8 നില, 55 മുറികൾ, 25 കോടി ചിലവ്, ഗുരുവായൂര്‍ ഗസ്റ്റ് ഹൗസ് ഉദ്ഘാടനം 19ന്

ഗുരുവായൂര്‍ : ജില്ലയിലെ ഏറ്റവും മികച്ച സർക്കാർ അതിഥി മന്ദിരത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി 19ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിക്കും. രാവിലെ 10ന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ എന്‍ കെ അക്ബര്‍ എം എല്‍ എ അധ്യക്ഷനാകും.

ഗുരുവായൂർ കിഴക്കെനടയിൽ മഞ്ജുളാലിന് സമീപം 25 കോടി ചെലവിട്ട് നിർമിച്ച കെട്ടിടമാണ് നിർമ്മാണം പൂർത്തീകരിച്ച് നാടിന് സമര്‍പ്പിക്കുന്നത്. ഭൂഗർഭ പാർക്കിങ് സൗകര്യമടക്കം നിരവധി സൗകര്യങ്ങളാണ് ഗസ്റ്റ് ഹൌസിൽ ഒരുക്കിയിരിക്കുന്നത്. ഭൂഗർഭനിലയ്‌ക്ക് പുറമെ എട്ട് നിലകളിലായി 60 ലക്ഷം ചതുശ്ര അടിയിലാണ് കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കിയത്. 55 മുറികളാണ് അതിഥി മന്ദിരത്തിലുള്ളത്. വിഐപികൾക്കായി പ്രസിഡൻഷ്യൽ സ്യൂട്ടുകളുമുണ്ട്. ഒരു പ്രസിഡൻഷ്യൽ റൂം, നാല് സ്യൂട്ട് റൂം, 50 സ്റ്റാൻഡേര്‍ഡ് റൂം എന്നിവ പൊതുജനങ്ങള്‍ക്കായി അനുവദിക്കും. കേന്ദ്രീകൃത ശീതീകരണ സംവിധാനം, മൂന്നു ലിഫ്റ്റുകൾ, കോൺഫറൻസ് ഹാൾ, വിശാലമായ ഡെെനിങ് ഹാൾ എന്നിവയും കാന്റീന്‍ സൗകര്യവും ഇവിടെയുണ്ട്.
പഴയ കെട്ടിടത്തിന്റെ ജീർണാവസ്ഥ ചൂണ്ടിക്കാട്ടി അന്നത്തെ ഗുരുവായൂർ എംഎല്‍എ കെ വി അബ്ദുൾ ഖാദർ നിയമസഭയിൽ ഉപക്ഷേപം അവതരിപ്പിച്ചു. ഇതേത്തുടർന്നാണ് പുതിയ അതിഥി മന്ദിരം നിർമിക്കാൻ സർക്കാർ തീരുമാനിച്ചത്. പിന്നീട് എംഎൽഎയായ എന്‍ കെ അക്ബര്‍ തുടര്‍ച്ചയായി ഇടപെട്ടതോടെ നിര്‍മാണ പ്രവൃത്തിക്ക് വേഗം കൈവരിക്കുകയായിരുന്നു.

Comments are closed.