Header

കടൽക്ഷോഭത്തിൽ പെട്ട നായക്കുട്ടിക്ക് രക്ഷകനായി പതിനൊന്നുകാരൻ

കടപ്പുറം : കടൽക്ഷോഭത്തിൽ കരയിലേക്ക് അടിച്ചുകയറിയ വെള്ളത്തിൽ പെട്ട നായക്കുട്ടിയെ സുരക്ഷിത സ്ഥാനത്തെത്തിക്കുന്ന പതിനൊന്നു വയസ്സുകാരന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വയറാലാകുന്നു.

കടപ്പുറം മൂസാ റോഡ് മടപ്പെൻ റഫീഖ് ന്റെ മകൻ ഷഹീനാണ് വെള്ളക്കെട്ടിനു ചുറ്റും അകപ്പെട്ട നായക്കുട്ടിക്ക് വെള്ളക്കെട്ടിലായ തന്റെ വീടിന്റെ ജനലരികിൽ സുരക്ഷിത സ്ഥാനമൊരുക്കിയത്.

ഇന്ന് ഉച്ചയോടെയായിരുന്നു കടപ്പുറം പഞ്ചായത്തിലെ തീരമേഖലയിൽ കടൽക്ഷോഭമുണ്ടായത്. ശക്തമായി അടിച്ചുകയറിയ വെള്ളത്തിൽ മേഖലയിലെ വീടുകളിൽ വെള്ളം കയറുകയും പ്രദേശം വെള്ളക്കെട്ടിലാവുകയും ചെയ്തു.

സമീപ പ്രദേശങ്ങളിൽ നിന്നെത്തിയ ആമ്പുലൻസുകളും ആരോഗ്യ പ്രവർത്തകരും പോലീസും സന്നദ്ധ പ്രവർത്തകരും നാട്ടുകാരും രക്ഷപ്രവത്തനങ്ങളിൽ സജീവമായിരിക്കുമ്പോഴാണ് വെള്ളക്കെട്ടിലായ തന്റെ വീട്ടിൽ നിന്നും ഒരു കാർബോർഡ് പെട്ടിയുമായി ഷഹീൻ മുട്ടോളം വെള്ളത്തിൽ കടൽ തീരത്തേക്ക് നീങ്ങുന്നത് സന്നദ്ധ പ്രവർത്തകനായ ഒരു യുവാവിന്റെ ശ്രദ്ധയിൽ പെടുന്നത്. കൗതുകം തോന്നിയ അദ്ദേഹം ദൂരെ നിന്നും അത് മൊബൈലിൽ പകർത്തി. വീടിനു മുന്നിലെ റോഡിനപ്പുറം കടലിനോട് ചേർന്ന് ചുറ്റിലും വെള്ളം കയറി ഒറ്റപ്പെട്ട് നിൽക്കുന്ന ഒരു തെരുവ് നായയുടെ ഏതാനും ആഴ്ചകൾ മാത്രം പ്രായമുള്ള കുട്ടിയായിരുന്നു ഷെഹിന്റെ ലക്ഷ്യം. നായക്കുട്ടിയെ പെട്ടിയിൽ കയറ്റിവെച്ച് തിരിച്ചു നടന്ന ഷഹീൻ തന്റെ വീടിന്റെ ചുമരിൽ നായ്ക്കുട്ടിക്ക് തത്കാലിക സുരക്ഷയൊരുക്കി. വീഡിയോ യുവാവ് തന്റെ എഫ് ബി വാളിൽ പോസ്റ്റ് ചെയ്തതോടെ സോഷ്യൽമീഡിയയിൽ വയറലായിരിക്കുകയാണ്.

അഞ്ചങ്ങാടി ഫോക്കസ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ് ഷെഹീൻ.

thahani steels

Comments are closed.