ്റ സ്പീഡും 5G സേവനങ്ങളും ജനങ്ങൾക്കു ലഭ്യമാക്കുവാനും കൂടുതൽ മൊബൈൽ ടവറുകൾ ആവശ്യമാണ്. എന്നാൽ തെറ്റിദ്ധാരണകൾ മൂലം പലസ്ഥലങ്ങളിലും ജനങ്ങൾ ടവർ നിർമ്മാണത്തെ എതിർക്കുന്നതായി കാണപ്പെടുന്നു. മൊബൈൽ ടവറിൽ നിന്നുള്ള റേഡിയേഷൻ ആരോഗ്യത്തിനെ ബാധിക്കുന്നില്ല എന്ന ശാസ്ത്രീയമായ വസ്തുത ജനങ്ങളെ അറിയിക്കേണ്ടത് ഇതിനാൽ അത്യാവശ്യമാണെന്ന് ടെലികമ്മ്യൂണിക്കേഷൻ വകുപ്പ്, കേരള എൽഎസ്എ, കൊച്ചിയിലെ സീനിയർ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ പി ടി മാത്യു പറഞ്ഞു.

മൊബൈൽ കമ്മ്യൂണിക്കേഷൻ സേവനങ്ങൾക്കായി ഉപയോഗിക്കുന്ന തരംഗങ്ങൾ നോൺ-അയോണൈസിങ്ങ് റേഡിയേഷനുകളാണ്. ഇതിനു സമാനമായ തരംഗങ്ങളാണ് റേഡിയോ, ടെലിവിഷൻ എന്നിവയിൽ ഉപയോഗിക്കുന്നത്. മൊബൈൽ ടവർ റേഡിയേഷൻ ആരോഗ്യത്തിന് ഹാനികരമാണെന്നതിന് ശാസ്ത്രീയമായ തെളിവുകളൊന്നുമില്ലെന്നു ലോകാരോഗ്യ സംഘടനയുൾപ്പെടെയുള്ള പല സംഘടനകളും റിപ്പോർട്ട് ചെയ്യുന്നു. അന്താരാഷ്ട്ര മാനദണ്ഡങ്ങളെക്കാളും പത്തുമടങ്ങു കർശനമായ നിയമങ്ങളാണ് ഇന്ത്യൻ ടെലികമ്യൂണിക്കേഷൻസ് വകുപ്പ് ഈ വിഷയത്തിൽ പുറപ്പെടുവിച്ചിട്ടുള്ളത് എന്നും  പി. ടി. മാത്യു അറിയിച്ചു.
4.5W/m2 ആണ് മൊബൈൽ ടവർ റേഡിയേഷന്റെ പരിധിയായി ICNIRP പറഞ്ഞിരിക്കുന്നത്. എന്നാൽ ഭാരതത്തിൽ അനുവദനീയമായ റേഡിയേഷന്റെ പരിധി 0.45W/m2 ആണ്. IIT, AIIMS, ICMR മുതലായ സ്ഥാപനങ്ങളിലെ വിദഗ്ധരുടെ സഹായത്തോടെയാണ് DoT ഈ നിയമങ്ങൾ പുറപ്പെടുവിച്ചത്. അതു കൊണ്ട് ജനവാസ പ്രദേശങ്ങൾ, സ്കൂൾ, ഹോസ്പിറ്റൽ എന്നിവിടെങ്ങളിൽ  മൊബൈൽ ടവറുകൽ നിർമ്മിക്കുന്നതിനു വിലക്കില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജനങ്ങളുടെ പരാതികൾ കേൾക്കുന്നതിന് എല്ലാ ജില്ലയിലും ജില്ലാ കളക്ടർ ചെയർമാൻ ആയ ടി.റ്റി.സി (ജില്ലാ ടെലികോം കമ്മിറ്റി) ഉണ്ട്.

