Header

പോപ്പുലർ ഫ്രണ്ടിനെതിരെയുള്ള നടപടികൾ തുടർന്ന് പൊലീസ് – ചാവക്കാട്ടെ ജില്ലാ ഓഫീസ് കെട്ടിടത്തിൽ നോട്ടീസ് പതിച്ചു

ചാവക്കാട് : പോപ്പുലർ ഫ്രണ്ടിനെതിരെയുള്ള നടപടികൾ തുടർന്ന് പൊലീസ്. സംസ്ഥാനത്ത് പലയിടത്തും റെയ്ഡുകൾ നടത്തുകയും ഓഫിസുകൾ സീൽ വയ്ക്കുകയും ചെയ്തു. കേന്ദ്രം പോപ്പുലർ ഫ്രണ്ട് നിരോധിച്ചതിനെത്തുടർന്ന് നടപടികൾ സ്വീകരിക്കാൻ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ യോഗം ചേർന്നിരുന്നു. നിയമപരമായ നടപടികള്‍ മാത്രം സ്വീകരിക്കണമെന്നും വീഴ്ചയുണ്ടാകരുതെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. അനാവശ്യ തിടുക്കം പാടില്ല. വർഗീയ സംഘർഷങ്ങൾ ഉണ്ടാകരുതെന്നും മുഖ്യമന്ത്രി നിർദേശം നൽകി.
ഇന്ന് രാവിലെയോടെയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടർനടപടികൾ ആരംഭിച്ചത്.

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ യുടെ ജില്ലാ ഓഫീസ് പ്രവർത്തിച്ചിരുന്ന ചാവക്കാട് തെക്കഞ്ചേരിയിലുള്ള യൂണിറ്റി സെന്ററിൽ നോട്ടീസ് പതിച്ചു. ഇന്ന് ഒരുമണിയോടെ ഗുരുവായൂർ എ സി പി കെ ജി സുരേഷ്, ചാവക്കാട് എസ് എച്ച് ഒ വിപിൻ കെ വേണുഗോപാൽ എന്നിവരുടെ നേതൃത്വത്തിൽ എത്തിയ പോലീസ് സംഘം ചാവക്കാട് തഹസിൽദാർ ടി കെ ഷാജിയുടെ സാനിദ്ധ്യത്തിലാണ് നോട്ടീസ് പതിച്ചത്.

നിയമവിരുദ്ധമായ ആവശ്യങ്ങൾക്ക് ഉപയോഗിച്ച സ്ഥലം എന്ന പേരിലാണ് ചാവക്കാട് നഗരസഭയിലെ 16/774A നമ്പർ കെട്ടിടത്തിൽ തൃശൂർ ജില്ലാ പോലീസ് കമ്മീഷണറുടെ നോട്ടീസ് പതിച്ചത്.
ചാവക്കാട് എസ് ഐ കണ്ണൻ, മണത്തല വില്ലേജ് ഓഫീസർ ഷീജ, ഡെപ്യൂട്ടി തഹസീൽദാർ പി രാജൻ എന്നിവരും സന്നിഹിതരായിരുന്നു.

രണ്ടു പോലീസുകാർ കെട്ടിടത്തിനു കാവലുണ്ട്.
ദിവസങ്ങളായി കെട്ടിടം അടഞ്ഞു കിടക്കുകയാണെന്ന് അയൽവാസികൾ റവന്യു ഉദ്യോഗസ്ഥരോട് പറഞ്ഞു.

thahani steels

Comments are closed.