Header

സിന്തറ്റിക് ട്രാക്കിൽ പിറവിയെടുത്ത കുഞ്ഞു താരങ്ങളെ കാണാൻ സംസ്ഥാന കായികോത്സവ വേദിയിലെത്തി ദേശീയ താരങ്ങൾ

കുന്ദംകുളം : സിന്തറ്റിക് ട്രാക്കിൽ പിറവിയെടുത്ത കുഞ്ഞു താരങ്ങളെ കാണാൻ താര സുഹൃത്തുക്കൾ സംസ്ഥാന കായികോത്സവ വേദിയിൽ. ഒക്ടോബർ 26 മുതൽ നവംബർ ഒൻപത് വരെ ഗോവയിൽ നടക്കുന്ന മുപ്പതിയേഴാമത് ദേശീയ ഗെയിംസിൽ പങ്കെടുക്കുന്ന കേരള അത്ലറ്റിക് ടീം അംഗങ്ങളായ ജംഷീലയും അഞ്ജലിയുമാണ് തങ്ങളുടെ സ്വന്തം ട്രാക്കിൽ നടക്കുന്ന പുതിയ താരോദയം കാണാനും കായിക പ്രതിഭകളെ അഭിനന്ദിക്കാനുമായി സ്റ്റേഡിയത്തിൽ എത്തിയത്.

റെയിൽവേയിൽ ഉദ്യോഗസ്ഥയായ നാട്ടിക സ്വദേശി അഞ്ജലി പിഡി 2015 ലെ ദേശീയ സ്കൂൾ കായികമേളയിലെ വ്യക്തിഗത ചാമ്പ്യനാണ്. 100, 200, 400 മീറ്ററുകളാണ് അഞ്ജലിയുടെ മത്സര ഇനങ്ങൾ. 2015 മുതൽ 2018 വരെയും തുടർച്ചയായി സംസ്ഥാന ജേതാവും ദേശീയ മീറ്റുകളിലെ സ്ഥിരം സാനിധ്യവുമാണ് അഞ്ജലി.

പഴഞ്ഞി എം ഡി കോളേജിൽ ഇക്കണോമിക്സിൽ പി ജി ചെയ്യുന്ന ജംഷീല 2017 ലെ സംസ്ഥാന സ്കൂൾ കായികമേളയിലെ ഗോൾഡ് ജേതാവാണ്. എരുമപ്പെട്ടി തെക്കേപുറത്ത് കുടുംബാംഗമാണ് ജംഷീല. സംസ്ഥാന, ദേശീയ കായിക മത്സരങ്ങളിൽ ജംഷീല പങ്കെടുക്കാറുണ്ട്. ദേശീയ ഗെയിംസിൽ 4*400 മീറ്റർ റിലേയാണ് മത്സര ഇനം.

ജംഷീലയുടെയും അഞ്ജലിയുടെയും സ്കൂൾ കായിക മത്സരവേദികളിലെ പരിചയം പിരിയാനാവാത്ത സൗഹൃദമായി വളർന്നു. ചെറുപ്പം മുതലേ ഒരുമിച്ചാണ് ഇരുവരും പരിശീലിക്കുന്നതും മത്സരങ്ങളിൽ പങ്കെടുക്കുന്നതും.
ജില്ലയിലെ ഏക സിന്തറ്റിക് സ്റ്റേഡിയമായ കുന്ദംകുളം ബോയ്സ് സ്കൂൾ സ്റ്റേഡിയത്തിൽ തന്നെയാണ് ഇരുവരും സ്ഥിരമായി പരിശീലനം നടത്തുന്നത്.

സിന്തറ്റിക് ട്രാക്ക്‌ ഉപയോഗം ഇഞ്ചുറീസ് കുറക്കുമെന്നും പ്രകടനം മെച്ചപ്പെടുത്താൻ സഹായിക്കുമെന്നും അവർ പറഞ്ഞു.
തിങ്കളാഴ്ച തിരുവനന്തപുരത്ത് ആരംഭിക്കുന്ന സ്റ്റേറ്റ് കോച്ചിങ് കേമ്പിലേക്ക് ജംഷീല ഞായറാഴ്ച്ച പുറപ്പെടും.
ഈ മാസം 20 ന് ചണ്ഡിഗഡിൽ ആരംഭിക്കുന്ന ഇന്ത്യൻ ഓപ്പൺ അണ്ടർ 23 ചാമ്പ്യൻ ഷിപ്പിൽ 100 മീറ്റർവിഭാഗത്തിൽ പങ്കെടുക്കുന്നതിനായി അഞ്ജലി പഞ്ചാബിലേക്ക് പറന്നു.

നാട്ടിക സ്പോർട്സ് ആക്കാദമിയിലെ കണ്ണൻ മാഷും എരുമപ്പെട്ടി എച്ച് എസ് എസിലെ ഹനീഫ മാഷുമാണ് ഇവരുടെ പരിശീലകർ.

thahani steels

Comments are closed.