Header

ദേശീയപാത വികസനത്തെ തുടർന്ന് മാറ്റിപ്പണിത കെട്ടിടങ്ങൾക്ക് തീരദേശ ഹൈവേയുടെ ഭീഷണി

അണ്ടത്തോട്: ദേശീയപാത 66 ന്റെ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി മാറ്റിപണിയുകയും പൊളിക്കൽ നടപടികളിൽ നിന്ന് ഒഴിവാക്കപ്പെടുകയും ചെയ്ത കെട്ടിടങ്ങളിൽ പലതിനും തീരദേശ ഹൈവേ ഭീഷണിയാവുന്നു.

തീരദേശപാത ദേശീയപാതയുമായി കൂടിച്ചേരുന്ന അണ്ടത്തോട് തങ്ങൾപടിയിലാണ് പുതിയ നിർമിതികൾ ഉൾപ്പെടെയുള്ള കെട്ടിടങ്ങൾ ഭീഷണി നേരിടുന്നത്.
ദേശീയപാതക്ക് സമാന്തരമായി തീരദേശത്തു കൂടെ വരുന്ന നിർദിഷ്ട തീരദേശ ഹൈവേ തൃശൂർ മലപ്പുറം ജില്ലാ അതിർത്തിയിൽ തങ്ങൾപടിയിൽ ദേശീയ പാതയിലേക്ക് കയറും. പിന്നീട് ദേശീയപാതയിലൂടെ പൊന്നാനിയിലെത്തി നേരെ തുറമുഖം റോഡിലേക്ക് പ്രവേശിക്കുകയാണ് ചെയ്യുക.
തീരദേശം വഴി മന്ദലാംകുന്ന്, അണ്ടത്തോട്, പെരിയമ്പലം ബീച്ചിൽ എത്തുന്ന തീരദേശ ഹൈവേ വലത്തോട്ട് തിരിഞ്ഞ് കാർഗിൽ റോഡിലൂടെ തങ്ങൾപടിയിലെത്തി ദേശീയ പാതയിലേക്ക് മേൽപ്പാലം വഴിയാണ് പ്രവേശിക്കുക. ഫ്ലൈ ഓവർ നിർമിക്കുന്ന തങ്ങൾപ്പടിയിൽ കൂടുതൽ സ്ഥലം എറെറടുക്കുമെന്നാണ് സൂചന.
ദേശീയ പാതക്കായി വിട്ടുനൽകി ശേഷിച്ച ഭൂമിയിൽ നിബന്ധനകൾ പാലിച്ച് നിർമ്മിച്ച പുതിയ കെട്ടിടം തീരദേശ ഹൈവേയുടെ വരവോടെ പൊളിക്കേണ്ട അവസ്ഥയിലാണ്. സർക്കാർ നിബന്ധനകളും നിർദേശങ്ങളും പാലിച്ചാണ് ഇവിടെ ഇരുനില കെട്ടിടം നിർമ്മിച്ചത്. നിർമ്മാണം പൂർത്തീകരിക്കാനിരിക്കെയാണ് പുതിയ ഭീഷണി. ദേശീയപാത ഏറ്റെടുക്കലിൽ നിന്നും ഒഴവായ ഇതിനു തൊട്ടുപുറകിലെ വീടിനെയും തീരദേശ ഹൈവേ ബാധിക്കും.

കാർഗിൽ റോഡിന്റെ തെക്ക് തൃശൂർ ജില്ലയിലെ കടിക്കാട് വില്ലേജും വടക്ക് മലപ്പുറം ജില്ലയിലെ അയിരൂർ വില്ലേജുമാണ്.
15.6 മുതൽ 17 മീറ്റർ വരെ വീതിയിലാണ് തീരദേശ ഹൈവേ നിർമ്മാണം. വളരെ വീതികുറഞ്ഞ കാർഗിൽ റോഡ് തീരദേശ ഹൈവെക്ക് വേണ്ടി വികസിപ്പിക്കുമ്പോൾ ഏറ്റെടുക്കുന്ന ഭൂമിയുടെ വിശദാംശങ്ങൾ ആർക്കും അറിവില്ല. റോഡിന്റെ ഇരുവശങ്ങളിലുള്ള വീട്ടുകാരും ആശങ്കയിലാണ്.

വീടും സ്ഥലവും നഷ്ടപ്പെടുന്നവരെ കുറിച്ച് വ്യക്തമായ വിവരങ്ങൾ അധികൃതരുടെ കൈവശം ഉണ്ടെങ്കിലും അവ്യക്തമായ മറുപടിയാണ് അധികൃതർ നാട്ടുകാർക്ക് നൽകുന്നത്. തീരദേശ ഹൈവേ സംബന്ധമായ വ്യക്തമായ വിവരങ്ങൾ ജനങ്ങളുമായി പങ്കുവെച്ച് നാട്ടുകാരുടെ ആശങ്കയകറ്റണം എന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ കളക്ടർക്ക് പരാതി നൽകിയിരുന്നു. രണ്ടുമാസം കഴിഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

thahani steels

Comments are closed.