പാമ്പ് കടിയേറ്റുള്ള മരണം 2030-ഓടെ പൂർണ്ണമായി ഒഴിവാക്കാൻ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാരിന്റെ ആക്ഷൻ പ്ലാൻ

ചാവക്കാട്: പാമ്പ് കടിയേറ്റുള്ള മരണങ്ങളും അംഗവൈകല്യങ്ങളും തടയുന്നതിനുള്ള സംസ്ഥാന സർക്കാരിന്റെ വിപുലമായ ആക്ഷൻ പ്ലാനിന് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് അംഗീകാരം നൽകി ഉത്തരവിറക്കി. 2030-ഓടെ സംസ്ഥാനത്ത് പാമ്പ് കടിയേറ്റുള്ള മരണങ്ങളും അംഗവൈകല്യങ്ങളും പൂർണ്ണമായി നിർമ്മാർജ്ജനം ചെയ്യാനാണ് ഈ പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. 2019-ൽ വയനാട് സുൽത്താൻ ബത്തേരിയിൽ സ്കൂൾ വിദ്യാർത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ അഡ്വ. കുളത്തൂർ ജയ്‌സിങ് നൽകിയ പൊതുതാൽപര്യ ഹർജിയിലും, കോടതി സ്വമേധയാ എടുത്ത കേസിലും 2025-ൽ ഹൈക്കോടതി നൽകിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി.ഹൈക്കോടതി നിർദ്ദേശപ്രകാരം, പാമ്പ് കടിയേൽക്കുന്നത് ഒരു രോഗമായി ‘കേരള പബ്ലിക് ഹെൽത്ത് ആക്ടിൽ’ സർക്കാർ ഉൾപ്പെടുത്തി. പാമ്പിൻ വിഷത്തിനെതിരെയുള്ള പ്രതിരോധ മരുന്ന് കേരളത്തിൽ തന്നെ വികസിപ്പിച്ചെടുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും ഹൈക്കോടതി സർക്കാരിന് നിർദ്ദേശം നൽകിയിട്ടുണ്ട്.കേരളത്തിന്റെ ഭൂപ്രകൃതിയും കാലാവസ്ഥാ വ്യതിയാനങ്ങളും കാരണം ഗ്രാമങ്ങളിലും വനമേഖലകളിലും പാമ്പ് കടിയേൽക്കുന്ന സംഭവങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ, ഇതിന് സമയബന്ധിതമായ ചികിത്സ അത്യന്താപേക്ഷിതമാണെന്ന് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ശർമിള മേരി ജോസഫിന്റെ ഉത്തരവിൽ വ്യക്തമാക്കുന്നു.



Comments are closed.