ഒരു മൊബൈൽ ടവർ നിർമ്മിക്കുന്നതിനു മുൻപ് സേവനദാതാവ് നിർമ്മിക്കുവാൻ പോകുന്ന ടവറിന്റെ പൊക്കവും, അവിടെ ഘടിപ്പിക്കുവാൻ പോകുന്ന ഉപകരണങ്ങളുടെ വിശദാംശങ്ങളും ടെലികമ്യൂണിക്കേഷൻസ് വകുപ്പിനെ അറിയിക്കുന്നു. നിർമ്മിക്കുവാൻ പോകുന്ന ടവറിൽ നിന്നു പരമാവധി പ്രവഹിക്കുവാൻ പറ്റുന്ന റേഡിയേഷൻ ടെലികമ്യൂണിക്കേഷൻസ് വകുപ്പ് അനുവദിച്ചിട്ടുള്ള പരിധിക്കുള്ളിലാണെങ്കിൽ മാത്രമേ Pre EMF സെർറ്റിഫിക്കേഷൻ നൽകുന്നുള്ളൂ. ഇതിന് ശേഷമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മൊബൈൽ ടവർ നിർമ്മിക്കുന്നതിന് ബിൽഡിംഗ് പെർമിറ്റ് കൊടുക്കുന്നത്. ജനങ്ങളുടെ പരാതികൾ കേൾക്കുന്നതിന് എല്ലാ ജില്ലയിലും ജില്ലാ കളക്ടർ ചെയർമാൻ ആയ ടി.റ്റി.സി (ജില്ലാ ടെലികോം കമ്മിറ്റി) ഉണ്ട്.

മൊബൈൽ ടവർ റേഡിയേഷനെ കുറിച്ചുള്ള വിശദാംശങ്ങൾ ടെലികമ്യൂണിക്കേഷൻസ് വകുപ്പിന്റെ വെബ്സൈറ്റിൽ (www.dot.gov.in) ലഭ്യമാണ് എന്നും ഡോ മാത്യു അറിയിച്ചു. 10% BTS എല്ലാ വർഷവും ടെലികമ്യൂണിക്കേഷൻസ് വകുപ്പ് ടെസ്റ്റ് ചെയ്യുന്നു. കേരളത്തിൽ ഒരു ലക്ഷത്തിനടുത്ത് BTS-കൾ പ്രവർത്തിക്കുന്നുണ്ട്. എല്ലാ ടവറുകളിൽ നിന്നുമുള്ള റേഡിയേഷൻ പരിധിക്കുള്ളിലാണ്. എല്ലാ സേവനദാതാക്കളും മൊബൈൽ ടവറിൽ നിന്നുള്ള വികരണം രേഖപ്പെടുത്തിയിട്ടുള്ള സെൽഫ് സെർട്ടിഫിക്കേഷൻ ടെലികമ്യൂണിക്കേഷൻസ് വകുപ്പിന് സമർപ്പിക്കുന്നുണ്ട്‌. നാട്ടുകാർക്ക് സ്ഥലം പിൻകോഡ് ഉപയോഗിച്ചു സമീപ പ്രദേശങ്ങളിലെ ടവറുകളിൽ നിന്നുള്ള റേഡിയേഷന്റെ അളവുകൾ അറിയുന്നതിനായി DoT ഒരു വെബ്പോർട്ടൽ ഒരുക്കിയിട്ടുണ്ട് – www.tarangsanchar.gov.in. ജനങ്ങൾക്കു നിശ്ചിത തുക അടച്ചു ടവറിൽ നിന്നുള്ള റേഡിയേഷൻ അളക്കുന്നതിനായി ഈ വെബ്സൈറ്റിൽ അപേക്ഷിക്കാവുന്നതാണ് എന്നും അദ്ദേഹം പറഞ്ഞു.

അമിതമായ മൊബൈൽ ഫോൺ ഉപയോഗം ആരോഗ്യത്തെ ബാധിക്കുമെന്ന് പഠനങ്ങൾ ഉണ്ട്

ടവറുകളുടെ എണ്ണം ഇപ്പോഴുള്ളതിന്റെ ഇരട്ടിയായി  വർദ്ധിച്ചാൽ മാത്രമേ ജനങ്ങൾക്ക് 5G-യുടെ സാധ്യതകൾ പൂർണമായി ഉപയോഗിക്കുവാൻ സാധിക്കുകയുള്ളു. അതു കൊണ്ട് തെറ്റിദ്ധാരണകൾ മാറ്റിവച്ചു കൊണ്ട് മൊബൈൽ ടവറുകളുടെ നിർമ്മാണപ്രവർത്തനങ്ങളോട് സഹകരിക്കുവാൻ ടെലികമ്യൂണിക്കേഷൻസ് വകുപ്പ് ഏവരോടും അഭ്യർത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.

thahani steels

Comments are closed.