തീരദേശ ഹൈവേ – കടപ്പുറം പഞ്ചായത്തിൽ നിർത്തിവെച്ച കല്ലിടൽ പ്രതിഷേധം മറികടന്നു പുനരാരംഭിച്ചു
![fairy tale](https://chavakkadonline.com/wp/wp-content/uploads/2024/05/fairytales.png)
കടപ്പുറം: തീരദേശ ഹൈവേയുടെ ഭാഗമായി കടപ്പുറം പഞ്ചായത്തിലെ ലൈറ്റ് ഹൗസ് ഭാഗത്ത് പ്രതിഷേധം മൂലം കഴിഞ്ഞ ദിവസം നിർത്തിവെച്ച പിങ്ക് കല്ല് സ്ഥാപിക്കൽ പുനരാരംഭിച്ചു.
ലൈറ്റ് ഹൗസ് മുതൽ തെക്കോട്ടു ജനവാസ കേന്ദ്രമായ കിഴക്ക് ഭാഗത്ത് കൂടെയാണ് തീരദേശ ഹൈവേ കടന്നു പോകുന്നത്. നിലവിലെ റോഡ് പൂർണ്ണമായും ഒഴിവാക്കിയാണ് ഇതുവഴിയുള്ള തീരദേശ ഹൈവേ നിർമ്മാണം.
നിലവിലുള്ള പിഡബ്ല്യുഡി റോഡ് ഉപയോഗപ്പെടുത്തി തീരദേശ ഹൈവേ വികസിപ്പിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
ഈ ആവശ്യമനുസരിച്ച് ജനപ്രതിനിധികൾ, എംഎൽഎ, വകുപ്പ് മന്ത്രിമാർ, ഉദ്യോഗസ്ഥർ എന്നിവർക്ക് നിവേദനം നൽകിയിരുവെങ്കിലും യാതൊരുവിധ പ്രതികരണവും ഉണ്ടായിട്ടില്ല
![Mss conference ad poster](https://chavakkadonline.com/wp/wp-content/uploads/2024/07/Mss-conference-.png)
ഭൂമിയുടെ ന്യായവില ഈ പ്രദേശത്ത് സെന്റിന് 29,000 രൂപ വീതം മുതൽ 42000 വരെയാണ്. ഇതിൻ്റെ ഇരട്ടി വില നൽകുകയാണെങ്കിൽ പോലും സെന്റിന് 58000 രൂപ മുതൽ 82,000 രൂപ വരെയാണ് വിവിധ പ്രദേശങ്ങളിൽ ലഭിക്കുക.
ഈ വില നൽകുമെന്നാണ് സർക്കാർ പറയുന്നത്.
എന്നാൽ മാർക്കറ്റ് വിലയുടെ ഇരട്ടി വേണമെന്നതാണ് പ്രതിഷേധക്കാരുടെ ആവശ്യം.
തൊട്ടടുത്ത നാഷണൽ ഹൈവേ സ്ഥലം എറ്റടുക്കുന്നതിന് സ്വീകരിച്ച നഷ്ടപരിഹാര പാക്കേജ് തീരദേശ ഹൈവേയുടെ കാര്യത്തിലും സ്വീകരിക്കണമെന്നും സമരക്കാർ ആവശ്യപ്പെടുന്നു.
കഴിഞ്ഞ ദിവസം മടങ്ങിപ്പോയ ഉദ്യോഗസ്ഥർ കൂടുതൽ സന്നാഹവുമായാണ് ഇന്നെത്തിയത്. എക്സിക്യൂട്ടീവ് എഞ്ചിനീയർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു. രണ്ടു മണിക്കൂർ നേരത്തെ വാക്ക്തർക്കങ്ങൾക്ക് ഒടുവിൽ പോലീസ് ഇടപെട്ട് കല്ലിടൽ പുനരാരംഭിച്ചു.
മുസ്‌ലിം ലീഗ്, യൂത്ത് ലീഗ് നേതാക്കളായ പി. വി ഉമ്മർകുഞ്ഞി, പി. എം മുജീബ്, സൈദുമുഹമ്മദ് പൊക്കാകില്ലത്ത്, വി. എം മനാഫ്, ടി. ആർ ഇബ്റഹീം, പി. എ അഷ്‌കർഅലി, പി. കെ അലി, ആർ. എസ് ശഹീം, കടപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹസീനതാജുദ്ധീൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ വി. പി മൻസൂർഅലി, സാലിഹ ഷൗകത്ത്, ശുഭ ജയൻ, മെമ്പർമാരായ മുഹമ്മദ് നാസിഫ്, അബ്ദുൽ ഗഫൂർ, സുനിത പ്രസാദ് സ്ഥലമുടമകൾ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രണ്ടു ദിവസമായി നടന്നുവന്ന പ്രതിഷേധം.
![planet fashion](https://chavakkadonline.com/wp/wp-content/uploads/2024/05/planet-fashion.png)
Comments are closed.