പുന്നയൂർ പഞ്ചായത്ത് ശ്മശാന വിവാദം: അന്വേഷണം തുടങ്ങി; വിജിലൻസ് സംഘം പഞ്ചായത്ത് ഓഫീസിലെത്തി പരിശോധന നടത്തി

പുന്നയൂർ: പുന്നയൂർ ഗ്രാമപഞ്ചായത്ത് ശ്മശാനവുമായി ബന്ധപ്പെട്ട് ഉയർന്ന പരാതികളിൽ വിജിലൻസ് അന്വേഷണം ആരംഭിച്ചു. പഞ്ചായത്ത് ഭരണസമിതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണ നടപടികൾ തുടങ്ങിയത്. ഇതിന്റെ ഭാഗമായി വിജിലൻസ് അന്വേഷണസംഘം പുന്നയൂർ പഞ്ചായത്ത് ഓഫീസിലെത്തി രേഖകൾ പരിശോധിക്കുകയും പ്രാഥമിക വിവരശേഖരണം നടത്തുകയും ചെയ്തു.കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ശ്മശാനത്തിൽ സംസ്കാരത്തിനിടെ മൃതദേഹം കുടുങ്ങിയ സംഭവം വലിയ ജനരോഷത്തിനും വിവാദങ്ങൾക്കും വഴിവെച്ചിരുന്നു. ഈ സംഭവത്തെ തുടർന്ന് നടത്തിയ പരിശോധനകളിലാണ് ശ്മശാനത്തിന്റെ പ്രവർത്തനത്തിലും യന്ത്രസാമഗ്രികളുടെ കാര്യക്ഷമതയിലും ഗുരുതരമായ വീഴ്ചകൾ സംഭവിച്ചതായി കണ്ടെത്തിയത്.ശ്മശാനത്തിലെ മെഷിനറികളുടെ തകരാറുകൾ, നിർമ്മാണത്തിലും സാങ്കേതിക ഉപകരണങ്ങൾ സ്ഥാപിച്ചതിലും സംഭവിച്ച അപാകതകൾ, പരിപാലനത്തിലെ ഗുരുതര വീഴ്ചകൾ എന്നിവ കേന്ദ്രീകരിച്ചാണ് വിജിലൻസ് പ്രധാനമായും അന്വേഷണം നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട പദ്ധതി രേഖകൾ, കരാർ വിവരങ്ങൾ, മെയിന്റനൻസ് ഫയലുകൾ എന്നിവ അന്വേഷണസംഘം വിശദമായി പരിശോധിച്ചുവരികയാണ്. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർ, കരാറുകാർ എന്നിവരിലേക്ക് അന്വേഷണം വ്യാപിപ്പിക്കുമെന്നാണ് സൂചന.




Comments are closed.