പോത്തൻവല ഉപയോഗിച്ച് അടിയൂറ്റൽ മത്സ്യബന്ധനം – പഞ്ചവടിയിൽ 4 വള്ളങ്ങൾ പിടികൂടി

ചാവക്കാട് : പഞ്ചവടി ബീച്ച് തീരക്കടലിൽ പോത്തൻ വലകൾ (ഡബിൾ നെറ്റ്) ഉപയോഗിച്ച് അടിയൂറ്റൽ മത്സ്യബന്ധനം നടത്തിയിരുന്ന 4 മത്സ്യബന്ധന വള്ളങ്ങൾ ഫിഷറീസ് വിഭാഗം പിടിച്ചെടുത്തു. പ്രൈവറ്റ് ഫൈബർ വള്ളത്തിൽ എത്തിയ എൻഫോഴ്സ്മെന്റ് ഉദ്യോസ്ഥർ പെയർ ട്രോളിംഗ് നടത്തി വന്ന വള്ളങ്ങളെ നാടകീയമായി പിടികൂടുകയായിരുന്നു. പരമ്പരാഗത വള്ളക്കാർ എന്ന വ്യാജേന മത്സ്യസമ്പത്തിന് വിനാശം വിതയ്ക്കുന്ന രീതിയിൽ മത്സ്യബന്ധനം നടത്തിയ അണ്ടത്തോട് സ്വദേശി മാമതിൻ്റെ ഉടമസ്ഥതയിലുള്ള ബദരിയ 1, 2 വള്ളങ്ങളും, മണത്തല സ്വദേശി രമേഷിന്റെ ഉടമസ്ഥതയിലുള്ള രജിസ്ട്രേഷൻ നടത്താത്ത രണ്ട് വള്ളങ്ങളുമാണ് പിടിച്ചെടുത്തത്. പുലർച്ചേ മുതൽ പഞ്ചവടി ബീച്ച് തീരക്കടലിൽ പോത്തൻ വലകൾ ഉപയോഗിച്ച് രണ്ട് വള്ളങ്ങൾ ചേർന്നു പെയർ ട്രോളിംഗ് നടത്തുന്നതായി പരമ്പരാഗത നീട്ടു വഞ്ചിക്കാർ ഫിഷറീസ് സ്റ്റേഷനിൽ പരാതിപ്പെട്ടിരുന്നു. അഴിക്കോട് ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടർ സി സീമയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പുലര്‍ച്ചെ മുതല്‍ കടലില്‍ അന്വേഷണം നടത്തി വരികയായിരുന്നു. പിടികൂടിയ വള്ളത്തിലെ ചെമ്മീൻ ലേലം ചെയ്തു കിട്ടിയ തുക സർക്കാരിലേക്ക് അടച്ചു. വള്ളങ്ങളുടെ ഉടമകൾക്കെതിരെ തൃശൂർ ജില്ല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ നിയമ നടപടി പൂർത്തിയാക്കി പിഴ ചുമത്തും.

അഴിക്കോട് ഫിഷറീസ് മറൈൻ എൻഫോഴ്‌സ്‌മെന്റ് ആൻഡ് വിജിലൻസ് വിംഗ് ഓഫീസർമാരായ വി.എൻ.പ്രശാന്ത് കുമാർ, വി.എം.ഷൈബു, സിവിൽ പൊലീസ് ഓഫീസർമാരായ ജോഷി, അവിനാശ്, ലൈഫ് ഗാർഡുമാരായ അജിത്ത്, കൃഷ്ണപ്രസാദ്, വിബിൻ സലീം, സ്രാങ്ക് റസാക്ക്, ഡ്രൈവർ അഷറഫ് എന്നിവരാണ് പ്രത്യേക പട്രോളിംഗ് ടീമിലുണ്ടായിരുന്നത്.
കരവലി, രണ്ടു വള്ളങ്ങള്‍ ഉപയോഗിച്ചുള്ള മത്സ്യബന്ധനം, ഡബിള്‍ നെറ്റ് വലി അഥവാ പോത്തന്‍ വലകള്‍ മത്സ്യബന്ധനത്തിനുപയോഗിക്കല്‍ തുടങ്ങിയവ നിരോധിച്ചിട്ടുണ്ടെന്നും നിരോധനം ലംഘിക്കുന്ന വള്ളങ്ങള്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും തൃശൂര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അബ്ദുൽമജീദ് പോത്തന്നൂരാൻ അറിയിച്ചു.

Comments are closed.