സ്ത്രീകളുടെ പ്രസവത്തെക്കുറിച്ച് അഖിൽ മാരാരുടെ പരാമർശം – നടപടി ആവശ്യപ്പെട്ട് വനിതാ ഡോക്ടർ

ചാവക്കാട് : സ്ത്രീകളുടെ പ്രസവം സങ്കീർണ്ണമാക്കിയത് ആശുപത്രികളെന്ന് വസ്തുതാ വിരുദ്ധ പരാമർശം നടത്തിയ അഖിൽ മാരാർക്ക് എതിരെ നടപടി ആവിശ്യപ്പെട്ട് ആരോഗ്യ വകുപ്പിലെ മെഡിക്കൽ ഓഫീസറായ ഡോ. കെ. പ്രതിഭ ചീഫ് സെക്രെട്ടറിയ്ക്ക് പരാതി നൽകി. നിലവിലത്തെ ആരോഗ്യ സംരക്ഷണ സംവിധാനത്തിന് മേൽ പൊതുസമൂഹത്തിൽ തെറ്റിദ്ധാരണകൾ ഉണ്ടാക്കുവാൻ ശ്രമം നടത്തിയ അഖിൽ മാരാർക്ക് എതിരെ കേരള പൊതു ജനാരോഗ്യ നിയമത്തിലെ വകുപ്പ് ഉൾപ്പെടുത്തി നടപടി സ്വീകരിക്കണമെന്ന് പരാതിയിൽ പറയുന്നു.സ്ത്രീകളുടെ പ്രസവം സങ്കീർണ്ണമാക്കിയത് ആശുപത്രികളും രക്ഷിതാക്കളുമെന്ന് തൃക്കാക്കര എൻഡിഎ സ്ഥാനാർത്ഥി അഖിൽ മാരാർ കഴിഞ്ഞ ദിവസം പരസ്യ പരാമർശം നടത്തിയത് സോഷ്യൽ മീഡിയ മുഖേന വ്യാപകമായി പ്രചരിച്ചിരുന്നു. സ്ത്രീകൾ വളരെ കൂളായും ഈസിയായിട്ടും ചെയ്തിരുന്ന പരിപാടിയായിരുന്നു പ്രസവമെന്നും ആശുപത്രികളും രക്ഷിതാക്കളും സങ്കീർണ്ണമാക്കിയെന്ന നിലപാടാണ് അഖിൽ മാരാരെ വെട്ടിലാക്കിയത്. ഗർഭിണി ആയി കഴിഞ്ഞാൽ തന്നെ മാരക രോഗമാണെന്ന് പെൺകുട്ടികളുടെ മനസ്സിലേക്ക് പേടിപ്പിച്ച് ഇട്ടുകൊടുത്ത് പ്രസവത്തെ കോമ്പ്ലിക്കേറ്റഡാക്കി വയ്ക്കുന്നതായും പണ്ട് സ്ത്രീകൾ പോയി പ്രസവിച്ചിട്ട് ഉടൻ പോയി രണ്ട് കിലോ അരി ഇടിച്ച് വച്ചിട്ടുണ്ടെന്ന് മുമ്പ് കാലത്ത് ചിലരൊക്കെ പറയുമെന്നും വ്യക്തമാക്കി സ്ത്രീകളുടെ പ്രസവത്തെക്കുറിച്ച് മാരാർ പരസ്യ അഭിപ്രായ പ്രകടനം നടത്തിയത് വിവാദവുമായി.അഖിൽ മാരാർ സംവിധായകനും, ആർട്ടിസ്റ്റും, അറിയപ്പെടുന്ന പൊതു പ്രവർത്തകനും എന്ന നിലയിൽ അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനങ്ങൾ പൊതു സമൂഹം ശ്രദ്ധയോടെ നിരീക്ഷിക്കുമെന്നിരിക്കെ നിലവിൽ സ്ത്രീകളുടെ പ്രസവം സങ്കീർണ്ണമാക്കിയത് ആശുപത്രികളാണെന്ന് വസ്തുതാ വിരുദ്ധ പരാമർശം അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാഗമായി കാണുവാൻ കഴിയാത്ത കുറ്റകരമായ പ്രവൃത്തിയെന്ന് ഡോ. കെ. പ്രതിഭ ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന്റെ പ്രതികരണം വ്യാപകമായി പ്രചരിച്ചതിലൂടെ ആരോഗ്യ മേഖലകളിലെ സ്ഥാപനങ്ങൾക്കും പ്രവർത്തനങ്ങൾക്കും മേൽ പല തരത്തിലുള്ള തെറ്റിധാരണകൾ പൊതു ജനങ്ങളിൽ സൃഷ്ട്ടിച്ചു . സ്ത്രീകൾ സുരക്ഷിത പ്രസവങ്ങൾക്കും ഗർഭസ്ഥ കാലത്തെ പരിചരണങ്ങൾക്കും ആരോഗ്യ സ്ഥാപനങ്ങളെ സമീപിക്കണമെന്ന കേരള ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങളെ അട്ടിമറിക്കുവാൻ അഖിൽ മാരാരുടെ പ്രതികരണം കാരണമായി. പഴയ കാലത്ത് നിന്ന് വ്യത്യസ്തമായി ഗർഭിണികളായ സ്ത്രീകളുടെ ആരോഗ്യ സുരക്ഷയ്ക്ക് കേന്ദ്ര – സംസ്ഥാന സർക്കാരുകൾ നിരവധി പദ്ധതികളും നിർദ്ദേശങ്ങളും നിലവിൽ നടപ്പിലാക്കുന്നു.അൻപത് വർഷങ്ങൾക്ക് മുമ്പ് സ്ത്രീ പ്രസവിക്കുന്ന രീതികളും പ്രസവിക്കുന്ന കുട്ടികളുടെ എണ്ണവും വച്ച് ഇന്നത്തെ കാലത്തെ സ്ത്രീയെ താരതമ്യം ചെയ്യുവാൻ കഴിയില്ലെന്ന് പ്രതിഭ പറഞ്ഞു. സുരക്ഷിത പ്രസവവും ആരോഗ്യമുള്ള അമ്മയും കുഞ്ഞുമെന്ന ആശയവും മാതൃകാപരമായി നടപ്പിലാക്കുവാൻ സൗജന്യ ചികിത്സയും പരിചരണവും നിലവിൽ കേരളം ഗവണ്മെന്റ് ഉറപ്പ് നൽകുന്നുണ്ട്. ഇത്തരം സാഹചര്യങ്ങൾ അറിയുന്ന അഖിൽ മാരാർ സ്ത്രീകളുടെ പ്രസവത്തെ സംബന്ധിച്ച് നടത്തിയ പരാമർശം ആരോഗ്യ വകുപ്പിന്റെ നിർദ്ദേശമുള്ള സ്ത്രീ സൗഹൃദ ആരോഗ്യ പരിരക്ഷ പ്രവൃത്തികൾക്ക് എതിരായതിനാൽ കേരള പൊതുജനാരോഗ്യ നിയമം വകുപ്പ് ഉൾപ്പെടുത്തി മാരാർക്ക് എതിരെ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ഡോ. കെ. പ്രതിഭ ആവശ്യപ്പെട്ടു.


Comments are closed.