Header

മണലൂരിൽ വൻ ലഹരി വേട്ട – സഹോദരങ്ങൾ അറസ്റ്റിൽ

ഗുരുവായൂർ : മണലൂരിൽ വൻ ലഹരി വേട്ട, സഹോദരങ്ങൾ അറസ്റ്റിൽ. വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന അതിമാരക മയക്കു മരുന്നായ എം.ഡി.എം.എയും 10 കിലോ കഞ്ചാവും പിടിച്ചെടുത്തു. മണലൂർ രാജീവ് നഗറിൽ താമസിക്കുന്ന പുളിക്കൻ വീട്ടിൽ അജിൽ ജോസും, സഹോദരൻ അജിത് ജോസിനെയുമാണ് വാടാനപ്പള്ളി റേഞ്ച് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.

സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് ലഹരി വിൽപ്പന സംഘങ്ങളെ നിരീക്ഷിച്ചതിനെ തുടർന്നാണ് സഹോദരങ്ങൾ കുരുങ്ങിയത്. വാടാനപ്പള്ളി റേഞ്ച് ഇൻസ്പെക്ടർ എസ്. എസ് സച്ചിന്റെ നേതൃത്വത്തിൽ നടത്തിയ ആസൂത്രിതമായ നീക്കത്തിലാണ് ഇരുവരും പിടിയിലായത്.

10.72 ഗ്രാം എം.ഡി.എം.എയും 10 കിലോ കഞ്ചാവുമായാണ് പ്രതികളെ പിടികൂടുന്നത്. സഹോദരങ്ങളിൽ ഇളയവനായ അജിത്താണ് എം.ഡി.എം.എ വിൽപ്പന നടത്തിയിരുന്നത്. അജിലിന്റെ നേതൃത്വത്തിലാണ് യുവാക്കൾക്കിടയിൽ കഞ്ചാവ് വിൽപ്പന നടത്തിയിരുന്നതെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

പെരിങ്ങോട്ടുകര സ്വദേശിയായ യുവാവിന്റെ നേതൃത്വത്തിലാണ് കഞ്ചാവും മയക്കുമരുന്നും ഇവർ കേരളത്തിലേക്ക് എത്തിച്ചിരുന്നത്. ഇയാൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അറസ്റ്റിലായ പ്രതികളിൽ നിന്ന് മൊബൈൽ ഫോണും ഇലക്ട്രോണിക് വെയിങ് മെഷിനും പിടിച്ചെടുത്തു.

വാടാനപ്പള്ളി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എസ്.എസ്. സച്ചിൻ, പ്രിവന്റീവ് ഓഫീസർമാരായ ടോണി വർഗീസ്, കെ.ആർ. ഹരിദാസ്, എക്സൈസ് ഉദ്യോഗസ്ഥരായ പി.എ. വിനോജ്, ആർ. രതീഷ്കുമാർ, ടി. ആർ. സുനിൽ, എൻ.എൻ. നിത്യ, കെ.എൻ. നീതു, വി. രാജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ചാവക്കാട് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

thahani steels

Comments are closed.