Header

ഗുരുവായൂർ ക്ഷേത്രത്തിൽ ബ്രഹ്മകലശാഭിഷേകം ചെയ്തു – ഉത്സവത്തിനു നാളെ തുടക്കം

ഗുരുവായൂർ:  ഗുരുവായൂർ ക്ഷേത്രത്സവത്തിന്റെ ഭാ​ഗമായി  ബ്രഹ്മകലശം അഭിഷേകം ചെയ്തു. ക്ഷേത്രം തന്ത്രി ചേന്നാസ് കൃഷ്ണൻ മ്പൂതിരിപ്പാടാണ്  ബ്രഹ്മകലശം ഗുരുവായൂരപ്പന്റെ മൂലവിഗ്രഹത്തിൽ അഭിഷേകം ചെയ്തത്.  വെഞ്ചാമരം, മുത്തുകുട, ആലവട്ടം,  നാദസ്വരം, പരിശവാദ്യം, ഇടുതുടി, വീരാണം, വലിയ പാണി തുടങ്ങിയ വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടന്ന ബ്രഹ്മകലശാഭിഷേകത്തിനു ആയിരങ്ങൾ സാക്ഷിയായി. ക്ഷേത്രം ഓതിയ്ക്കൻ പഴയം സതീശൻ നമ്പൂതിരി  മുത്തുകുടയുടെ കീഴിൽ ബ്രഹ്മകലശവും, മുന്നൂലം ഭവേഷ് നമ്പൂതിരി കുംഭേശ കലശവും, ക്ഷേത്രം കീഴ്ശാന്തി തിരുവാലൂർ നാരായണൻ നമ്പൂതിരി കർക്കരി കലശവും ശ്രീകോവിലിലേയ്ക്ക് എഴുന്നെള്ളിച്ചു.  ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി കെ  വിജയൻ, ഭരണസമിതി അംഗങ്ങളായ സി മനോജ്, മനോജ് ബി നായർ, അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ, ക്ഷേത്രം ഡെപ്യുട്ടി അഡ്മിനിസ്റ്റ്രേറ്റർ പി മനോജ്കുമാർ, ക്ഷേത്രം മാനേജർ പ്രദീപ് കുമാർ തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി.

കുംഭ മാസത്തിലെ പൂയം നക്ഷത്രത്തിൽ സന്ധ്യക്ക് ആചാര്യവരണ ചടങ്ങുകൾക്കുശേഷം രാത്രിയിൽ തന്ത്രി നമ്പൂതിരിപ്പാട് സപ്തവർണ്ണകൊടി സ്വർണ്ണ ധ്വജത്തിൽ കൊടിയേറ്റുന്നതോടെ 10 ദിവസം നീണ്ടുനിൽക്കുന്ന ഗുരുവായൂർ തിരുവുത്സവത്തിന് തുടക്കമാകും. ക്ഷേത്രോത്സവം തുടങ്ങിയാൽ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിലും, ഓഡിറ്റോറിയത്തിന് സമീപത്തും, ക്ഷേത്രം വടക്കേ നടയിലുമായി ഉയർത്തിയ പ്രത്യേക വേദികളിലും കലാപരിപാടികൾ അരങ്ങേറും. ഉത്സവത്തോടനുബന്ധിച്ച് ഭക്തർക്ക് കഞ്ഞിയും പുഴുക്കുമാണ് ഉത്സവനാളിൽ പ്രസാദ ഊട്ടായി നൽകുക. ഉത്സവത്തിന്റെ രണ്ടാം ദിവസമായ വ്യാഴം മുതൽ സ്വർണ്ണ തിടമ്പ് നാലമ്പലത്തിനകത്ത് തെക്ക്ഭാഗത്തും, രാത്രി ചുറ്റമ്പലത്തിലെ വടക്കേ നടയിലും സ്വർണ്ണ പഴുക്കാമണ്ഡപത്തിൽ എഴുന്നള്ളിച്ചുവയ്ക്കും. ഉത്സവ നാളുകളിൽ നടക്കുന്ന കാഴ്ച ശീവേലിക്ക് പ്രഗത്ഭരുടെ പ്രമാണത്തിലുള്ള മേളവും അരങ്ങേറും. ഫെബ്രുവരി 29 ന് പള്ളിവേട്ടയും, മാർച്ച് ഒന്നിന് ആറാട്ടിനും ശേഷം ഈ വർഷത്തെ ഉത്സവത്തിന് പരിസമാപ്തിയാകും.

thahani steels

Comments are closed.