Header

വേനല്‍ ചൂടിന്റെ കാഠിന്യം കടലാമ മുട്ടകള്‍ നശിക്കുന്നു

ചാവക്കാട്: വേനല്‍ ചൂടിന്റെ കാഠിന്യം കൂടിയതോടെ കടലാമ മുട്ടകള്‍ മുഴുവന്‍ നാശമായെന്ന് കടലാമ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍.
കഴിഞ്ഞ ഒരുമാസം മുമ്പ് ജില്ലയിലെ വിവധമേഖലയിലെ കടല്‍തീരത്ത് കടലാമകളിട്ട മുട്ടകളാണ് നശിച്ചത്. തീരത്തെത്തിയ കടലാമകള്‍ ഇടുന്ന മുട്ടകള്‍ കടലാമ സംരക്ഷണ പ്രവര്‍ത്തകര്‍ മറ്റൊരു കൂട്ടിലേക്ക് മാറ്റി സംരക്ഷിക്കുകയാണ് പതിവ്. ഇങ്ങിനെ കൂട്കെട്ടി സംരക്ഷിച്ച മുട്ടകളാണ് അധികമായ ചൂടില്‍ വിരിയാതെ നാശമായത്. കഴിഞ്ഞ സീസണില്‍ ഇത്തരത്തില്‍ സംരക്ഷിക്കപ്പെട്ട മുട്ടകള്‍ വിരിഞ്ഞിറങ്ങിയതായി കടലാമ സംരക്ഷണത്തിനു നേതൃത്വം നല്‍കുന്ന ഗുരുവായൂര്‍ ഗ്രീന്‍ ഹാബിറ്റാറ്റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എന്‍ ജെ ജയിംസ് ഓര്‍മ്മിക്കുന്നു. കഴിഞ്ഞ നവമ്പര്‍ മുതല്‍ മാര്‍ച്ച് വരെ ആമാകളിട്ട മുട്ടകളിലേറെയും വിരിഞ്ഞിറങ്ങിയിരുന്നു. മാര്‍ച്ചിനു ശേഷമുള്ള വേനല്‍ ചൂടാണ് മുട്ടകള്‍ക്ക് വെല്ലുവിളിയായത്. കഴിഞ്ഞ ദിവസം പെയ്ത മഴയും ആമമുട്ടകള്‍ കേട് വരാന്‍ കാരണമായതായി സംശയിക്കുന്നുണ്ട്. ഈ സീസണില്‍ 26 ആമകളിട്ട മുട്ടകളാണ് കടലാമ സംരക്ഷണ പ്രവര്‍ത്തകര്‍ സംരക്ഷിച്ചത്. ജില്ലയുടെ വിവിധ കടലോരങ്ങളില്‍ നിന്നായി 2000 ത്തോളം കുഞ്ഞുങ്ങളേയാണ് സന്നദ്ധ സംഘടനാപ്രവര്‍ത്തകര്‍ സംരക്ഷണം നല്‍കി വിരിയിച്ച് കടലില്‍ വിട്ടത്. ബ്ളാങ്ങാട്, പുത്തന്‍കടപ്പുറം, എടക്കഴിയൂര്‍, അകലാട്, മന്ദലാംകുന്ന്, പാപ്പാളി, കുമാരന്‍പടി, അണ്ടത്തോട്, പെരിയമ്പലം തീരങ്ങളാണ് ജില്ലയില്‍ കടലാമ മുട്ടകള്‍ കൂടുവെച്ച് സംരക്ഷിക്കുന്ന പ്രധാന കേന്ദ്രകള്‍.
സോഷ്യല്‍ ഫോറസ്ട്രീ എ.സി.എഫ് പ്രേംചന്ദ്രന്‍, റെയ്ഞ്ചര്‍ ജയകുമാര്‍ ഉദ്യോഗസ്ഥരായ നന്ദകുമാര്‍, വിജയന്‍, പ്രവര്‍ത്തകരായ സലീം ഐ ഫോക്കസ്, സൈയ്തു മുഹമ്മത്, ലത്തീഫ്, ജയരാജന്‍, മന്ദലാംകുന്ന് ഖമറു, ഹംസു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കടലാമ മുട്ടകള്‍ക്കും, കുഞ്ഞുങ്ങള്‍ക്കും സംരക്ഷണം ഏര്‍പ്പെടുത്തുന്നത്. ഇത് കൂടാതെ ചാവക്കാട്, വടക്കേക്കാട് പൊലീസന്‍്റെ ശക്തമായ നിരീക്ഷണവും തീരമേഖലയിലുണ്ട്.

16-04-16 turtle
ഗ്രീന്‍ ഹാബിറ്റാറ്റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എന്‍ ജെ ജയിംസിന്‍്റെ നേതൃത്വത്തില്‍ കടലാമ സംരക്ഷണ പ്രവര്‍ത്തകര്‍ മുട്ടകള്‍ പരിശോധിക്കുന്നു
thahani steels

Comments are closed.