mehandi new

ആര് ആരോട് പറയും ; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ഹൈവേ നിർമ്മാണം – അപകടങ്ങൾ പതിവാകുന്നു

fairy tale

ചാവക്കാട് : ദേശീയപാത 66 ന്റെ വികസന പ്രവർത്തനങ്ങൾ യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണെന്നുള്ള ആക്ഷേപം ശക്തമാകുന്നു. മഴക്കാലമായതോടെ തോടേത് റോഡേത് എന്നറിയാൻ പറ്റാത്ത അവസ്ഥയാണ് പലയിടത്തും. വാഹനാപകടങ്ങളും അപകട മരണങ്ങളും ചാവക്കാട് പുതുപൊന്നാനി റോഡിൽ പതിവാകുകയാണ്. പലയിടത്തും സർവ്വീസ് റോഡിലേക്ക് കയറിയാൽ റോഡ് അവസാനിക്കുന്നത് അറിയില്ല. വല്ല കുഴിയിലും ചെന്ന് ചാടുമ്പോഴാണ് റോഡ് അവസാനിച്ചു എന്ന് മനസ്സിലാവുകയുള്ളൂ. ദിശാ ബോർഡുകളോ സൂചന ബോർഡുകളോ സുരക്ഷാ വേലികളോ ആവശ്യ ഇടങ്ങളിൽ ഇല്ല. റോഡിൽ ദിനേനെ വരുന്ന മാറ്റങ്ങൾ അറിയാത്ത ദീർഘ ദൂര യാത്രക്കാരാണ് കൂടുതലായി അപകടത്തിൽ പെടുന്നതെന്നു മുസ്ലിം ലീഗ് നേതാവ് കെ കെ മുഹമ്മദ്‌ അഭിപ്രായപ്പെട്ടു. ഹൈവെക്ക് വേണ്ടി സർവീസ് റോഡിനോട് ചേർന്ന് നിർമിച്ച കാനകളിൽ മണ്ണും മാലിന്യവും നിറഞ്ഞു കിടക്കുന്നു. കാനയിലേക്ക് വെള്ളം ഇറങ്ങുന്നതിനു വേണ്ടി സ്ലാബിന് മുകളിൽ നിർമിച്ച തുളകൾ ഭൂരിഭാഗം സ്ഥലങ്ങളിലും സിമന്റും കോൺക്രീറ്റും നിറഞ്ഞു അടഞ്ഞു കിടക്കുകയാണ്. മഴപെയ്താൽ റോഡിൽ വെള്ളക്കെട്ട് ഉണ്ടാവുകയും പിന്നീട് പരിസരത്തെ വീടുകളിലേക്ക് ചളിനിറഞ്ഞ വെള്ളം ഒഴുകിയെത്തുകയും ചെയ്യും. യാത്രക്കാരും നാട്ടുകാരും വീട്ടുകാരും പലവിധ ദുരിതങ്ങളാണ് ഹൈവേ നിർമ്മാണവുമായി  ബന്ധപെട്ടു അനുഭവിക്കുന്നത്.  ഒരു തരം നാഥനില്ലാ കളരി പോലെയാണ് ഹൈവേയുടെ ജോലികൾ നടക്കുന്നതെന്ന് പ്രശസ്ത കാർട്ടൂണിസ്റ്റ് കുട്ടി എടക്കഴിയൂർ പറഞ്ഞു.  എടക്കഴിയൂർ അതിർത്തിയിൽ പമ്പിനു മുന്നിൽ കിഴക്കെ ഭാഗത്തെ രണ്ടു കെട്ടിടങ്ങൾ പകുതി പൊളിച്ചുനിർ ത്തിയിട്ട് കുറച്ചു ദിവസങ്ങളായി. അതിൻ്റെ അവശിഷ്ടങ്ങൾ സമാന്തര റോഡിലേക്ക് കമ്പിയിൽ തൂങ്ങിക്കിടക്കുന്നു. മഴയിൽ നനഞ്ഞ്, ഇത് നടന്നു പോകുന്നവരുടെയും, വാഹനങ്ങളുടെയും മുകളിൽ ഏതുനിമിഷവും വീണേക്കാം എന്ന അവസ്ഥയിലാണ് നിൽക്കുന്നത്. കാൽനടയാത്രക്കാരും വാഹനങ്ങളും കടന്നുപോകുന്ന വഴി പുഴ പോലെ കിടക്കുകയാണ്. അവിടത്തെ വെള്ളക്കെട്ട് ഹൈവേ തൊഴിലാളികൾ മനപൂർവ്വം ഉണ്ടാക്കിയതാണ്. വെള്ളം ഒഴുകിയെത്തുന്നത് തന്റെ പുരയിടത്തിലേക്കാണെന്ന് കുട്ടി എടക്കഴിയൂർ പറഞ്ഞു. മലയാളം അറിയാത്ത ഇതരസംസ്ഥാന തൊഴിലാളികളോട് പറഞ്ഞിട്ട് ഒരു കാര്യവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ഹൈവേ വികസന പ്രവർത്തി നടക്കുന്ന വഴികളിൽ ഉടനീളം ഇത്തരം ദുരിതങ്ങൾ കാണാൻ കഴിയും. ഇതൊക്കെ ആര് ആരോട് പറയാൻ.

planet fashion

Comments are closed.