ചാവക്കാട് മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ അവതാളത്തിൽ – നഗരസഭക്കെതിരെ കെ വി സത്താർ

ചാവക്കാട്: ചാവക്കാട് നഗരസഭയുടെ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ വെറും പ്രഹസനമായി മാറുന്നുവെന്ന് മുൻ കൗൺസിലർ കെ.വി. സത്താർ ആരോപിച്ചു. വർഷകാലം ആരംഭിക്കാറായിട്ടും നഗരസഭയിലെ പ്രധാന മേഖലകളിൽ പോലും ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.മഴക്കാലത്ത് അതിരൂക്ഷമായ വെള്ളക്കെട്ട് അനുഭവപ്പെടുന്ന പ്രദേശങ്ങളിലെ കാനകളിൽ നിന്ന് മണ്ണ് നീക്കം ചെയ്ത് ഒഴുക്ക് സുഗമമാക്കാനുള്ള യാതൊരു നടപടിയും കാര്യക്ഷമമായി നടന്നിട്ടില്ല.നഗരസഭയിലെ എല്ലാ വാർഡുകളിലും സാനിറ്റേഷൻ കമ്മിറ്റി യോഗങ്ങൾ പോലും ചേർന്നിട്ടില്ല. പലയിടത്തും കമ്മിറ്റികളുടെ രൂപീകരണം പോലും പൂർത്തിയായിട്ടില്ലാത്ത അവസ്ഥയാണ്.യോഗം ചേർന്ന ചില വാർഡുകളിൽ ജോയിന്റ് അക്കൗണ്ട് ആരംഭിച്ചെങ്കിലും, മുഴുവൻ വാർഡുകളിലും ഈ നടപടികൾ പൂർത്തിയാക്കാത്തതിനാൽ മഴക്കാല ശുചീകരണത്തിനായി സർക്കാർ നൽകുന്ന ഫണ്ട് വിനിയോഗിക്കാൻ കഴിയാത്ത സ്ഥിതിയാണ്.കണ്ടിജൻ്റ് ജീവനക്കാരുടെ ഒഴിവുകൾ നികത്താൻ നഗരസഭ തയ്യാറായിട്ടില്ല. മഴക്കാലത്തിന് മുന്നോടിയായി ദിവസക്കൂലിക്ക് ആളുകളെ വെച്ച് പണി പൂർത്തീകരിക്കാതിരുന്നതും പ്രതിസന്ധി രൂക്ഷമാക്കുന്നു.അടിയന്തര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഈ വരും ദിവസങ്ങളിൽ നഗരത്തിൽ അതിരൂക്ഷമായ വെള്ളക്കെട്ടിന് സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി നഗരസഭ ആരോഗ്യ വിഭാഗത്തിന് കത്ത് നൽകിയതായും കെ. വി. സത്താർ അറിയിച്ചു.


Comments are closed.