Header

വധശ്രമക്കേസില്‍ പ്രതിക്ക് അഞ്ച് വര്‍ഷം തടവും 10,500 രൂപ പിഴയും

ചാവക്കാട്: മാരകായുധങ്ങളുമായി അയല്‍വാസിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് അഞ്ച് വര്‍ഷം തടവും 10500 രൂപ പിഴയും ശിക്ഷ വിധിച്ചു. മുല്ലശ്ശേരി കളപ്പുരക്കല്‍ വീട്ടില്‍ ഉണ്ണി എ ഉണ്ണികൃഷ്ണനെയാണ് ചാവക്കാട് അസി. സെഷന്‍സ് ജഡ്ജി കെ.എന്‍.ഹരികുമാര്‍ കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ചത്. 2014 ജൂ 20ന് വൈകീട്ട് ആറിനാണ് കേസിനാസ്പദമായ സംഭവം. മുല്ലശ്ശേരി തോണിപുരക്കല്‍ കോയിക്കുട്ടിയുടെ മകന്‍ മുരളീധരനെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ ഇരുമ്പുകമ്പിയും വെട്ടുകത്തിയും ഉപയോഗിച്ച് ക്രൂരമായി ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മുരളീധരനെ പാവറട്ടി സാന്‍ ജോസ് പാരിഷ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമം തടയാന്‍ ശ്രമിച്ച മുല്ലശ്ശേരി അന്തിക്കാട് വീട്ടില്‍ വേലായുധന്‍റെ മകന്‍ സതീശനേയും പ്രതി ആയുധമുപയോഗിച്ച് ആക്രമിച്ചിരുന്നു. പാവറട്ടി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥന്‍ എസ്‌ഐ ബിജോയ് പ്രതിക്കെതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്നും പത്ത് സാക്ഷികളെ വിസ്തരിക്കുകയും 12ഓളം രേഖകളും ഹാജരാക്കി. പ്രതി ഒരു ദയയും അര്‍ഹിക്കുന്നില്ലെന്ന് വിധിന്യായത്തില്‍ പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്. പബ്ലിക് പ്രോസിക്യൂട്ടര്‍ പയസ് മാത്യു, അഭിഭാഷകരായ സുധീഷ് കെ.മേനോന്‍, നിധിന്‍.പി.സതീഷ് എന്നിവര്‍ ഹാജരായി.

Comments are closed.