Header

ചാവക്കാട് നഗരസഭാ കൗൺസിൽ യോഗം അലങ്കോലമായി – മുല്ലത്തറ മേൽപ്പാലം ചർച്ച പ്രഹസനമെന്ന് പ്രതിപക്ഷം ബഹളം രാഷ്ട്രീയ പ്രേരിതമെന്ന് ചെയർപേഴ്സൺ

ചാവക്കാട് : ഇന്ന് നടന്ന ചാവക്കാട് നഗരസഭാ കൗൺസിൽ യോഗം പ്രതിപക്ഷ ബഹളത്തിൽ അലങ്കോലമായി.
ദേശീയാപാത വികസന പ്രവർത്തനങ്ങളുടെ ഭാഗമായി മണത്തല മുല്ലത്തറയിലെ മേൽപ്പാലത്തെ ചൊല്ലിയാണ് കൗൺസിൽ യോഗത്തിൽ ബഹളമുണ്ടായത്. ഇന്ന് നടക്കുന്ന കൗൺസിൽ യോഗത്തിൽ അവതരിപ്പിക്കുന്നതിന് കഴിഞ്ഞ പതിനേഴാം തിയതി ചട്ടപ്രകാരം മേൽപ്പാലം വിഷയത്തിൽ പ്രതിപക്ഷം പ്രമേയം തയ്യാറാക്കി നൽകിയിരുന്നു. എന്നാൽ ഇന്നത്തെ കൗൺസിൽ യോഗത്തിലെ അജണ്ടയിൽ അത് ഉൾപ്പെടുത്തിയിരുന്നില്ല. ഇതിനെ ചൊല്ലിയാണ് യോഗത്തിൽ ബഹളമുണ്ടായത്.

മേൽപ്പാലം വിഷയം സ്ഥലം എം എൽ എ യുടെ അധ്യക്ഷതയിൽ ദേശീയപാത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും ജനങ്ങളുടെ ആശങ്ക ദുരീകരിക്കുകയും ചെയ്തിട്ടുണ്ട് അതുപ്രകാരം മുന്നോട്ട് പോവുകയാണെന്നും അധ്യക്ഷ വ്യക്തമാക്കിയതോടെ പ്രതിപക്ഷത്തെ ഒൻപത് പേരും നേരത്തെ തയ്യാറാക്കിയ പ്ലേക്കാർഡുകളുമായി നടുത്തളത്തിൽ ഇറങ്ങുകയും പ്രമേയം അവതരിപ്പിക്കുകയും ചെയ്തു. ചാവക്കാട് നഗരസഭയിലെ ജനങ്ങളെ വഞ്ചിക്കുന്ന നിലപാടാണ് ഭരണപക്ഷം സ്വീകരിച്ചതെന്ന് പ്രതിപക്ഷം ആരോപിച്ചു. വാക്കേറ്റവും ബഹളവും മൂലം കൗൺസിൽ യോഗം അലങ്കോലമായി.

നഗരസഭ കൗണ്‍സില്‍ യോഗം അലങ്കോലപ്പെടുത്തിയ പ്രതിപക്ഷ സമീപനം രാഷ്ട്രീയ പ്രേരിതമാണെന്ന് നഗരസഭാ ചെയർപേഴ്സൺ പറഞ്ഞു.

ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കിടയില്‍ നില നിന്നിരുന്ന ആശങ്ക പരിഹരിക്കുന്നതിനു വേണ്ടി ബഹു.ഗുരുവായൂര്‍ എം.എല്‍.എ ശ്രീ.എന്‍.കെ അക്ബറിന്‍റെ മുന്‍ കൈയ്യില്‍ 23.11.22 ന് ചേര്‍ന്ന യോഗത്തില്‍ ചാവക്കാട് മുല്ലത്തറ ജംഗ്ഷനുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കിടയില്‍ നില നിന്ന ആശങ്ക വിശദമായി ചര്‍ച്ച ചെയ്യുകയും നിലവിലെ അലൈന്‍മെന്‍റ് അനുസരിച്ച് മുല്ലത്തറ ജംഗ്ഷനില്‍ 25 മീറ്റര്‍ വീതിയും 5.5 മീറ്റര്‍ ഉയരവുമുള്ള അടിപാതയും മണത്തല സ്ക്കൂള്‍, മണത്തല ജുമാഅത്ത് മസ്ജിദ് എന്നിവിടങ്ങളിലേക്ക് പ്രവേശിക്കുവാന്‍ കഴിയും വിധം സര്‍വ്വീസ് റോഡുകളും ഉള്ളതായി നാഷണല്‍ ഹൈവേ അതോറിറ്റിയുടെ ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നതാണ്. മണത്തല വിശ്വനാഥ ക്ഷേത്രത്തിലേക്ക് പ്രവേശിക്കുവാന്‍ കഴിയും വിധം 15 മീറ്റര്‍ വീതിയും 4 മീറ്റര്‍ ഉയരവുമുള്ള അടിപാതയും ഉണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ഇത്തരത്തില്‍ ജനങ്ങളുടെ ആശങ്ക പരിഹരിച്ചിട്ടും നഗരസഭയുടെയോ കൗണ്‍സിലിന്‍റെയോ അധികാരപരിധിയില്‍ വരാത്ത ഒരു വിഷയത്തില്‍ സങ്കുചിതമായ രാഷ്ട്രീയ ലാഭത്തിനുവേണ്ടി ഇല്ലാത്ത ആശങ്കയുടെ പേരില്‍ നഗരസഭ കൗണ്‍സില്‍ അലങ്കോലമാക്കിയ പ്രതിപക്ഷ സമീപനം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ദേശീയ പാത വികസനത്തിന് തുരങ്കം വെയ്ക്കുന്ന സമീപനം സ്വീകരിച്ച കോണ്‍ഗ്രസ്സും യു.ഡി.എഫും തൃശ്ശൂര്‍ എം.പി ടി.എന്‍ പ്രതാപനും ദേശീയ പാതയുടെ അലൈന്‍മെന്‍റ് വരുന്നതു വരെ ഒരു ഇടപെടലും നടത്തിയില്ല ഇപ്പോള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുവാനാണ് ശ്രമിക്കുന്നത്. എം.എല്‍.എ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ വൈസ് ചെയര്‍മാന്‍ കെ.കെ മുബാറക്കും പ്രദേശത്തെ കൗണ്‍സിലര്‍മാരായ കെ.പി. രഞ്ജിത്ത് കുമാര്‍, ഫൈസല്‍ കാനാമ്പുള്ളി, ഉമ്മു ഹുസൈന്‍ എന്നിവരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു. യു.ഡി.എഫ് കൗണ്‍സിലറായ ഫൈസല്‍ കാനാമ്പുള്ളി ഉള്‍പ്പെടെയുള്ളവര്‍ക്ക് വിശദീകരണം ബോധ്യപ്പെട്ടിട്ടുള്ളതാണ്. ദേശീയ പാതയ്ക്കെതിരെ സമരനാടകം നടത്തുകയും ദേശീയ പാത യാഥാര്‍ത്ഥ്യമായപ്പോള്‍ അതിനെ തകര്‍ക്കുവാന്‍ ലക്ഷ്യമിട്ട് മുന്നോട്ട് പോവുകയും ചെയ്യുന്നവരെ ജനങ്ങള്‍ തിരിച്ചറിയണമെന്നും ഒറ്റപ്പെടുത്തണമെന്നും ചെയർപേഴ്സൻ പറഞ്ഞു.

എന്നാൽ ദേശീയപാതാ അധികൃതരുടെ മുൻ തീരുമാനങ്ങൾ ഒരുമാറ്റമോ പ്രതിഷേധാമോ കൂടാതെ അംഗീകരിക്കുകയാണ് എം എൽ എ ചെയ്തതെന്നും അണ്ടർ വെഹിക്കിൽ പാസേജ് (UVP)മേൽപ്പാലത്തിനു പകരം ഇരു വശവും തുറന്ന ഫ്ലൈ ഓവറിന് ആവശ്യപ്പെടുകയുണ്ടായില്ലെന്നും ജനങളുടെ കണ്ണിൽ പൊടിയിടുന്ന പ്രഹസന നാടകം മാത്രമായിരുന്നു എം എൽ എ യുടെയും ഉദ്യോഗസ്ഥരുടെയും നടപടിയെന്നു പ്രതിപക്ഷ നേതാവ് കെ വി സത്താർ ആരോപിച്ചു.

thahani steels

Comments are closed.