മാനസിക വെല്ലുവിളി നേരിടുന്ന 36-കാരിയായ അവിവാഹിത വീട്ടിൽ പ്രസവിച്ചു; സംഭവത്തിൽ ദുരൂഹത – പോലീസ് അന്വേഷണം ഊർജ്ജിതം

ചാവക്കാട്: മാനസിക വെല്ലുവിളി നേരിടുന്ന മുപ്പത്തിയാറുകാരിയായ അവിവാഹിത വീട്ടിൽ പ്രസവിച്ചു. സംഭവത്തിൽ ദുരൂഹതകൾ നിലനിൽക്കുന്നതിനാൽ ചാവക്കാട് പോലീസ് അന്വേഷണം ആരംഭിച്ചു. യുവതിയെയും നവജാതശിശുവിനെയും വിദഗ്ധ ചികിത്സയ്ക്കായി ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി.

യുവതി വീട്ടിൽ വെച്ച് പ്രസവിച്ച വിവരം ശ്രദ്ധയിൽപ്പെട്ട അയൽവാസികളാണ് ഉടൻ തന്നെ പ്രദേശത്തെ ആശാ വർക്കറെയും വാർഡ് കൗൺസിലറെയും വിവരമറിയിച്ചത്. ഇവരുടെ സമയോചിതമായ ഇടപെടലിനെ തുടർന്നാണ് അമ്മയ്ക്കും കുഞ്ഞിനും വേഗത്തിൽ വൈദ്യസഹായം ഉറപ്പാക്കാൻ കഴിഞ്ഞത്. മാനസിക വെല്ലുവിളി നേരിടുന്ന യുവതിയും അമ്മയും മാത്രമാണ് ഈ വീട്ടിൽ താമസിച്ചിരുന്നത്. യുവതിയുടെ അമ്മയും സമാനമായ രീതിയിൽ മാനസിക ബുദ്ധിമുട്ടുകൾ നേരിടുന്നയാളാണെന്ന് പ്രദേശവാസികൾ പറയുന്നു.
ഇവരുടെ ദയനീയ അവസ്ഥ കണക്കിലെടുത്ത് മൂന്ന് മാസം മുൻപ് വാർഡ് കൗൺസിലറുടെയും ആശാ വർക്കറുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ഇരുവരേയും തൃശൂർ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരുന്നു. അവിടെ ചികിത്സയിലായിരുന്ന ഇവർ രണ്ടാഴ്ച മുൻപ് മാത്രമാണ് തിരികെ വീട്ടിലെത്തിയത്.
മാനസിക വെല്ലുവിളി നേരിടുന്ന നിസ്സഹായയായ യുവതി ഗർഭിണിയായതിന് പിന്നിൽ ആരെങ്കിലും ഇവരെ ചൂഷണം ചെയ്തിട്ടുണ്ടോ എന്നതുൾപ്പെടെയുള്ള കാര്യങ്ങളിലാണ് ചാവക്കാട് പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതിയുടെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരമാണ്.


Comments are closed.