Header

കോവിഡ് വ്യാപനം : ഗുരുവായൂരിലെ വഴിയോരക്കച്ചവടം നിർത്തി പുറത്തിറങ്ങുന്നവർ കുറിപ്പ് കൈയ്യിൽ കരുതണം

ഗുരുവായൂർ : നഗരസഭയിൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ വഴിയോരക്കച്ചവടം പൂർണമായി നിരോധിച്ചു. മെഡിക്കൽ ഷോപ്പുകൾ ഒഴികെയുള്ള എല്ലാ വ്യാപാര സ്ഥാപനങ്ങളും വൈകീട്ട് 7 മണി വരെ മാത്രം പ്രവർത്തിപ്പിക്കാനും തീരുമാനമായി.

ജില്ലയിൽ കോവിഡ് 19 രോഗവ്യാപനം രൂക്ഷമായതിനെത്തുടർന്ന് ജില്ലാ കലക്ടർ എസ് ഷാനവാസ് ഗുരുവായൂർ നഗരസഭയിൽ മിന്നൽ സന്ദർശനം നടത്തി വിളിച്ച് ചേർത്ത അടിയന്തര യോഗത്തിലാണ് തീരുമാനം.
ആളുകൾ കൂട്ടം കൂടുന്നതും അനാവശ്യ യാത്രകൾ ഒഴിവാക്കുന്നതും ശ്രദ്ധിക്കുന്നതിനോടൊപ്പം കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നുണ്ടെന്ന പരിശോധന കർശനമാക്കാനും കലക്ടർ നിർദ്ദേശം നൽകി.

സെക്ടറൽ മജിസ്ട്രേറ്റ്, നഗരസഭ, പൊലീസ് എന്നിവയുടെ സംയുക്ത പരിശോധനയിൽ കോവിഡ് പ്രോട്ടോകോൾ ലംഘനത്തിന് ഗുരുവായൂരിലെ ഏഴ് സ്ഥാപനങ്ങൾക്കെതിരെ പിഴ ഈടാക്കി.

അത്യാവശ്യ കാര്യങ്ങൾക്ക് പുറത്തിറങ്ങുന്നവർ എവിടേക്ക് പോകുന്നു എന്നുള്ള കുറിപ്പ് കൈയ്യിൽ കരുതണം. പത്ത് വയസ്സിൽ താഴെയുള്ള കുട്ടികളും 60 വയസ്സിന് മുകളിലുള്ളവരും യാതൊരു കാരണവശാലും പുറത്തിറങ്ങരുത്. പൊതുജനങ്ങൾ അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കണം. രോഗലക്ഷണമുള്ളവർ ആരോഗ്യ വിഭാഗമായോ വാർഡ് കൗൺസിലറുമായോ ബന്ധപ്പെടുക.

നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടും കോവിഡ് രോഗവ്യാപനം കൂടുന്ന സാഹചര്യത്തിൽ സ്ഥാപന ഉടമകളും കച്ചവടക്കാരും പൊതുജനങ്ങളും പരമാവധി സഹകരിക്കണമെന്നും കലക്ടർ അറിയിച്ചു.

അടിയന്തര യോഗത്തിൽ നഗരസഭ അധികൃതർ, ജില്ലാ സപ്ലൈ ഓഫീസർ, ടെമ്പിൾ പൊലീസ് സി ഐ, ഹെൽത്ത് ഇൻസ്പെക്ടർമാർ, മെഡിക്കൽ ഓഫീസർമാർ എന്നിവർ പങ്കെടുത്തു.

thahani steels

Comments are closed.