Header

യൂണിവേഴ്സല്‍ റെക്കോര്‍ഡ് ഫോറത്തിന്റെ യംഗ് ഓഥര്‍ അവാര്‍ഡ് ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപികക്ക്

ദുബായ് : ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപികയും ഗ്രന്ഥകാരിയുമായ ജാസ്മിന്‍ സമീറിന് യൂണിവേഴ്സല്‍ റെക്കോര്‍ഡ് ഫോറത്തിന്റെ യംഗ് ഓഥര്‍ അവാര്‍ഡ്.
കണ്ണൂര്‍ ചിറക്കല്‍ സ്വദേശിനിയായ ജാസ്മിന്‍ ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസകാലത്തുതന്നെ ആനുകാലികങ്ങളില്‍ കഥ, കവിത, ലേഖനങ്ങള്‍ എന്നിവ എഴുതിത്തുടങ്ങി.

2017നും 2021നുമിടയ്ക്ക് വൈകി വീശിയ മുല്ല ഗന്ധം, കാത്തുവെച്ച പ്രണയമൊഴികള്‍, ശൂന്യതയില്‍ നിന്ന് ഭൂമി ഉണ്ടായ രാത്രി എന്നിങ്ങനെ മൂന്ന് കവിതാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചു. മകള്‍ക്ക് എന്ന പേരില്‍ ഒരു കാവ്യസമാഹാരം എഡിറ്റ് ചെയ്തു. ഭിന്നശേഷിക്കാര്‍ക്കു നല്‍കുന്ന സേവനത്തിന്റെ ഭാഗമായി ഒരു വിദ്യാര്‍ത്ഥിയുടെ പുസ്തകത്തിന്റെ അറബിക് വിവര്‍ത്തനവും നിര്‍വഹിച്ചു.

2020 ല്‍ പ്രകാശനം ചെയ്യപ്പെട്ട ശൂന്യതയില്‍ നിന്ന് ഭൂമി ഉണ്ടായ രാത്രി എന്ന കവിതാ സമാഹാരത്തിന് വൈക്കം മുഹമ്മദ് ബഷീര്‍ പുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട്.
സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളില്‍ സജീവമായ ജാസ്മിന്‍ ഏതാനും മലയാള ആല്‍ബങ്ങള്‍ക്ക് പാട്ടെഴുതിയും സര്‍ഗരംഗത്തെ പ്രതിഭ തെളിയിച്ച കലാകാരിയാണ്. ഇതിനകം നാലു മലയാള ആല്‍ബങ്ങള്‍ക്ക് ഗാനരചന നിര്‍വ്വഹിച്ചു.
യു.എ.ഇയിലേയും നാട്ടിലേയും വിവിധ മത്സരങ്ങളില്‍ നിരവധി പുരസ്‌കരങ്ങളും അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. ആനുകാലികങ്ങളില്‍ ഇപ്പോഴും സജീവമായി എഴുതാറുണ്ട്.
ദുബായിൽ സിവിൽ എഞ്ചിനീയറായി ജോലിചെയ്യുന്ന ഭർത്താവ് സമീറും
മക്കളായ ശഹ്സാദ്, ജന്നത്ത് എന്നിവരടങ്ങിയ കുടുംബവുമായി ജാസ്മിൻ ഷാർജയിലാണ് താമസം.

മാര്‍ച്ച് 12 ന് ദുബൈ ഷെറാട്ടണ്‍ ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കുമെന്ന് യു.ആര്‍എഫ്. സി.ഇ.ഒ. ഡോ. സൗദീപ് ചാറ്റര്‍ജിയും ചീഫ് എഡിറ്റര്‍ ഡോ. സുനില്‍ ജോസഫും അറിയിച്ചു.

thahani steels

Comments are closed.