ഉത്സവത്തിന് തുടക്കം കുറിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ ആനയില്ലാ ശീവേലി നടന്നു

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ 10 ദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിന് തുടക്കം കുറിച്ച് ആനയില്ലാ ശീവേലി നടന്നു. ദിവസവും ആനപ്പുറത്തെഴുന്നള്ളുന്ന ഗുരുവായുരപ്പൻ വർഷത്തിൽ ഈയൊരു ദിവസം മാത്രമാണ് ആനയില്ലാതെ ശീവേലി എഴുന്നള്ളുന്നത്. ഗുരുവായൂർ ദേവസ്വത്തിൽ 38 ആനകളുണ്ടെങ്കിലും ഗജപ്രിയനായ ഗുരുവായുരപ്പൻ ഇന്ന് രാവിലെ ആനയില്ലാതെയാണ് ശീവേലി പൂർത്തിയാക്കിയത്. ശാന്തിയേറ്റ കീഴ്ശാന്തിമുളമംഗലം ഹരികൃഷ്ണൻ നമ്പൂതിരി ഗുരുവായുരപ്പന്റെ സ്വർണതിടമ്പ് കൈകളിലേന്തി മാറോട് ചേർത്ത് പിടിച്ച് മുന്ന് പ്രദക്ഷിണം പൂർത്തിയാക്കി. ഭക്തർ നാരായണനാമം ജപിച്ച് അനുഗമിച്ചു. ക്ഷേത്രത്തിൽ ആനയില്ലാതിരുന്ന കാലത്ത് ഉത്സവ കൊടിയേറ്റ ദിവസം ആനയില്ലാതെ ശീവേലി നടത്തേണ്ടി വന്നുവെന്നാണ് പറയുന്നത്. അന്ന് ഉച്ചയാകുമ്പോഴേക്കും ക്ഷേതത്തിലേക്ക് കുടമണികിലുക്കി ആനകൾ ഓടിയെത്തിയെന്നാണ് ഐതിഹ്യം. ഇതിനെ അനുസ്മരിച്ചാണ് കൊടിയേറ്റ ദിവസം രാവിലെ ആനയില്ലാ ശീവേലിയും ഉച്ചക്ക് ആനയോട്ടവും നടത്തുന്നത്. ഈ ദിവസം ആനയോട്ട സമയത്ത് മാത്രമാണ് ക്ഷേത്രപരിസരത്തേക്ക് ആനകളെ കൊണ്ടുവരിക.

Comments are closed.